ജീവിതത്തിൽ നമ്മളെടുക്കുന്ന ഒരൊറ്റ തീരുമാനം എങ്ങനെയാണ് എല്ലാം മാറ്റിമറിക്കുന്നത് എന്ന് അത്ഭുതപ്പെട്ടുപോകുന്ന ചില നിമിഷങ്ങളുണ്ട്. മെയിൻസ്ട്രീം വാരികയും ഇന്ത്യ പ്രസ് ഏജൻസിയും സ്ഥാപിച്ച പ്രശസ്ത മാധ്യമപ്രവർത്തകൻ നിഖിൽ ചക്രവർത്തിയാണ് എനിക്ക് മാധ്യമരംഗത്ത് ആദ്യമായി അവസരം നൽകിയത്-1973ൽ. പ്രതിമാസം 150 രൂപയായിരുന്നു അന്നത്തെ ശമ്പളം. അതൊരു വലിയ തുകയൊന്നുമായിരുന്നില്ല, എങ്കിലും അത് എന്റെ ജീവിതത്തിന്റെ ഗതിതന്നെ മാറ്റിമറിച്ചു.
അതുവരെ ഒരു വക്കീലാകണമെന്നായിരുന്നു എന്റെ പ്ലാൻ. കേരളത്തിലെ ഏതെങ്കിലും ലോ കോളജിൽ ചേർന്ന് പഠിക്കണമെന്ന് ആഗ്രഹിച്ചെങ്കിലും എന്റെ മാതാപിതാക്കൾക്ക് അതിന്റെ ചെലവുകൾ താങ്ങാൻ കഴിയുന്ന സാഹചര്യമായിരുന്നില്ല. അതിനാൽ, നിഖിൽദാ വാഗ്ദാനം ചെയ്ത ജോലി ഞാൻ സ്വീകരിച്ചു. പത്രപ്രവർത്തനത്തിൽ പ്രവേശിച്ചതോടെ ഞാൻ ആ തൊഴിലിനെ പ്രണയിച്ചു തുടങ്ങി. അഭിഭാഷകനാകുക എന്ന സ്വപ്നം പതുക്കെ മനസ്സിൽനിന്ന് മാഞ്ഞുപോയി.
ഇനി ഒരൽപ്പം സങ്കൽപ്പം നടത്തിനോക്കാം: ഞാനന്ന് നിയമം പഠിച്ച് വക്കീലായിരുന്നെങ്കിൽ, ഒരുപക്ഷേ ഉയർന്ന് ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് വരെ ആയേനേ! വിരമിച്ച ശേഷം അന്താരാഷ്ട്ര ആർബിട്രേഷൻ കേസുകൾ കൈകാര്യം ചെയ്ത് കോടികൾ സമ്പാദിക്കാമായിരുന്നു. ഇപ്പോൾ എനിക്ക് നൂറുകണക്കിന് കോടികളുടെ ആസ്തിയുണ്ടായേനേ!!
ദയവായി ചിരിക്കരുത്; കക്ഷികൾ നാലയലത്ത് വന്നുനോക്കാത്ത വെറുമൊരു കേസില്ലാവക്കീലായി മാറാനും സാധ്യതയുണ്ടായിരുന്നു.
എന്തായാലും, എനിക്ക് സമ്പാദിക്കാൻ കഴിയാതെ പോയ ആ വൻ തുകയെയാണ് സാമ്പത്തിക ശാസ്ത്രജ്ഞർ ‘‘അനുമാന നഷ്ടം’’ (Presumptive loss) എന്ന് വിളിക്കുന്നത്. അതിന് ആരാണ് ഉത്തരവാദി? മറ്റാരുമല്ല, നിഖിൽദാ തന്നെ! എന്നെ മാധ്യമരംഗത്തേക്ക് കൈപിടിച്ചുയർത്തിയതിലൂടെ സങ്കൽപ്പത്തിലെ ആ വലിയ സമ്പത്ത് അദ്ദേഹം തട്ടിത്തെറിപ്പിച്ചുകളഞ്ഞു!
ഇന്ത്യൻ രാഷ്ട്രീയത്തിൽ വർഷങ്ങളോളം നിറഞ്ഞുനിന്ന ‘‘അനുമാന നഷ്ടം’’ എന്ന പ്രയോഗത്തെക്കുറിച്ച് ചിന്തിച്ചപ്പോഴാണ് ഈ തമാശ മനസ്സിൽ വന്നത്. ഈ പ്രയോഗം എങ്ങനെയാണ് നമ്മുടെ രാഷ്ട്രീയ പദാവലിയിലേക്ക് വന്നതെന്ന് ഇന്നത്തെ യുവവായനക്കാരിൽ പലർക്കും ഓർമയുണ്ടാകണമെന്നില്ല.
