സുധീരനെതിരെ പരാതിയുമായി മന്ത്രി സി.എന്‍. ബാലകൃഷ്ണന്‍ ഡല്‍ഹിക്ക്

തൃശൂര്‍: തൃശൂര്‍ കോണ്‍ഗ്രസിലെ പ്രശ്നങ്ങളുടെ പേരില്‍ കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍ തനിക്കെതിരെ നടത്തുന്ന നീക്കങ്ങള്‍ കേന്ദ്ര നേതൃത്വത്തില്‍ ശ്രദ്ധയില്‍പെടുത്താന്‍ മുതിര്‍ന്ന ഐ ഗ്രൂപ് നേതാവും സഹകരണ മന്ത്രിയുമായ സി.എന്‍. ബാലകൃഷ്ണന്‍ ഞായറാഴ്ച ഡല്‍ഹിക്ക്. സംസ്ഥാന സഹകരണ മേഖലയിലെ സേവന നികുതി, ആദായ നികുതി പ്രശ്നങ്ങള്‍ കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയുമായി ചര്‍ച്ച ചെയ്യാനുള്ള ഒൗദ്യോഗിക യാത്രയാണെങ്കിലും പാര്‍ട്ടി പ്രശ്നങ്ങള്‍ കേന്ദ്ര നേതൃത്വത്തെ അറിയിക്കാനുള്ള അവസരം കൂടിയാക്കും.
തിങ്കളാഴ്ചയാണ് കേന്ദ്രമന്ത്രിയുമായി കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നത്. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും ഡല്‍ഹിയില്‍ എത്തുന്നുണ്ട്. മന്ത്രിയായ ശേഷം രണ്ടാം തവണയാണ് സി.എന്‍. ബാലകൃഷ്ണന്‍ ഡല്‍ഹിക്ക് പോകുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പു കാലത്ത് തൃശൂര്‍, ചാലക്കുടി മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് തര്‍ക്കം ഉയര്‍ന്നപ്പോള്‍ കേന്ദ്ര നേതൃത്വം വിളിപ്പിച്ചതനുസരിച്ചായിരുന്നു ആദ്യ സന്ദര്‍ശനം. മന്ത്രിയുടെ ഡല്‍ഹി യാത്രയോടെ സംസ്ഥാന കോണ്‍ഗ്രസിലെ ചില സമവാക്യങ്ങളും മാറുമെന്നാണ് സൂചന.
ലോക്സഭ തെരഞ്ഞെടുപ്പു കാലത്ത് സി.എന്‍. ബാലകൃഷ്ണന്‍ ഉള്‍പ്പെടെയുള്ളവരുമായി നല്ലബന്ധം അല്ലാത്തതിന്‍െറ പേരിലാണ് പി.സി. ചാക്കോ ചാലക്കുടിയിലേക്ക് മാറിയത്. അതിന്‍െറ പേരില്‍ സി.എന്‍ കുറേ പഴി കേട്ടു. ഐ ഗ്രൂപ് നിയന്ത്രണത്തിലായിരുന്ന തൃശൂര്‍ ഡി.സി.സി പ്രസിഡന്‍റ് സ്ഥാനം ഒ. അബ്ദുറഹ്മാന്‍ കുട്ടിയുടെ കൈകളില്‍ എത്തിക്കാന്‍ പി.സി. ചാക്കോ കേന്ദ്ര നേതൃത്വത്തിലെ സ്വാധീനം ഉപയോഗിച്ചതാണ് ചാക്കോയും ഐ ഗ്രൂപ് നേതാക്കളും തമ്മിലെ അസ്വാരസ്യത്തിന് കാരണം. ഈ പോരിനൊടുവില്‍ ചാക്കോ ചാലക്കുടിയിലും പകരമത്തെിയ കെ.പി. ധനപാലന്‍ തൃശൂരിലും തോറ്റു.
എന്നാല്‍, ഇപ്പോള്‍ ചില മഞ്ഞുരുക്കങ്ങള്‍ക്ക് വഴിയൊരുങ്ങിയതായാണ് അറിയുന്നത്. ചാവക്കാട് ഹനീഫ വധവും കണ്‍സ്യൂമര്‍ ഫെഡിലെ വിഷയങ്ങളും തനിക്കെതിരെ തിരിച്ചു വിടുന്നതില്‍ തൃശൂര്‍ ജില്ലക്കാരനായ കെ.പി.സി.സി പ്രസിഡന്‍റിന് വ്യക്തമായ പദ്ധതിയുണ്ടെന്ന് സി.എന്‍ കരുതുന്നു. സുധീരന്‍െറ ശൈലിയോട് താല്‍പര്യമില്ലാത്ത ചാക്കോയുമായി സി.എന്‍ സന്ധി ചെയ്യുന്നതായാണ് പുതിയ സൂചന.
ചാക്കോക്ക് പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിലെ ബന്ധം മുതലാക്കുകയാണ് ഡല്‍ഹി യാത്രയുടെ ലക്ഷ്യം. സുധീരന്‍െറ പ്രവര്‍ത്തന ശൈലി പഞ്ചായത്ത്, നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ സംസ്ഥാനത്ത്, പ്രത്യേകിച്ച് തൃശൂര്‍ ജില്ലയില്‍ പാര്‍ട്ടിയെ നിലംപരിശാക്കുമെന്ന് കേന്ദ്ര നേതൃത്വത്തെ ധരിപ്പിക്കും. ചാക്കോയുടെ സഹായത്തോടെ സോണിയ ഗാന്ധിയെയും രാഹുല്‍ ഗാന്ധിയെയും കാണാനാണ് ശ്രമം. തൃശൂര്‍ ഡി.സി.സി പ്രസിഡന്‍റിനെ മാറ്റണമെന്നും ആവശ്യപ്പെട്ടേക്കും. പി.സി. ചാക്കോ ഇടപെട്ട് വാഴിച്ച അബ്ദുറഹ്മാന്‍കുട്ടിയോട് ഇപ്പോള്‍ ചാക്കോക്കും താല്‍പര്യല്ലത്രേ. സി.എന്‍. ബാലകൃഷ്ണനുവേണ്ടി ഡല്‍ഹിയില്‍ കരുനീക്കുന്നതില്‍ ചാക്കോക്കും വ്യക്തമായ ഉദ്ദേശ്യങ്ങളുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.