ഇൗ മലകയറ്റം​ ചരിത്രനിമിഷം

ഇത്​ ചരിത്രനിമിഷം തന്നെയാണ്. ബിന്ദുവും കനകദുർഗയും ശബരിമലയിലേക്ക് നടന്നുകയറിയതിലൂടെ സ്ത്രീകളുടെ ആത്മാഭിമാ നത്തെയാണ് ഉയർത്തിപ്പിടിച്ചത്. കേരളത്തിലെ മാത്രമല്ല, ഇന്ത്യയിലെ വലിയൊരു വിഭാഗം സ്ത്രീകൾക്കും ഈ പ്രവേശനം വലിയ സമരാവേശമാണ് നൽകുന്നത്. ‘അവർ പുലർച്ചയാണ് പോയത്, വളഞ്ഞുതിരിഞ്ഞാണ്’ പോയത് എന്നൊക്കെ പറഞ്ഞ് നടക്കുന്നവർ ഏറെയുണ് ട്. അതിന് ഇവിടെ പ്രസക്തിയില്ല. സുപ്രീംകോടതി വിധി നടപ്പിലാക്കുക എന്നത് ഇന്ത്യൻ ജനാധിപത്യത്തിൽ അടിസ്ഥാന ആവശ്യമ ാണ്. ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന സുപ്രീംകോടതി വിധി വന്നതിനുശേഷം സമൂഹത്തിൽ നടന്ന മാറ്റങ്ങൾ എല്ല ാവർക്കുമറിയാം.

ജനക്കൂട്ടം നിയമം കൈയിലെടുക്കുന്നു, അവർക്ക് തോന്നിയപോലെ കാര്യങ്ങൾ ചെയ്യുന്നു. ഈ അവസ്ഥ സമൂഹത ്തിൽ മോശം കീഴ്വഴക്കം സൃഷ്​ടിക്കുമോ എന്ന് ഭയമുണ്ടായിരുന്നു. ഏതൊരു പ്രബല ആൾക്കൂട്ടത്തിനോ സംഘടനക്കോ നിയമം കൈയിലെടുക്കാമെന്ന സ്ഥിതിവരുമ്പോൾ താരതമ്യേന ചെറിയ സംഘടനകളുടെ അവകാശങ്ങളാണ് ഇല്ലായ്മ ചെയ്യുന്നത്. ഭരണഘടന അവകാശം നേടിയെടുക്കുക എന്നത് കാലഘട്ടം ആവശ്യപ്പെടുന്ന ഒന്നാണ്. ശബരിമലയിൽ ബിന്ദുവും കനകദുർഗയും മലകയറിയതിലൂടെ അതാണ് സംഭവിച്ചിരിക്കുന്നത്.

ഭരണഘടന ഓരോ ഇന്ത്യൻപൗരനും ഉറപ്പ് നൽകുന്ന തുല്യാവകാശം സ്ത്രീകൾക്കുമുണ്ട് എന്ന് ഒരിക്കൽ കൂടി തെളിയിക്കാൻ കഴിഞ്ഞു എന്നത് ഏറെ ആഹ്ലാദം നൽകുന്നു. ശബരിമല കയറുക എന്നത് അത്ര എളുപ്പമല്ലെന്ന് നാം കണ്ടുകൊണ്ടിരിക്കുന്നതാണ്. എത്രയെത്ര സ്ത്രീകളെയാണ് മലകയറാൻ അനുവദിക്കാതെ ഹൈന്ദവ ഗുണ്ടകളടക്കമുള്ളവർ തിരിച്ചിറക്കിയത്. മലകയറാൻ ഒരുങ്ങിയ സ്ത്രീകളെ മാനസികമായും ശാരീരികമായും ഇവർ തളർത്തിക്കളഞ്ഞു. ജീവനുപോലും ഭീഷണിനേരിട്ടു. സർക്കാറി​​െൻറ രാഷ്​​ട്രീയ ഇച്ഛാശക്തിയില്ലായ്മയായിരുന്നു ഇത്രയും പ്രശ്നങ്ങൾക്ക് കാരണം. പൊലീസിനെ കുറ്റം പറയാൻ പറ്റില്ല. മുഖ്യമന്ത്രിയടക്കമുള്ളവർ ശക്തമായ നിർദേശം നൽകിയിരുന്നെങ്കിൽ എന്നോ സ്ത്രീപ്രവേശനം സാധ്യമായിരുന്നു. അതിനെല്ലാമുള്ള മധുര പ്രതികാരം കൂടിയാണ് ബിന്ദുവും കനകദുർഗയും നിർവഹിച്ചിരിക്കുന്നത്.

