2014ലെ പൊതുതെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് തീവ്ര ഹിന്ദുത്വ പക്ഷത്തേക്ക ്ചുവടുമാറ്റി നരേന്ദ്ര മോദിയെ വികസന നായകനാക്കി പ്രധാനമന്ത്രിപദത്തിൽ എത്തിക്കാന്‍ പണിയെടുത്ത മുന്‍ ലിബറല്‍ ഫെമിനിസ്റ്റും ‘മാനുഷി’യുടെ സ്ഥാപകയുമായ മധു കിഷ്വര്‍ പ്രഗല്ഭ കശ്മീരി മാധ്യമപ്രവര്‍ത്തകനായ ശുജാഅത്ത് ബുഖാരിയുടെ വധത്തെ തുടര്‍ന്ന് നടത്തിയ പ്രതികരണം മാധ്യമലോകത്തെ ഞെട്ടിച്ചു. ലോകം മുഴുവന്‍ ആ വധത്തില്‍ നടുക്കവും ദുഃഖവും രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്ന വേളയിലായിരുന്നു ട്വീറ്റിനു പിറകെ ട്വീറ്റായി മധു കിഷ്വര്‍ വിഷം വമിച്ചത്. മരണത്തിനുശേഷവും ധീരനായ മാധ്യമപ്രവര്‍ത്തകെൻറ ശവത്തില്‍ കുത്തുന്ന ഹീനനീക്കത്തിനെതിരെ മോദി സര്‍ക്കാറിന് സ്വയം സമര്‍പ്പിച്ചിട്ടില്ലാത്ത മാധ്യമപ്രവര്‍ത്തകരൊക്കെയും അപലപിച്ചു. എന്നിട്ടും മനുഷ്യത്വരഹിതമായ പ്രതികരണത്തില്‍ ക്ഷമാപണം നടത്താനൊന്നും മധു തയാറായില്ല.
കൊല്ലപ്പെട്ടിട്ടും തീരാത്ത ശുജാഅത്ത് വിരോധം
‘ശുജാഅത്ത് ബുഖാരി സാഹസപ്പെട്ട് പ്രതിരോധിച്ച അതേ ശക്തികളുടെ കൈകളാലാണ് കൊല്ലപ്പെട്ടതെങ്കിലും അദ്ദേഹത്തിെൻറ വധത്തെ അപലപിക്കുന്നു’ എന്നായിരുന്നു കൊലപാതക വാര്‍ത്ത പുറത്തുവന്നതിനു പിറകെ മധു കിഷ്വറിെൻറ കമൻറ്. ധീരമായ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തിെൻറ പ്രതീകമാക്കി മാറ്റി അദ്ദേഹത്തിെൻറ വിഘടനവാദ രാഷ്ട്രീയത്തെ മിതവാദമായി തലസ്ഥാന മാധ്യമങ്ങള്‍ മഹത്വവത്കരിക്കുന്നതാണ് തന്നെ ഞെട്ടിക്കുന്നതെന്നു കൂടി അവര്‍ പറഞ്ഞു. ഇന്ത്യ ഗവണ്‍മെൻറ് ലാളിച്ചിട്ടും പാക് അനുകൂല നിലപാടെടുത്ത ശുജാഅത്ത് തനിക്കെതിരെ ഒരു മാനനഷ്ടക്കേസ് ഫയല്‍ ചെയ്തയാള്‍ മാത്രമായിരുന്നില്ല എന്നും തലച്ചോറിന് ശസ്ത്രക്രിയ കഴിഞ്ഞ സമയത്ത് ശ്രീനഗര്‍ കോടതിയില്‍ നേരിട്ട് ഹാജരാക്കാന്‍ തനിക്കെതിരെ ജാമ്യമില്ലാ വാറൻറ് നേടിയെടുത്ത ആളാണെന്നും മധു കിഷ്വര്‍ ആരോപിച്ചു. മാനനഷ്ടക്കേസിലൂടെ തനിക്കെതിരെ ഇതൊക്കെ ചെയ്തത് ശുജാഅത്ത് ബുഖാരിയാണെങ്കിലും ഇപ്പോള്‍ വെടിയേറ്റോ, കല്ലേറു കൊണ്ടോ കൊല്ലപ്പെട്ടത് താനായിരുന്നുവെങ്കില്‍ അതര്ഹിക്കുന്നവളാണ് താനെന്ന് ബർഖ ദത്തിനെ പോലുള്ള മാധ്യമപ്രവര്‍ത്തകര്‍ പറയുമായിരുന്നുവെന്നും മധു പറഞ്ഞു.
