വി.എസ് സ്വീകാര്യത തെളിയിക്കുമ്പോള്‍ വിയര്‍ക്കുക പാര്‍ട്ടി നേതൃത്വം

തിരുവനന്തപുരം: മൂന്നാര്‍ കൈയേറ്റം ഒഴിപ്പിക്കലിന്‍െറ പേരില്‍  മുഖ്യമന്ത്രിയായിരുന്ന വി.എസ്. അച്യുതാനന്ദന് എതിരെ തൊഴിലാളികളെ മുന്‍നിര്‍ത്തി ഇടതു നേതാക്കള്‍ മുമ്പ് തൊടുത്ത വാക്കുകള്‍ ഇന്ന് അവര്‍ക്ക് നേരെ തൊഴിലാളികള്‍തന്നെ പ്രാവര്‍ത്തികമാക്കുന്നു. 2006 ലെ മൂന്നാര്‍ ഓപറേഷന്‍െറ പേരില്‍ കണ്ണന്‍ദേവന്‍ കമ്പനി തൊഴിലാളികളെയടക്കം മുന്നില്‍ നിര്‍ത്തിയാണ് വി.എസിനെ ജില്ലയില്‍നിന്ന് സി.പി.എം, സി.പി.ഐ നേതൃത്വം പൂര്‍ണമായും ബഹിഷ്കൃതനാക്കിയത്. എന്നാല്‍, ഒമ്പതു വര്‍ഷത്തിനു ശേഷം കണ്ണന്‍ദേവന്‍ കമ്പനി തൊഴിലാളികള്‍ നടത്തുന്ന സമരവേദിയില്‍ ബഹിഷ്കൃതരായി ഇടം കിട്ടാനാവാതെ അതേ നേതൃത്വം കുഴയുമ്പോള്‍ സ്വാഗതം ലഭിക്കുന്നതാകട്ടെ വി.എസിനും. ഇന്ന് സമരക്കാരുടെ ഇടയിലേക്ക് അവരുടെ ആഗ്രഹപ്രകാരം വി.എസ് എത്തുകയാണ്.
മൂന്നാര്‍ ഓപറേഷന്‍െറ ഭാഗമായ അനധികൃത കൈയേറ്റം ഒഴിപ്പിക്കല്‍ പാര്‍ട്ടി ഓഫിസുകളെ അടക്കം തൊട്ടപ്പോഴാണ് സി.പി.എം, സി.പി.ഐ നേതൃത്വം വി.എസിന് എതിരെ തിരിഞ്ഞത്. വി.എസിനൊപ്പം അന്നുവരെ ഉറച്ചുനിന്ന ഇടുക്കി ജില്ലാ കമ്മിറ്റി, ജില്ലാ സെക്രട്ടറി എം.എം. മണിയുടെ നേതൃത്വത്തില്‍ ഒൗദ്യോഗിക പക്ഷത്തേക്ക് ചാഞ്ഞു. തുടര്‍ന്ന്  മൂന്നാറില്‍ കാലുകുത്തിയാല്‍ കാലുവെട്ടുമെന്ന്  മണി ഭീഷണി മുഴക്കിയപ്പോള്‍ സഹോദരന്‍െറ കൈയേറ്റ ഭൂമിയുടെ പേരില്‍ എസ്. രാജേന്ദ്രന്‍ എം.എല്‍.എയും വി.എസിനെതിരെ പരസ്യമായി രംഗത്തത്തെി. സി.പി.ഐ നേതൃത്വവും ആക്ഷേപം ചൊരിഞ്ഞു. മൂന്നാറില്‍നിന്ന് ഇറങ്ങുമ്പോള്‍ തങ്ങളുടെ കൈയും കാലും ഉണ്ടോയെന്ന് പരിശോധിച്ചാല്‍ മതിയെന്ന് അച്യുതാനന്ദന്‍ മറുപടി നല്‍കിയെങ്കിലും പിന്നീട് വര്‍ഷങ്ങളോളം അദ്ദേഹത്തെ സി.പി.എം നേതൃത്വം ബഹിഷ്കരിച്ചു.
എന്നാല്‍, ബോണസ് വിഷയത്തില്‍ കമ്പനി മാനേജ്മെന്‍റിനൊപ്പം ഒത്തുകളിച്ച ഇടതു രാഷ്ട്രീയ നേതൃത്വത്തെ തൊഴിലാളികള്‍  തള്ളിപ്പറഞ്ഞ് സമരരംഗത്ത് എത്തുന്നതാണ്  കാണാനാകുന്നത്.  ബോണസുപോലും  കുറക്കുന്നതിലേക്ക്  തൊഴിലാളി നേതൃത്വത്തിന്‍െറ നിലപാടുകള്‍ ചുരുങ്ങിയപ്പോഴാണ് സ്ത്രീകള്‍  തെരുവിലിറങ്ങിയത്. ബാഹ്യശക്തികളാണ് സമരത്തിന് പിന്നിലെന്ന് എസ്. രാജേന്ദ്രന്‍ ആക്ഷേപിച്ചതോടെയാണ് നേതൃത്വത്തെ പൂര്‍ണമായും തൊഴിലാളികള്‍ തള്ളിയത്. നേതാക്കളായിരുന്നവരെ സമരവേദിയിലേക്ക് കയറാന്‍ പോലും സമരം ചെയ്യുന്ന സ്ത്രീകള്‍ സമ്മതിച്ചില്ല. സമരം തുടങ്ങി ഒരാഴ്ചയോളം ജനപ്രതിനിധികള്‍ വരാത്തതോടെ നേതാക്കള്‍ വേണ്ട എന്നും സമരക്കാര്‍ പ്രഖ്യാപിച്ചു. ഇതിനിടെ സമരത്തില്‍ ഇടപെടുകയും  എത്തുമെന്ന് പ്രഖ്യാപിക്കുകയും ചെയ്ത വി.എസിന് പിന്തുണ നല്‍കിയ സമരക്കാര്‍ വന്നാല്‍ സ്വീകരിക്കുമെന്നും പ്രഖ്യാപിച്ചു.  
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.