താലിബാന് മാറിയേ തീരൂ

അഫ്ഗാനിസ്താനിൽ പുതിയ ഗവൺമെൻറ് രൂപവത്കരിക്കുന്നതിനെക്കുറിച്ച് ചൂടേറിയ ചര്‍ച്ചകൾ നടന്നുവരുന്നു. 2001 മുതൽ 2014 വരെ പ്രസിഡന്റായിരുന്ന ഹാമിദ് കർസായി കാബൂളിൽ തമ്പടിച്ചിട്ടുണ്ട്. ദേശീയ അനുരഞ്ജന സമിതിയുടെ നായകൻ അബ്ദുല്ല അബ്ദുല്ലയും കൂടെ ഹിസ്ബെ ഇസ്ലാമി നേതാവ് ഹിക്മതിയാറും അവരുടെ സാന്നിധ്യമറിയിക്കുന്നു. കാബൂളിൽ ഒരു പുതിയ ഗവൺമെൻറ് രൂപവത്കരണത്തിൽ സഹായിക്കുകയാണത്രെ മൂവരും.

ആഗസ്റ്റ് 14ന് അശ്റഫ് ഗനി ലോകരോടുപറഞ്ഞത് തെൻറ സേനയുടെ ശേഷിയെയും ആർജവത്തെയും കുറിച്ചായിരുന്നു. അമേരിക്ക പിൻവാങ്ങിയാലും മാസങ്ങളോളം പിടിച്ചുനിൽക്കാൻ തങ്ങൾക്കാകുമെന്നും അതുകൊണ്ട് പെട്ടെന്നൊന്നും താലിബാൻ കാബൂൾ കീഴടക്കുന്ന പ്രശ്നമില്ലെന്നും പ്രസ്താവന നടത്തുമ്പോൾ അദ്ദേഹം യാത്രക്കുള്ള തയാറെടുപ്പിലായിരുന്നിരിക്കണമെന്നാണ് ഇതിനെക്കുറിച്ച് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആൻറണി ബ്ലിങ്കൻ പിന്നീട് പ്രതികരിച്ചത്. അടുത്ത ദിവസം അദ്ദേഹം വിമാനമേറി താജികിസ്താനിലെത്തി! പിന്നാലെതന്നെ താലിബാൻ നേതാക്കൾ കാബൂളിലെ പ്രസിഡൻറ് മന്ദിരം കൈയടക്കി. ഒരു അധികാര കൈമാറ്റത്തിനും അവസരമുണ്ടായില്ല.

അമേരിക്കയുടെ സൈനികനിരീക്ഷകർ അന്തംവിട്ടു. അമേരിക്ക പരിശീലിപ്പിച്ച സൈന്യം ഒന്നും ചെയ്യാതെ മാറിനില്‍ക്കുമെന്നല്ല, അവരെ മറികടന്നു തലസ്ഥാനമായ കാബൂൾ പിടിച്ചടക്കുന്നത് ശ്രമകരമായിരിക്കുമെന്നായിരുന്നു അവർ ധരിച്ചത്. നിരീക്ഷകരുടെ അഭിപ്രായത്തിൽ ഇത് അമേരിക്ക വിയറ്റ്നാമിൽനിന്നും പിൻവാങ്ങിയതിെൻറ തനി ആവർത്തനമായിരുന്നു.

ഇതു കുറിക്കുമ്പോഴും താലിബാൻ ഗവൺമെൻറ് രൂപവത്കരിക്കുന്ന നടപടികളൊന്നും ആരംഭിച്ചിട്ടില്ല. താലിബാൻ നേതാവായ മുല്ല അബ്ദുൽ ഗനി ബറാദറും സി.ഐ.എ ഡയറക്ടർ വില്യം ബേൺസും തമ്മിൽ കാബൂളിൽ ചർച്ച നടന്നെന്നാണ് റിപ്പോർട്ട്. അത് അമേരിക്കൻ സേനക്ക് സുഖമായി തടസ്സമില്ലാതെ പുറത്തുപോകാനുള്ള സാഹചര്യമൊരുക്കുന്നതു സംബന്ധിച്ചായിരുന്നുവെന്നറിയുന്നു.