ഇന്ത്യയുടെ 11-ാമത് കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (സി.എ.ജി) വിനോദ് റായ് സംഭാവന ചെയ്തതാണത്. കേരള കേഡർ ഐ.എ.എസ് ഉദ്യോഗസ്ഥനായിരുന്ന റായ് നേരത്തെ തൃശൂർ കളക്ടറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഊർജ്ജസ്വലവും കാർക്കശ്യവും നിറഞ്ഞ ഭരണശൈലി കാരണം ‘‘രണ്ടാം ശക്തൻ തമ്പുരാൻ’’ എന്നായിരുന്നു അന്നദ്ദേഹത്തിന്റെ വിളിപ്പേര്.
ടുജി സ്പെക്ട്രം അനുവദിച്ചതിൽ 1.74 ലക്ഷം കോടി രൂപയുടെ ‘‘അനുമാന നഷ്ടം’’ ഉണ്ടായതായി ഓഡിറ്റ് റിപ്പോർട്ടിൽ രേഖപ്പെടുത്തിയതോടെയാണ് റായ് ദേശീയ ശ്രദ്ധനേടുന്നത്. തൊട്ടുപിന്നാലെ അടുത്ത റിപ്പോർട്ടും വന്നു. അത് കൽക്കരി ബ്ലോക്കുകൾ അനുവദിച്ചതുമായി ബന്ധപ്പെട്ടായിരുന്നു. അതിൽ 1.86 ലക്ഷം കോടി രൂപയുടെ ‘‘അനുമാന നഷ്ട’’മാണ് റായ് കണക്കാക്കിയത്. ടെലിവിഷൻ ചാനലുകൾ ഈ നഷ്ടക്കണക്കുകൾ മണിക്കൂറുകളോളം ചർച്ച ചെയ്തു. പത്രങ്ങളിൽ ചൂടൻ തലക്കെട്ടായി, രാഷ്ട്രീയ പ്രസംഗങ്ങളിൽ അവയെല്ലാം ചോദ്യം ചെയ്യപ്പെടാത്ത സത്യമായി ആവർത്തിക്കപ്പെട്ടു. ഡോ. മൻമോഹൻ സിങ് നേതൃത്വം നൽകിയ യു.പി.എ സർക്കാർ അഴിമതിയിൽ മുങ്ങിയിരിക്കുകയാണെന്ന് ചിത്രീകരിക്കാൻ പ്രതിപക്ഷം, പ്രത്യേകിച്ച് ബി.ജെ.പി, ഈ കണക്കുകൾ ആവോളം ഉപയോഗിച്ചു. അണ്ണാ ഹസാരെയുടെ അഴിമതിവിരുദ്ധ പ്രസ്ഥാനത്തിനും ഈ ഓഡിറ്റ് റിപ്പോർട്ടുകൾ വലിയ ശക്തി പകർന്നു.
‘‘അനുമാന നഷ്ടം’’ പോലെ സമീപകാല ഇന്ത്യൻ രാഷ്ട്രീയത്തെ സ്വാധീനിച്ച പ്രയോഗങ്ങൾ വിരളമാണ്. എന്നാൽ വൈരുധ്യമെന്നു പറയട്ടെ, കേസിന്റെ നിയമപരമായ വഴി തികച്ചും മറ്റൊന്നായിരുന്നു. യാതൊരുവിധ കുറ്റകൃത്യവും നടന്നതായി തെളിവുകളില്ലെന്ന് കണ്ടെത്തി മുഴുവൻ കുറ്റാരോപിതരെയും ടുജി സ്പെക്ട്രം കേസിലെ പ്രത്യേക കോടതി വെറുതെവിട്ടു.
കൽക്കരി കേസിന്റെ കാര്യം അതിലും വിചിത്രമായിരുന്നു. ഒഡിഷയിലെ ഒരു കൽക്കരി ബ്ലോക്ക് അനുവദിച്ചതുമായി ബന്ധപ്പെട്ട് മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്, വ്യവസായി കുമാർ മംഗളം ബിർള, മുൻ കൽക്കരി സെക്രട്ടറി പി.സി. പരേഖ് തുടങ്ങിയവർക്ക് മേൽ ആരോപണമുയർന്നിരുന്നു.