‘റൈസിങ് കശ്മീരി’െൻറ ചീഫ് എഡിറ്ററായിരുന്ന ശുജാഅത്ത് ബുഖാരി നല്കിയ മാനനഷ്ടക്കേസില്‍ കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ശ്രീനഗര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി പുറപ്പെടുവിച്ച ജാമ്യമില്ലാ വാറൻറിെൻറ കെറുവിലാണ് വെടിയേറ്റ് ജീവനറ്റ ശുജാഅത്തിനെ മധു കിഷ്വര്‍ കുത്തിയത്. ഏപ്രില്‍ 13ന് നേരിട്ട് ഹാജരാകണമെന്ന കിഴ്കോടതി ഉത്തരവ് വിഡിയോ കോൺഫറന്‍സ് വഴി ഹാജരായാല്‍ മതിയെന്ന് സുപ്രീംകോടതി ഇടപെട്ട് മാറ്റിയതിനാല്‍ അന്ന് അവര്‍ക്ക് നേരിട്ട് ഹാജരാകേണ്ടി വന്നിരുന്നില്ല.
‘ഇന്ത്യന്‍ ഏജന്‍സികളില്‍നിന്ന് ഫണ്ട് വാങ്ങി പാക് ചാരസംഘടനയായ ഐ.എസ്.ഐയുടെ തിരക്കഥക്ക് അനുസൃതമായി കളിച്ച് ഇന്ത്യക്കെതിരെ വിഷം തുപ്പുകയാണ് ശുജാഅത്ത് ബുഖാരി’ എന്ന ആരോപണമാണ് മാനനഷ്ടക്കേസ് ഫയല്‍ ചെയ്യിപ്പിച്ചതെന്ന കാര്യം പറയുന്നതിലും മധു കിഷ്വറിന് അശേഷം നാണമില്ല. ഒരു സംഘര്‍ഷ ഭൂമിയില്‍ അതീവ സാഹസികമായി മാധ്യമപ്രവര്‍ത്തനം നടത്തുന്ന ഒരു മനുഷ്യെൻറ ജീവന് അപകടത്തിലാക്കുന്ന ഒരിക്കലും തെളിയിക്കാന്‍ കഴിയാത്ത വന്യമായ ആരോപണമായിരുന്നു താനുന്നയിച്ചത് എന്ന കാര്യത്തിൽ ആ മനുഷ്യന് കൊല്ലപ്പെട്ട നിമിഷത്തിലും അവർക്ക് കുറ്റബോധവുമില്ല.
2016 ജൂലൈയില്‍ ഇതിന് സമാനമായ ആരോപണമുന്നയിച്ച മധു കിഷ്വറിന് തൊട്ടടുത്ത ആഗസ്റ്റില്‍ തന്നെ വക്കീല്‍ നോട്ടീസ് അയച്ചിരുന്നു ശുജാഅത്ത് ബുഖാരി. അതോടെ പത്തി മടക്കിയ മധു കിഷ്വര്‍ ഛര്‍ദിച്ച വിഷമത്രയും ഉള്ളിലേക്ക് വിഴുങ്ങി രമ്യതയിലെത്തിയതിനാല് വിഷയം കോടതിയിലേക്ക് കൊണ്ടുപോകാതെ അവസാനിപ്പിച്ചതായിരുന്നു. എന്നാല്‍, ഒരേസമയം ഇരുരാജ്യത്തെയും ഏജന്‍സികളുടെ ശത്രുതക്കും കോപത്തിനുമിരയായി ജീവന് അപകടത്തിലാക്കുന്ന ആരോപണം ആ വര്‍ഷം ഡിസംബറില്‍ മധു കിഷ്വര്‍ വീണ്ടുമാവര്ത്തിച്ചപ്പോഴാണ് ഗതികെട്ട ശുജാഅത്ത് മാനനഷ്ടത്തിന് ക്രിമിനല്‍ കേസ് ഫയല്‍ ചെയ്തത്. തുടര്‍ന്ന് മധു കിഷ്വറിെൻറ മൊഴി എടുക്കാന്‍ രണ്ടു തവണ നോട്ടീസ് അയച്ചിട്ടും അവര്‍ ഹാജരാകാതിരുന്നതിനെ തുടര്‍ന്ന് നേരിട്ട് ഹാജരാകാൻ ജാമ്യമില്ലാ വാറൻറ് പുറപ്പെടുവിക്കുകയായിരുന്നു കോടതി.