ബ്രിട്ടീഷ് വാര്‍ത്ത ഏജന്‍സികൾ പറയുന്നതനുസരിച്ചു താലിബാെൻറ വിജയത്തിൽ നേതൃപരമായ പങ്കുവഹിച്ചയാളാണ് അബ്ദുൽ ഗനി ബറാദർ. ഡോണൾഡ് ട്രംപിെൻറ നിർദേശാനുസാരം അമേരിക്കയുടെ അഫ്ഗാനിസ്താൻ പ്രതിനിധി സാൽമായ് ഖലീൽസാദയുടെ ആവശ്യപ്രകാരമാണത്രെ അദ്ദേഹത്തെ, പാകിസ്താൻ ജയിൽ മുക്തനാക്കിയത്. ഹിബത്തുല്ല അഖുൻസാദയാണ് താലിബാനിലെ ഒന്നാം നമ്പറുകാരൻ. നയതന്ത്ര രാഷ്ട്രീയ കാര്യങ്ങൾക്കെല്ലാം മുഖ്യസൂത്രധാരകൻ അബ്ദുൽ ഗനി ബറാദർ ആണെന്ന് 2018 ൽ 'ദ ഗാർഡിയൻ' റിപ്പോർട്ട് ചെയ്തിരുന്നു. 1996- 2001 കാലത്ത് താലിബാെൻറ ഭരണത്തിൽ സൈനിക-നയതന്ത്ര രംഗങ്ങളിൽ ഉന്നത സ്ഥാനങ്ങൾ വഹിച്ച ബറാദർ, മുല്ല ഉമറിെൻറ ഡെപ്യൂട്ടിയായിരുന്നു. ദോഹയിൽ അമേരിക്കയുമായി നടന്ന ചര്‍ച്ചകളിൽ പങ്കെടുത്തതും രേഖകളിൽ ഒപ്പുവെച്ചതും ഇദ്ദേഹം തന്നെ.

കാബൂളിൽ താലിബാൻ സേന പ്രസിഡൻറിെൻറ ഒൗദ്യോഗികവസതിയിൽ ഭവനിൽ പ്രവേശിച്ചപ്പോൾ ബറാദർ ടെലിവിഷനിലൂടെ ഒരു പ്രഖ്യാപനം നടത്തി. അതിെൻറ രത്നച്ചുരുക്കം താലിബാൻ പരീക്ഷണങ്ങളെ അഭിമുഖീകരിക്കാനിരിക്കുന്നേയുള്ളൂ എന്നാണ്. സൽഭരണത്തിലൂടെ ജനപിന്തുണ ആർജിക്കാനും പ്രവര്‍ത്തകരെ ഉപദേശിച്ചു. അഫ്ഗാനിസ്താെൻറ രാഷ്ട്രീയ-സാമൂഹിക കാര്യങ്ങളെക്കുറിച്ച് നയതന്ത്ര വിശാരദർ പങ്കെടുത്ത ഒരു വെബിനാറിൽ സംസാരിച്ച എല്ലാ നയതന്ത്ര വ്യക്തികളും അഭിപ്രായപ്പെട്ടത് അമേരിക്ക ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങൾക്കായി 6.4 ട്രില്യൻ ഡോളർ ചെലവഴിച്ചത് വിഡ്ഢിത്തമായെന്നാണ്. 2.2 ട്രില്യൻ ഡോളർ അഫ്ഗാനിസ്താനിൽ ചെലവഴിച്ചതിനു പുറമെ 100 ബില്യൻ ഡോളർ സൈനിക പരിശീലനത്തിനായും ചെലവിട്ടു! ധനവും ആയുധങ്ങളും എല്ലാം ഉണ്ടായിട്ടും ശക്തമായ ഒരു പ്രതിരോധ നിര കെട്ടിപ്പൊക്കുന്നതിൽ വൻശക്തിയായി അവകാശപ്പെടുന്ന അമേരിക്ക പരാജയപ്പെട്ടു. അഫ്ഗാെൻറ അയൽപക്കക്കാർ -ഇറാനും തുർക്കിയും ചൈനയും റഷ്യയും- കൂടെ മധ്യേഷ്യയിലെ തജികിസ്താൻ, ഉസ്ബകിസ്താൻ തുടങ്ങിയ രാഷ്ട്രങ്ങളും ഒത്തുചേര്‍ന്ന് അമേരിക്കയെക്കൂടി ഉൾപ്പെടുത്തി അഫ്ഗാനെ സഹായിക്കുന്നതിനായി വിപുലമായ ഒരു കോൺഫറൻസ് കൂടുന്ന കാര്യം അവർ പരിഗണനക്കു വെച്ചു.

