പരിഹാരമാവാതെ മലബാറിലെ വിദ്യാഭ്യാസ പ്രതിസന്ധി

ഹയർ സെക്കൻഡറി വിദ്യാഭ്യാസത്തിെൻറ കാര്യത്തിൽ മലബാർ മേഖല അനുഭവിക്കുന്ന കടുത്ത വിവേചനത്തെ കുറിച്ച് പലതവണ ഞങ ്ങൾ എഴുതിയതാണ്. ആ വിവേചനത്തിെൻറ കണക്കുകൾ ഇപ്പോൾ ഇങ്ങനെ: സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വിദ്യാർഥികളെ എസ്.എസ്. എൽ.സി പരീക്ഷക്കിരുത്തുകയും ഏറ്റവും കൂടുതൽ എ പ്ലസുകാരെ സൃഷ്ടിക്കുകയും ചെയ്ത മലപ്പുറം ജില്ലയിൽ ഉപരിപഠനത്തിന് യോഗ്യത നേടിയത് 78,335 പേർ. എന്നാൽ, ജില്ലയിൽ ലഭ്യമായ പ്ലസ് വൺ സീറ്റുകൾ 52,775. അതായത്, 25,560 പേർ മലപ്പുറത്ത് മാത്രം ഓപൺ സ്ക ൂളുകളെ സമീപിക്കുകയോ പുറത്തിരിക്കുകയോ ചെയ്യേണ്ടി വരും. കോഴിക്കോട് ജില്ലയിൽ 44,074 പേരാണ് ഉപരിപഠനത്തിന് യോഗ്യത നേടിയത്. ഇവിടെ ആകെ പ്ലസ് വൺ സീറ്റുകൾ 34,522. കണ്ണൂരിൽ 33,908 പേർ ഉപരിപഠനത്തിന് യോഗ്യത നേടിയപ്പോൾ ലഭ്യമായ ഹയർ സെക്കൻഡറി സീറ്റുകൾ 27,967. പാലക്കാട് 39,815 പേർ എസ്.എസ്.എൽ.സി കടമ്പ കടന്നപ്പോൾ ജില്ലയിൽ ആകെയുള്ള ഹയർ സെക്കൻഡറി സീറ്റുകൾ 28,206 മാത്രം. 11,306 പേർ വിജയിച്ച വയനാട് ജില്ലയിൽ 8656 പേർക്ക് മാത്രമേ ഉപരിപഠനത്തിന് അവസരമുള്ളൂ. കാസർകോട്ട് 18,541 പേരാണ് വിജയിച്ചത്. എന്നാൽ, ലഭ്യമായ സീറ്റുകൾ 14,278. ചുരുക്കത്തിൽ, പാലക്കാട് മുതൽ കാസർകോട് വരെയുള്ള ജില്ലകളിലായി ഉപരിപഠന യോഗ്യത നേടിയ 59,575 വിദ്യാർഥികൾക്ക് ഹയർ സെക്കൻഡറി പഠനത്തിന് അവസരമില്ല. സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സിലബസുകളിൽ നിന്നായി പത്താംതരം പാസായവരും ഹയർസെക്കൻഡറിയിലേക്ക് വരുന്ന പ്രവണത വ്യാപകമാണ്. കഴിഞ്ഞ വർഷം അത്തരത്തിലുള്ള 42,864 വിദ്യാർഥികളാണ് സംസ്ഥാനത്താകെ പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷിച്ചത്. അതുകൂടി കണക്കിലെടുക്കുമ്പോൾ ഉപരിപഠനത്തിന് അവസരമില്ലാത്ത വിദ്യാർഥികളുടെ എണ്ണം എത്രയോ വർധിക്കും.