അന്ന് ശുജാഅത്തിനെതിരെ മധു കിഷ്വറിന് പിന്തുണ പ്രഖ്യാപിച്ച സംഘ്പരിവാറുകാര്‍ ഒന്നടങ്കം രംഗത്തുവന്നു. എന്നാല്‍, മധുവിനെ ശ്രീനഗര്‍ കോടതിയില്‍ ഹാജരാകുന്നതില്‍നിന്ന് രക്ഷിച്ചത് പ്രമുഖ കോണ്‍ഗ്രസ് നേതാവും മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകനുമായ കപില്‍ സിബലായിരുന്നു എന്നത് കൗതുകകരമായി. കപില്‍ സിബലുമായി മധുവിനുള്ള സൗഹൃദമാണ് ഈ നിയമസഹായത്തിലേക്ക് നയിച്ചതെന്ന് അവര്‍ തന്നെ പറയുന്നുണ്ട്.
കശ്മീര്‍ കോടതി ജാമ്യമില്ലാ ഹരജി പുറപ്പെടുവിച്ച സമയത്ത് മാധ്യമ സ്വാതന്ത്ര്യത്തിെൻറ സ്വയം പ്രഖ്യാപിത രക്ഷിതാക്കളൊന്നും പ്രതിരോധിക്കാന്‍ വന്നിരുന്നില്ലെന്നാണ് മരണവേളയില്‍ മാധ്യമപ്രവര്‍ത്തകരൊന്നടങ്കം ശുജാഅത്തിനൊപ്പം നില്ക്കുമ്പോള് മധു കിഷ്വര്‍ സങ്കടപ്പെടുന്നത്. ഒരു ഇരയായിരുന്നിട്ടും അന്നും ഇന്നും തന്നെ ഭർത്സിക്കാനാണ് ഇവര്‍ മുതിരുന്നതെന്നും അവര്‍ പരാതിപ്പെടുന്നുണ്ട്.
ശഹ്ലക്കെതിരാകുമ്പോള് മാനനഷ്ടക്കേസെല്ലാം ചെറുത്
ദുഷ്പ്രചാരണം നടത്തിയതിന് ശുജാഅത്ത് ബുഖാരി മാനനഷ്ടക്കേസ് കൊടുത്തതിെൻറ പേരില്‍ സ്വയം ഇരയായി വേഷം കെട്ടിയ മധു കിഷ്വറിെൻറ കാപട്യം അവരുടെ തന്നെ വാക്കുകളിലൂടെ പൊളിഞ്ഞത് ശുജാഅത്ത് വധത്തില്‍ കശ്മീരികള്‍ ഗവ. ഏജന്‍സികളെ അവിശ്വസിക്കുന്നുവെന്ന് ജെ.എൻ.യുവിലെ ഇടതുപക്ഷ നേതാവ് ശഹ്ല റാശിദ് പറഞ്ഞപ്പോഴായിരുന്നു.
ശുജാഅത്തിനെ ആർക്കാണ് കൊല്ലേണ്ടി വരുകയെന്ന് വിലാപയാത്രക്കെത്തിയ കശ്മീരികള്‍ അത്ഭുതം കൂറുന്നുവെന്നും ആക്രമണ സ്ഥലത്ത് എന്തുകൊണ്ട് പൊലീസും സി.ആര്.പി.എഫും ഉണ്ടായില്ല എന്ന് ചോദിച്ച് ഏജന്‍സികളാണ് ഇപ്പണി ചെയ്തതെന്ന് അവര്‍ വിശ്വസിക്കുന്നുവെന്നും ജെ.എന്‍.യുവിലെ ഇടതുപക്ഷ വിദ്യാര്‍ഥി നേതാവായ ശഹ്ല റാശിദ് ട്വിറ്ററില്‍ കുറിച്ചിരുന്നു.