കാബൂളിൽ പരാജയപ്പെട്ടത് പാശ്ചാത്യ ശക്തികളാണ്; പ്രത്യേകിച്ചും അമേരിക്കയും 'നാറ്റോ' രാഷ്ട്രങ്ങളും. അവരെല്ലാവരും ചേര്‍ന്നാണ് അഫ്ഗാനിസ്താനിൽ നിക്ഷേപമിറക്കിയത്. ഇറാഖ് കീഴടക്കിയതോടെ, അഫ്ഗാനും കൂടെ ചൊൽപ്പടിക്കു കീഴ്പെട്ടാൽ മധ്യേഷ്യയിൽ ഒരു പാശ്ചാത്യ അധിനിവേശ കേന്ദ്രം രൂപപ്പെടുമെന്നവർ കണക്കു കൂട്ടി. എന്നാൽ, രണ്ടിടത്തും അവർ ദയനീയമായി പരാജയപ്പെട്ടു.

ഇൗ പരാജയത്തിൽ ഇന്ത്യക്കും നഷ്ടമുണ്ട്. അശ്റഫ് ഗനിയുമായി നമുക്ക് നല്ല ബന്ധമായിരുന്നു. അണക്കെട്ട്, റോഡ് നിര്‍മാണം, വാണിജ്യാവശ്യങ്ങൾ എന്നിവക്കൊക്കെയായി വലിയൊരു നിക്ഷേപം ഇന്ത്യ നടത്തിയിരുന്നു. അശ്റഫ് ഗനിയുടേത് താലിബാനുമായുള്ള ഒത്തുകളിയായിരുന്നു എന്നാണ് വിലയിരുത്തുന്നത്. ഇതു ഇന്ത്യക്ക് സാമ്പത്തികവും നയതന്ത്രപരവുമായ പരാജയമാണ് വരുത്തിവെച്ചത്.