മൻമോഹൻ സിങ്ങിനെ ചോദ്യം ചെയ്യാനും അറസ്റ്റ് ചെയ്യാനും വരെ സി.ബി.ഐ ഒരുമ്പെട്ടിരുന്നു. അദ്ദേഹം സുപ്രീം കോടതിയിൽനിന്ന് ആശ്വാസം നേടിയെങ്കിലും അപമാനം ബാക്കിയായി. പിന്നീട് കേസ് അവസാനിപ്പിച്ചുകൊണ്ട് സി.ബി.ഐ ക്ലോഷർ റിപ്പോർട്ട് സമർപ്പിച്ചപ്പോൾ, വിചാരണ കോടതി അത് തള്ളുകയും മുൻ പ്രധാനമന്ത്രി ഉൾപ്പെടെയുള്ളവർ വിചാരണ നേരിടണമെന്ന് വിധിക്കുകയും ചെയ്തു. 2024 ഡിസംബറിൽ മൻമോഹൻ സിങ്ങിന്റെ വിയോഗ ശേഷം, സി.ബി.ഐ വീണ്ടും ക്ലോഷർ റിപ്പോർട്ടുമായി സുപ്രീം കോടതിയെ സമീപിച്ചു.
മുഖ്യആരോപിതൻ ജീവിച്ചിരിപ്പില്ലാത്തതിനാൽ സുപ്രീം കോടതിക്ക് വേണമെങ്കിൽ അത് നിശബ്ദമായി സ്വീകരിച്ച് കേസ് അവസാനിപ്പിക്കാമായിരുന്നു. എന്നാൽ, മൂന്നംഗ ബെഞ്ച് കേസിന്റെ മുഴുവൻ രേഖകളും വിശദമായി പരിശോധിച്ചു. ക്ലോഷർ റിപ്പോർട്ട് തള്ളിയ വിചാരണ കോടതിയുടെ നടപടി തെറ്റാണെന്ന് കോടതി നിരീക്ഷിച്ചു. ഫലത്തിൽ, മൻമോഹൻ സിങ് മരിച്ച് പതിനേഴ് മാസങ്ങൾക്ക് ശേഷം, സുപ്രീം കോടതി അദ്ദേഹത്തെ പൂർണമായും കുറ്റവിമുക്തനാക്കി.
ആ വിധിപ്രസ്താവം പ്രധാനപ്പെട്ട ഒരു സന്ദേശം നൽകി: ക്രിമിനൽ നടപടികൾക്ക് തെളിവുകളാണ് വേണ്ടത്, അല്ലാതെ അനുമാനങ്ങളല്ല.
ഒരു കാര്യം പ്രത്യേകം ഓർമിക്കേണ്ടതുണ്ട്. കൽക്കരി കേസിൽ 1.86 ലക്ഷം കോടി രൂപയുടെ അനുമാന നഷ്ടം വിനോദ് റായ് കണക്കാക്കുമ്പോൾ, അനുവദിച്ച ഖനികളിൽനിന്ന് ഒരു ക്വിന്റൽ കൽക്കരി പോലും പുറത്തെടുത്തിട്ടുണ്ടായിരുന്നില്ല! ഭാവിയിൽ സംഭവിച്ചേക്കാം എന്ന സങ്കൽപ്പങ്ങളെ മാത്രം അടിസ്ഥാനമാക്കിയായിരുന്നു ആ അനുമാനം. സാമ്പത്തിക ശാസ്ത്രത്തിലും ഓഡിറ്റിങ്ങിലും കണക്കെടുപ്പുകൾക്ക് സ്ഥാനമുണ്ട്. എന്നാൽ കോടതികൾ തെളിവുകൾ പരിശോധിക്കുന്നതിന് മുമ്പ് ഇത്തരം കണക്കെടുപ്പുകൾ പൊതുജനമനസ്സിൽ ക്രിമിനൽ കുറ്റങ്ങളായി മാറരുത്.
സി.എ.ജി റിപ്പോർട്ടുകൾ വലിയ രാഷ്ട്രീയ പ്രത്യാഘാതം ഉണ്ടാക്കി എന്നത് നിഷേധിക്കാനാവില്ല. യു.പി.എ സർക്കാർ അഴിമതിയിൽ മുങ്ങിനിൽക്കുകയാണെന്ന പൊതുബോധം സൃഷ്ടിക്കുന്നതിൽ അവ വലിയ പങ്ക് വഹിച്ചു. 2014-ലെ പൊതുതെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ വമ്പൻ വിജയത്തിലേക്കെത്തിച്ചതും ഈ പൊതുബോധമാണ്.
വിരമിച്ച ശേഷം പല സുപ്രധാന ചുമതലകളും വിനോദ് റായിയെ തേടിയെത്തി. ഡൽഹി സ്കൂൾ ഓഫ് ഇക്കണോമിക്സിൽ ഒരിക്കൽ മൻമോഹൻ സിങ്ങിന്റെ വിദ്യാർഥിയായിരുന്നു വിനോദ് റായ് എന്നത് മറ്റൊരു വൈരുധ്യം.