ചികിത്സിക്കാന്‍ കഴിയാത്ത സ്ത്രീയാണ് ശഹ്ലയെന്നും ഇവര്‍ക്കെതിരെ നിതിന്‍ ഗഡ്കരി മാനനഷ്ടക്കേസ് ഇതിനകം കൊടുത്തിട്ടുണ്ടാകുമെന്നാണ് കരുതുന്നതെന്നും അതുപോലും ചെറിയൊരു തട്ട് മാത്രമേ ആകൂ എന്നുമാണ് മധു കിഷ്വര്‍ ഇതിനോട് പ്രതികരിച്ചത്. പ്രവേശനത്തിന് കടുത്ത നിയന്ത്രണങ്ങളുള്ള വി.ഐ.പി സുരക്ഷയുള്ള സ്ഥലത്താണ് രണ്ടു സായുധ സംരക്ഷകരുള്ള ശുജാഅത്ത് ബുഖാരി കൊല്ലപ്പെട്ടതെന്ന് മധു കിഷ്വര്‍ തന്നെ പറയുന്നുണ്ട് എന്നതാണ് ഇതിലെ വിരോധാഭാസം.
അപരിചിതര്‍ക്ക് പ്രവേശനത്തിന് കടുത്ത നിയന്ത്രണങ്ങളുള്ള ആ വി.ഐ.പി മേഖലയില്‍ കൊലപാതകം നടന്നതാണ് പിറകില്‍ ഏജന്‍സികളുടെ കൈകളാണെന്ന് ആരോപിക്കാന്‍ കശ്മീരികളെ പ്രേരിപ്പിക്കുന്നതെന്ന ശഹ്ല പറഞ്ഞിട്ടുമുണ്ട്. ശുജാഅത്ത് ബുഖാരി എന്ന കശ്മീരി മാധ്യമപ്രവര്ത്തകന് പണവും സൗകര്യവും കൊടുക്കുന്നുവെന്ന് മധു കിഷ്വര്‍ ആരോപിക്കുന്നതും കുറ്റപ്പെടുത്തുന്നതും ഏത് ഏജന്‍സികളെയാണോ അതേ ഏജന്‍സികളാണ് ശുജാഅത്തിെൻറ മരണത്തിന് പിന്നിലെന്ന് കശ്മീരികള്‍ വിശ്വസിക്കുന്നുവെന്നാണ് ശഹ്ല പറഞ്ഞത്.
മനുഷ്യാവകാശങ്ങള്‍ക്കും സ്ത്രീസ്വാതന്ത്ര്യത്തിനുമൊക്കെ പോരാടുന്ന ലിബറല്‍ മാധ്യമപ്രവര്‍ത്തകര്‍ തീവ്രഹിന്ദുത്വ ദേശീയ വാദിയാകുന്നതോടെ ആപതിക്കുന്നത് എവിടെയാണെന്ന് കൂടി സ്വന്തം രക്തസാക്ഷിത്വത്തിലൂടെ കാണിച്ചുതന്നാണ് ശുജാഅത്ത് ബുഖാരി എന്ന ധീരനായ പത്രപ്രവര്ത്തകന് വടക്കന്‍ കശ്മീരിലെ ബാരാമുല്ല ജില്ലയിലെ ക്രീരി ഗ്രാമത്തില്‍ ആറടി മണ്ണിലേക്ക് അന്ത്യനിദ്രക്കായി പോയത്.
കൊലപ്പെടുത്തിയത് ഭീകരരാണെന്ന് ആര്.എസ്.എസ് നേതാവ് രാം മാധവും ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങും കുറ്റപ്പെടുത്തുമ്പോഴും ലോകമൊന്നാകെ ലോകമാകെ അപലപിച്ച ആ ഭീകരപ്രവര്‍ത്തനത്തെക്കുറിച്ച് ഒരക്ഷരം ഉരിയാടാതെ പ്രധാനമന്ത്രി മോദി മൗനത്തിലൊളിക്കുേമ്പാൾ മധുവിന് എന്താണ് പറഞ്ഞുകൂടാത്തത്?
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.