മൂന്ന് സെപ്റ്റംബർ 11കൾ പറയുന്നത്

ഇന്ന് ലോകത്തെ ഗ്രസിച്ച മഹാഭീഷണിയാണ് ഭീകരവാദം. മൂന്ന് തീയതികൾ ഈ പ്രതിഭാസത്തിെൻറ മൂന്നു വശങ്ങളിലേക്ക് വെളിച്ചംവീശുന്നു. ആദ്യ തീയതി ഭീകരവാദത്തിെൻറ വ്യാപ്തിയും ആസുരതയും ദൃശ്യമാക്കുന്നു. രണ്ടാമത്തേത്, ഭീകരവാദത്തിന് ബീജാവാപം നൽകിയ അപരിമേയമായ അനീതികളെ പ്രതിനിധാനം ചെയ്യുന്നു. മൂന്നാമത്തെതാകട്ടെ, അനീതികളെ പ്രതിരോധിക്കാനുള്ള കൃത്യവും ഉചിതവുമായ മാർഗം ഭീകരവാദമെല്ലന്നും അഹിംസയിൽ ഊന്നിയ സമരമാർഗങ്ങളിലൂടെ മാത്രമേ സ്ഥായിയായ പ്രതിരോധം സാധ്യമാകൂ എന്നും വ്യക്തമാക്കുന്നു.

21ാം നൂറ്റാണ്ടിലെ ലോക ചരിത്രത്തെ ഏറ്റവും ആഴത്തിലും പരപ്പിലും സ്വാധീനിച്ച സംഭവമാണ് 2001 സെപ്റ്റംബർ 11ലെ വേൾഡ് ട്രേഡ് സെൻറർ ആക്രമണം. ലോകത്തിലെ ഏറ്റവും അജയ്യമായ സൈനികശക്തിയെ വിരലിലെണ്ണാവുന്ന ഏതാനും ഭീകരവാദികൾ ഭീതിയുടെ മുൾമുനയിൽ നിർത്തിയ ആക്രമണമായിരുന്നു അത്. ഏതു വൻശക്തിയും ഭീകരവാദത്തിെൻറ ആക്രമണപരിധിക്കു പുറത്തല്ല എന്ന വസ്തുതക്ക് അത് അടിവരയിട്ടു. അഫ്ഗാനിസ്താൻ, ഇറാഖ് തുടങ്ങിയ രാഷ്ട്രങ്ങളെ ഛിന്നഭിന്നമാക്കിയ അമേരിക്കൻ അധിനിവേശത്തിന് ഇത് വഴിമരുന്നിട്ടു.

സാമൂഹിക-സാംസ്കാരിക രംഗത്ത് സെനോഫോബിയയും ഇസ്ലാമോഫോബിയയും പോലുള്ള നിഷേധാത്മകമായ പ്രവണതകൾക്കും ഇത് കാരണമായി.
സാമ്രാജ്യത്വശക്തികൾ നടത്തിയ മനുഷ്യത്വരഹിതമായ കൈയേറ്റങ്ങളാണ് ഭീകരവാദം എന്ന ഭൂതത്തെ തുറന്നുവിട്ടത്. 1973 സെപ്റ്റംബർ 11ന് അമേരിക്ക ചിലിയിൽ നടത്തിയ അന്യായമായ അട്ടിമറി ഇത്തരം സാമ്രാജ്യത്വ കൈയേറ്റത്തിന് ഉദാഹരണമാണ്. ലാറ്റിനമേരിക്കയിൽ തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിയ ആദ്യ മാർക്സിസ്റ്റ് നേതാവായിരുന്നു അല്ലെൻഡെ. ചിലിയിലെ സമ്പത്ത് മുഴുവൻ വൻകിട അമേരിക്കൻ കമ്പനികളും ഒരു തദ്ദേശീയ മുതലാളിത്ത ഗൂഢസംഘവും കൈയടക്കിവെച്ചിരിക്കുകയായിരുന്നു.

