മലപ്പുറത്ത് കോണ്‍-ലീഗ് തര്‍ക്കം തീര്‍ക്കാന്‍ മാരത്തണ്‍ ചര്‍ച്ച

മലപ്പുറം: കോണ്‍ഗ്രസ്-ലീഗ് തര്‍ക്കംമൂലം കലങ്ങിമറിഞ്ഞ യു.ഡി.എഫില്‍ പ്രശ്നപരിഹാരത്തിന് മാരത്തണ്‍ ചര്‍ച്ച തുടങ്ങി. അടുത്ത നിയമസഭ തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് അടിയന്തര പ്രശ്നപരിഹാരത്തിന് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി അടക്കമുള്ള നേതാക്കള്‍ രംഗത്തിറങ്ങി. ഞായറാഴ്ച രാവിലെ മലപ്പുറം ഗസ്റ്റ്ഹൗസില്‍ കുഞ്ഞാലിക്കുട്ടിക്ക് പുറമെ മന്ത്രി എ.പി. അനില്‍കുമാര്‍, ഡി.സി.സി പ്രസിഡന്‍റ് ഇ. മുഹമ്മദ്കുഞ്ഞി, ജില്ലാ ലീഗ് ജനറല്‍ സെക്രട്ടറി പി. അബ്ദുല്‍ ഹമീദ് എന്നിവര്‍ പങ്കെടുത്തു. ചര്‍ച്ച തിങ്കളാഴ്ചയും തുടരും. മന്ത്രി ആര്യാടന്‍ മുഹമ്മദും പങ്കെടുത്തേക്കും.

യു.ഡി.എഫിന് പുറത്തുള്ള കൂട്ടുകെട്ടുകള്‍ പൂര്‍ണമായും ഉപേക്ഷിക്കുക, ജില്ലയിലെ 16 നിയമസഭാ മണ്ഡലങ്ങളിലും യു.ഡി.എഫ് ബന്ധം ശക്തിപ്പെടുത്തുക, ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടിയും മുറിവുകളും പരിഹരിക്കുക എന്നിവയാണ് ചര്‍ച്ചയിലെ വിഷയങ്ങള്‍. ഓരോ പഞ്ചായത്തിലെയും പ്രശ്നങ്ങള്‍ വെവ്വേറെയും പരിശോധിക്കും. കോണ്‍ഗ്രസും ലീഗും പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വേറിട്ട് മത്സരിച്ച സ്ഥലങ്ങളിലെല്ലാം ഇരു പാര്‍ട്ടികള്‍ക്കും നഷ്ടമുണ്ടായിട്ടുണ്ട്. പ്രത്യേകിച്ച് ലീഗിനെതിരെ രൂപപ്പെട്ട വിശാല മുന്നണികളില്‍ കോണ്‍ഗ്രസും ഉള്‍പെട്ടു.

തെരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച വിജയം യു.ഡി.എഫിന് കൈവരിക്കാനായില്ല. ഇത്തരം കാര്യങ്ങളാണ് നേതാക്കളുടെ ചര്‍ച്ചയില്‍ വിലയിരുത്തപ്പെട്ടത്. അടിയന്തര പ്രാധാന്യത്തോടെ പ്രശ്നപരിഹാരം ലക്ഷ്യമിട്ടാണ് ചര്‍ച്ചയെന്ന് ലീഗ്, കോണ്‍ഗ്രസ് നേതാക്കള്‍ വെളിപ്പെടുത്തി. പി.കെ. കുഞ്ഞാലിക്കുട്ടി നയിക്കുന്ന ലീഗിന്‍െറ സംസ്ഥാന യാത്ര ജനുവരി 31, ഫെബ്രുവരി ഒന്ന്, രണ്ട് തീയതികളിലാണ് മലപ്പുറം ജില്ലയില്‍ പര്യടനം നടത്തുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.