കാബൂളിൽ വിജയം അവകാശപ്പെടുന്നവർ ചൈനയും റഷ്യയും പാകിസ്താനുമാണ്; തുർക്കിയും ഇറാനും അവരുടെ കൂടെനില്‍ക്കുന്നു. താലിബാനെ പിന്തുണക്കുന്ന ഗോത്രങ്ങൾ പാകിസ്താനിൽ ഏറെയുണ്ട്. കാന്തഹാറും കാബൂളും പാക് അതിർത്തിയിൽനിന്ന് അകലെയല്ല. തുർക്കിയെ നയതന്ത്ര കാര്യങ്ങളിൽ താലിബാൻ കൂട്ടുപിടിക്കുന്നു. താലിബാൻ 'ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്താൻ' പ്രഖ്യാപിച്ചിരിക്കുന്നു. സൗദി അറേബ്യയും ചൈനയും അഫ്ഗാനെ അംഗീകരിച്ചതായി വാര്‍ത്ത കണ്ടു. മേഖലയിൽ സമാധാനം കൈവരാനായി അയൽരാഷ്ട്രങ്ങൾ സഹകരിക്കേണ്ടതുണ്ടെന്ന് അവർ എടുത്തുപറയുന്നു. പാകിസ്താനെന്നപോലെ അഫ്ഗാനിസ്താനും 'ബെൽട്ട് ആൻഡ് റോഡ്' പദ്ധതി ഉപകാരപ്പെടുമെന്നാണ് ചൈനയുടെ പക്ഷം. ഇന്ധനവും ധാതുക്കളും നിറഞ്ഞ അഫ്ഗാനിസ്താനിൽ അമേരിക്കയുടെ അസാന്നിധ്യം മുതലെടുക്കാൻ ആരൊക്കെ മുന്നോട്ടുവരുമെന്ന് അറിയാനിരിക്കുന്നേയുള്ളൂ. ഇറാൻ കൂട്ടുചേരാൻ ആഗ്രഹിക്കുന്ന കക്ഷിയാണ് താലിബാൻ. തുടക്കം മുതലേ ഇറാൻ അവരെ സഹായിച്ചുകൊണ്ടിരുന്നു. ഇത് ഇറാനും ഇറാഖും അഫ്ഗാനിസ്താനും കൂടെ ചൈനയും പാകിസ്താനുമൊക്കെ ഉള്‍പ്പെടുന്ന ഒരു പുതിയ അച്ചുതണ്ടിെൻറ സൂചനയാണ്.

നേരത്തേ ഭരണം ലഭിച്ച അവസരത്തിൽ താലിബാൻ പ്രകടമാക്കിയത് രൗദ്രമുഖമാണ്. ഇസ്ലാമികവിജ്ഞാനവും മുസ്ലിം ചരിത്രവും അവർ വേണ്ടതുപോലെ ഉൾക്കൊണ്ടിട്ടില്ലെന്നാണ് അത് വ്യക്തമാക്കുന്നത് . അഫ്ഗാനിസ്താനിലെ സ്ത്രീകൾ രാഷ്ട്രീയ- സാമൂഹികരംഗങ്ങളിൽ മുൻപന്തിയിലായിരിക്കെ അവരെ എങ്ങനെ അവഗണിക്കാനാകും? 2018ലെ അഫ്ഗാൻ തെരഞ്ഞെടുപ്പിൽ ചില സ്ത്രീ സ്ഥാനാർഥികൾക്ക് പുരുഷന്മാരെക്കാൾ വോട്ട് ലഭിച്ചതായി റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ഇന്ന് അഫ്ഗാനിസ്താൻ പാർലമെൻറിൽ 249 അംഗങ്ങളിൽ 69 പേര് സ്ത്രീകളാണെന്നറിയുക. അതായത്, 27.7 ശതമാനം. സെനറ്റിലെ 102 സീറ്റുകളിൽ 34 സീറ്റുകളിലേക്ക് പ്രസിഡൻറ് നോമിനേഷൻ നടത്തുന്നു. ഇതിൽ 50 ശതമാനം സ്ത്രീകൾക്ക് നീക്കിവെച്ചതാണ്. അവരെ അവഗണിച്ചു ഭരിക്കാനാകുമെന്ന് കരുതുന്നത് മൗഢ്യമാണ്.

കാലങ്ങളായി തുടരുന്ന അക്രമങ്ങളും അധിനിവേശങ്ങളും അവസാനിച്ച് സമാധാനപൂർണമായി ജീവിക്കാനാവണമെന്നത് ഓരോ അഫ്ഗാനിയുടെയും ജീവിത സ്വപ്നമാണ്. അവിടെ വെടിയൊച്ച നിലച്ച് സമാധാനം സാധ്യമാവുക എന്നത് ഇന്ത്യക്കും സുപ്രധാനമാണ്.

Tags:    
News Summary - Taliban must change

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.