1964ൽ അല്ലെൻഡെയെ പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ തോൽപിക്കാൻ സി.ഐ.എ ആറു മില്യൺ ഡോളർ ചെലവഴിച്ചു. എന്നാൽ, ഇതിനെയെല്ലാം അതിജീവിച്ചുകൊണ്ട് 1970ൽ അല്ലെൻഡെ ചിലിയുടെ പ്രസിഡൻറായി. 1973 സെപ്റ്റംബർ 11നു ചിലിയൻ സൈന്യവും സി.ഐ.എയും ചേർന്ന് അല്ലെൻഡെയെ അട്ടിമറിച്ചു. ‘‘ഓർക്കുക, ഇന്നല്ലെങ്കിൽ നാളെ, സ്വതന്ത്രരായ മനുഷ്യർ മെച്ചപ്പെട്ട ഒരു സമൂഹം നിർമിക്കാനുള്ള മഹത്തായ പാത തുറക്കുകതന്നെ ചെയ്യും’’ -അല്ലെൻഡെ തെൻറ മരണത്തെ മുന്നിൽകണ്ടുള്ള വിടവാങ്ങൽ പ്രസംഗത്തിൽ ധീരോദാത്തമായ സ്വപ്നം പങ്കുവെച്ചു. ഒരു നീതിയുക്തമായ സമ്പദ്വ്യവസ്ഥയും സമൂഹവും നിർമിക്കാനുള്ള ചിലിയൻ ജനതയുടെ ന്യായമായ സ്വപ്നം സാമ്രാജ്യത്വ ശക്തികൾ നിഷ്ഫലമാക്കി. ഇത്തരം ക്രൂരമായ അനീതികളാണ് ആഗോളഭീകരവാദത്തിന് ഉൗർജം നൽകിയത്.

സാമ്രാജ്യത്വ-മർദകശക്തികളെ പ്രതിരോധിക്കാനുള്ള ഉചിതവും ഫലപ്രദവുമായ മാർഗം എന്ത് എന്നത് പീഡിത ജനത നേരിടുന്ന നിതാന്തമായ ചോദ്യമാണ്. ഈ സമസ്യക്ക് ഗാന്ധിജി നൽകിയ ഉത്തരം, സത്യത്തിലും അഹിംസയിലും ഊന്നിയ സത്യഗ്രഹം എന്നതായിരുന്നു. മാർട്ടിൻ ലൂഥർ കിങ് ചൂണ്ടിക്കാട്ടിയതുപോലെ സഹനസമരത്തിെൻറ തത്ത്വം യേശുവിേൻറതും പ്രയോഗതന്ത്രം ഗാന്ധിജിയുടേതും ആയിരുന്നു. ഈ സമരതന്ത്രത്തിെൻറ ആദ്യ പരീക്ഷണം ഗാന്ധിജി നടത്തിയത് 1906 സെപ്റ്റംബർ 11നായിരുന്നു. സൗത്ത് ആഫ്രിക്കയിലെ വർണവെറിയൻ ഭരണകൂടം കൊണ്ടുവന്ന ഏഷ്യാറ്റിക് ഓഡിനൻസിനെതിരെയാണ് ഗാന്ധിജി ആദ്യ സത്യഗ്രഹം ആരംഭിച്ചത്.

സഹനസമരവും സത്യഗ്രഹവും തമ്മിലുള്ള വ്യത്യാസം ഗാന്ധിജി, തെൻറ ‘സത്യഗ്രഹ ഇൻ സൗത്ത് ആഫ്രിക്ക’ എന്ന കൃതിയിൽ വിവരിക്കുന്നുണ്ട്. സൗത്ത് ആഫ്രിക്കയിലെ ഇന്ത്യക്കാരോട് അനുഭാ വമുണ്ടായിരുന്ന ഹോസ്‌കെൻ എന്ന വെള്ളക്കാരൻ, സഹനസമരം ദുർബലെൻറ ആയുധമാണ് എന്ന് പ്രസ്താവിച്ചപ്പോൾ ഇതിനോട് വിയോജിച്ചുകൊണ്ട് സത്യഗ്രഹം ആത്മശക്തിയാണ് എന്ന് ഗാന്ധിജി വ്യക്തമാക്കി.

‘കണ്ണിനു കണ്ണ്’ എന്ന സമീപനം ലോകത്തെ മുഴുവൻ അന്ധമാക്കുകയേയുള്ളൂവെന്ന് ഗാന്ധിജി പറയുകയുണ്ടായി. ഹിംസയെയും അനീതിയെയും നേരിടേണ്ടത് അഹിംസകൊണ്ടും നീതി കൊണ്ടുമാണ്. ഉത്തര കൊറിയൻ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ, ലോകം ക്യൂബൻ മിസൈൽ പ്രതിസന്ധിയിൽ എന്നപോലെ, ഒരു ആണവ യുദ്ധത്തിെൻറ വക്കിലാണ്. ഭീകര സംഘടനകൾ പോലുള്ള രാ ഷ്ട്രേതര ശക്തികൾ ആണവായുധങ്ങൾ കൈവശപ്പെടുത്താനുള്ള സാധ്യത തള്ളിക്കളയാനാവില്ല. ഈ സാഹചര്യത്തിൽ, നീതിയിലും അഹിംസയിലും ഊന്നിയ ഗാന്ധിയൻ സമീപനമല്ലാതെ ലോകത്തിനു മുന്നിൽ മറ്റൊരു വഴിയില്ല.

Tags:    
News Summary - September 11 World Trade centre attack -Malayalam Article

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.