മലബാറിനോട് കാണിക്കുന്ന ഈ വിവേചനം അവസാനിപ്പിക്കണമെന്നും അവിടെയുള്ള വിദ്യാർഥികൾക്കും ഉപരിപഠനാവസരം നൽകണമെന്നുമുള്ള ആവശ്യം കഴിഞ്ഞ കുറെ വർഷങ്ങളായി ശക്തമായി ഉയർന്നുകൊണ്ടിരിക്കുകയാണ്. എന്നാൽ, പ്രശ്നം പരിഹരിക്കുന്നതിൽ മാറിമാറി വന്ന സർക്കാറുകൾ ഒന്നും ചെയ്തിട്ടില്ലെന്നാണ് പുതിയ കണക്കുകളും തെളിയിക്കുന്നത്. മലബാറിലെ അരലക്ഷത്തിലേറെ വിദ്യാർഥികൾ സീറ്റില്ലാതെ പ്രയാസപ്പെടുമ്പോൾ മധ്യ കേരളത്തിൽ ഏഴായിരത്തോളം സീറ്റുകൾ അധികമായി കിടക്കുന്നുവെന്നതാണ് ആശ്ചര്യകരമായിട്ടുള്ളത്. അധ്യയന വർഷം ആരംഭിക്കാനിരിക്കെ 20 ശതമാനം സീറ്റുകൾ ആനുപാതികമായി വർധിപ്പിക്കാനുള്ള ഉത്തരവ് ഇറക്കി കണ്ണിൽ പൊടിയിടുകയാണ് സാധാരണഗതിയിൽ സർക്കാർ ചെയ്യാറുള്ളത്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിെൻറ സമയപരിധി അവസാനിച്ചു കഴിഞ്ഞാൽ ആ ഉത്തരവ് വരുമെന്നാണ് ബന്ധപ്പെട്ട കേന്ദ്രങ്ങൾ പറയുന്നത്. അതായത്, നിലവിലെ ക്ലാസ് മുറികളെ സമ്മേളന ഹാളുകളാക്കി മാറ്റുന്ന, ശാസ്ത്രീയമായ വിദ്യാർഥി–അധ്യാപക അനുപാതം അട്ടിമറിക്കുന്ന നടപടിയെടുക്കുക എന്നതു മാത്രമാണ് ഈ വിഷയത്തിൽ സർക്കാർ ചെയ്യുന്നത്. വടക്കൻ ജില്ലകളിലെ വിദ്യാർഥികൾക്ക് ഇനിയുള്ള ദിവസങ്ങൾ സീറ്റിനായുള്ള പരക്കം പാച്ചിലിേൻറതാവും. െറഗുലർ സീറ്റുകൾ ലഭിക്കാത്തവർ ഓപൺ സ്കൂൾ ആയ സ്കോൾ കേരളയിൽ കനത്ത ഫീസ് നൽകി രജിസ്റ്റർ ചെയ്യും. സ്കോൾ കേരളയിൽ രജിസ്റ്റർ ചെയ്യുന്നവരുടെ ഭൂമിശാസ്ത്രം പരിശോധിച്ചാൽ, നമ്മുടെ സർക്കാർ സംവിധാനം എവ്വിധമാണ് ഒരു പ്രത്യേക മേഖലയെ വ്യവസ്ഥാപിത വിവേചനത്തിന് വിധേയമാക്കുന്നത് എന്ന് ബോധ്യപ്പെടും. ഇത്തവണ ഹയർ സെക്കൻഡറി ഫലം പുറത്തുവന്നപ്പോൾ 84.33 ശതമാനം പേരാണ് വിജയികളായത്. അതേസമയം, സ്കോൾ കേരളയിലെ വിജയ ശതമാനം 43.48 ശതമാനം മാത്രമാണ്. അതായത്, ആ സ്ട്രീമിൽ കനത്ത ഫീസ് നൽകി രജിസ്റ്റർ ചെയ്ത വിദ്യാർഥികളിൽ മഹാഭൂരിപക്ഷവും പ്ലസ്ടു എന്ന കടമ്പ കടക്കാനാവാതെ തളർന്നുവീണു എന്നർഥം. സ്കോൾ കേരളയിൽ രജിസ്റ്റർ ചെയ്ത 58,895 വിദ്യാർഥികളിൽ 20,180 പേരും മലപ്പുറം ജില്ലയിൽ നിന്നാണ് എന്ന കാര്യം കൂടി ശ്രദ്ധിക്കുക.

ഈ പറഞ്ഞ കാര്യങ്ങളെല്ലാം വർഷങ്ങളായി പറഞ്ഞു കൊണ്ടിരിക്കുന്നതാണ്. ഈ കോളത്തിൽ തന്നെ നിരവധി തവണ ഇതേക്കുറിച്ച് എഴുതിയിട്ടുണ്ട്. വിദ്യാർഥി സംഘടനകളും സാമൂഹിക പ്രസ്ഥാനങ്ങളും വിഷയം പലവുരു ഉന്നയിച്ചിട്ടുണ്ട്. പക്ഷേ, ദുഃഖകരമായ കാര്യം, ഇടതു–വലതു ഭേദെമന്യേ കേരളം ഭരിച്ച സർക്കാറുകളൊന്നും പ്രശ്നത്തെ ഗൗരവത്തിലെടുക്കാൻ സന്നദ്ധമായിട്ടില്ല എന്നതാണ്. ഏറ്റവും കൂടുതൽ വിദ്യാഭ്യാസ മന്ത്രിമാർ ഉണ്ടായിട്ടുള്ള മലപ്പുറവും ഏറ്റവും കൂടുതൽ മുഖ്യമന്ത്രിമാർ ഉണ്ടായിട്ടുള്ള കണ്ണൂരുമൊക്കെയാണ് വിദ്യാഭ്യാസ അവസരങ്ങളുടെ കാര്യത്തിൽ പിറകിൽ നിൽക്കുന്നത് എന്നത് ബന്ധപ്പെട്ട ആളുകൾക്കുപോലും നാണക്കേടായി തോന്നുന്നില്ല.

ഇതു കേവലം പ്ലസ് വൺ സീറ്റുകളുടെ കാര്യത്തിലോ വിദ്യാഭ്യാസ സംവിധാനങ്ങളുടെ ലഭ്യതയിലോ മാത്രമുള്ള പ്രശ്നങ്ങളല്ല. വികസനത്തിെൻറ വിതരണത്തിൽ ഭൂമിശാസ്ത്രപരമായ വലിയ വിവേചനം കേരളത്തിലുണ്ട്. ആരോഗ്യം, റവന്യൂ ഭരണസംവിധാനം, ഗതാഗതം, വ്യവസായം എന്നീ മേഖലകളിലെല്ലാം അതുണ്ട്. വിദ്യാഭ്യാസത്തിെൻറ കാര്യത്തിൽ അത് പ്രത്യേകമായി എടുത്തുനിൽക്കുന്നുവെന്നു മാത്രം. പത്തു കഴിഞ്ഞയുടനെ സീറ്റിനായി മൽപിടിത്തം നടത്താൻ വിധിക്കപ്പെട്ട മലബാറിലെ വിദ്യാർഥികളുടെയും രക്ഷിതാക്കളുടേയും വേദന മാത്രമായി ഇത് ഒതുങ്ങരുത്. അടുത്ത അധ്യയന വർഷം തുടങ്ങുമ്പോഴും ഇതുതന്നെ പറയേണ്ടിവരുന്ന അവസ്ഥ ഉണ്ടാവരുത്.

Tags:    
News Summary - Education Crisis In Malabar - Article

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.