വിനോദ് റായും വിവാദങ്ങളിൽനിന്ന് മുക്തനായിരുന്നില്ല. ഒരു റിപ്പോർട്ടിൽ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്റെ പേര് പരാമർശിക്കാതിരിക്കാൻ കോൺഗ്രസ് നേതാവ് സഞ്ജയ് നിരൂപം തന്റെ മേൽ സമ്മർദ്ദം ചെലുത്തിയെന്ന് അദ്ദേഹം പരസ്യമായി ആരോപിച്ചിരുന്നു. ഇതിനെതിരെ നിരൂപം മാനനഷ്ടക്കേസ് ഫയൽ ചെയ്തതോടെ റായ് നിരുപാധികം മാപ്പ് പറയുകയും കേസ് ഒത്തുതീർപ്പാക്കുകയും ചെയ്തു.
മൻമോഹൻ സിങ്ങിന്റെ കാര്യത്തിൽ, അദ്ദേഹത്തെ വ്യക്തിപരമായി അറിയാവുന്നവർക്ക് പണ്ടേ ബോധ്യമുണ്ടായിരുന്ന കാര്യമാണ് സുപ്രീം കോടതി വിധിയിലൂടെ അടിവരയിട്ടത്. പ്രധാനമന്ത്രിയായിരിക്കെ അദ്ദേഹത്തോടൊപ്പം മൂന്ന് വിദേശ യാത്രകളിൽ മാധ്യമപ്രവർത്തകനെന്ന നിലയിൽ അനുഗമിക്കാൻ എനിക്ക് അവസരമുണ്ടായിട്ടുണ്ട്. അദ്ദേഹം ഒരിക്കലും മാധ്യമപ്രവർത്തകരെ ഒഴിവാക്കിയിരുന്നില്ല. വിമാനം ഉയർന്നുകഴിഞ്ഞാൽ, അദ്ദേഹം കാബിനിൽനിന്ന് പുറത്തുവരികയും, ഏത് ചോദ്യങ്ങൾക്കും മറുപടി നൽകുകയും ചെയ്യുമായിരുന്നു.
അദ്ദേഹത്തിന്റെ സത്യസന്ധത നയരൂപവത്കരണത്തിൽ മാത്രമല്ല, ദൈനംദിന ശീലങ്ങളിലും പ്രകടമായിരുന്നു. റിസർവ് ബാങ്ക് ഗവർണറായിരുന്നപ്പോൾ, ഔദ്യോഗിക ടെലിഫോണിന് സമീപം അദ്ദേഹം ഒരു നോട്ട്ബുക്ക് സൂക്ഷിച്ചിരുന്നതായി മകൾ ദമൻ സിങ് തന്റെ Strictly Personal എന്ന ജീവചരിത്രത്തിൽ കുറിക്കുന്നുണ്ട്. കുടുംബാംഗങ്ങൾ ചെയ്യുന്ന ഓരോ സ്വകാര്യ കോളും അതിൽ രേഖപ്പെടുത്തുകയും അതിനുള്ള തുക സർക്കാരിലേക്ക് തിരിച്ചടക്കുകയും ചെയ്യുമായിരുന്നു. ഭാര്യ ഗുർശരൺ കൗറും മക്കളും ഭരണകാര്യങ്ങളിൽനിന്ന് മാന്യമായ അകലം പാലിച്ചു. ഭരണത്തിൽ കുടുംബാംഗങ്ങൾ സ്വാധീനം ചെലുത്തുന്നുവെന്ന ആരോപണങ്ങൾ ഒരിക്കലുമുണ്ടായില്ല. ലളിതജീവിതം എന്നത് ജനങ്ങളെ കാണിക്കാനും മാധ്യമങ്ങളെക്കൊണ്ട് പ്രകീർത്തിപ്പിക്കാനുമായി നിർമിച്ചെടുത്ത ഒരു പ്രതിച്ഛായയായിരുന്നില്ല. അത് അദ്ദേഹത്തിന്റെ വ്യക്തിത്വത്തിന്റെ സ്വാഭാവിക പ്രതിഫലനമായിരുന്നു.
സമകാലിക മാധ്യമങ്ങളേക്കാൾ കൂടുതൽ നിഷ്പക്ഷതയോടെ ചരിത്രം തന്നെ വിലയിരുത്തുമെന്ന് തന്റെ അവസാന ഔദ്യോഗിക പത്ര സമ്മേളനങ്ങളിലൊന്നിൽ മൻമോഹൻ സിങ് പറഞ്ഞതോർക്കുന്നു. സമീപകാല സുപ്രീം കോടതി വിധി, അദ്ദേഹത്തിന്റെ ആ അനുമാനം തീർത്തും ശരിയായിരുന്നുവെന്ന് തെളിയിക്കുന്നു!
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.