ബിന്ദുവും കനകദുർഗയും കാണിച്ച ധൈര്യം സമ്മതിക്കണം. ഇനി അവർക്ക് പൂർണപിന്തുണ നൽകുകയാണ് പൊതുസമൂഹം ചെയ്യേണ്ടത്. ഇരുവരുടെയും ജീവനും സ്വത്തിനും സുരക്ഷ ഒരുക്കണം. കുടുംബങ്ങൾക്കും വീടിനും ബന്ധുക്കൾക്കും സംരക്ഷണം ഉറപ്പുവരുത്തണം. തുടർന്നുള്ള ദിവസങ്ങളിൽ സ്വാഭാവിക ജീവിതം പുനസ്ഥാപിക്കാൻ സമൂഹം ബിന്ദുവി​​െൻറയും കനകദുർഗയുടെയും കൂടെയുണ്ടാകണം. അവരുടെ വീട്ടിലേക്ക് സംരക്ഷണ മാർച്ച് നടത്താൻ ഞങ്ങൾക്ക് ആലോചനയുണ്ട്.

ശബരിമല നട അടച്ചു ശുദ്ധികലശം നടത്തിയത് അങ്ങേയറ്റം ഭരണഘടന വിരുദ്ധമാണ്. ആർട്ടിക്കിൽ 17 പ്രകാരം ഏതെങ്കിലും തരത്തിലുള്ള തൊട്ടുകൂടായ്മ തെറ്റാണ്. മല കയറിയ ഒരു സ്ത്രീ ദലിത്​ സമൂഹത്തിൽ നിന്ന് വരുന്നതാണ്. അവരെ അപമാനിക്കുന്നതിനോടൊപ്പം ഇന്ത്യൻ ഭരണഘടന ഉയർത്തിപ്പിടിക്കുന്ന മൂല്യങ്ങളെയാണ് ഇത് ഇല്ലാതാക്കുന്നത്. ഇത്തരത്തിൽ ശുദ്ധിക്രിയ നടത്തിയ ശാന്തിമാർക്കും ദേവസ്വം ജീവനക്കാർക്കും എതിരെ മുഖ്യമന്ത്രി ശക്തമായ നടപടി എടുക്കണം.

ഒരു മാസം മുമ്പ് വില്ലുവണ്ടി യാത്രസംഘടിപ്പിച്ചപ്പോൾ മകരവിളക്കിന് മുമ്പ് കേരളത്തിലെ ആദിവാസി സംഘം മലകയറുമെന്ന് ഞങ്ങൾ പ്രഖ്യാപിച്ചിരുന്നു. എല്ലാവിധ മനുഷ്യരെയും കൂട്ടി ശബരിമലയിൽ പ്രവേശിക്കാൻ ഞങ്ങൾ പ്ലാൻ ചെയ്തിരുന്നതാണ്. സമയം പ്രഖ്യാപിച്ച് തന്നെ പോകാനായിരുന്നു വിചാരിച്ചിരുന്നത്. അതിനുള്ള ഒരുക്കങ്ങൾ ഏതാണ്ട് പൂർത്തിയാകുകയും െചയ്തിരുന്നു. ശബരിമലയിൽ സ്ത്രീപ്രവേശനം സാധ്യമാക്കുക എന്നതായിരുന്നു ഞങ്ങളുടെ ലക്ഷ്യം. ബിന്ദുവും കനകദുർഗയും അത് നിർവഹിച്ചതിനാൽ മറ്റ് ലക്ഷ്യങ്ങളുമായി മുന്നോട്ട് പോകും. ശബരിമലയിൽ കാട് കൈയേറി പിടിച്ചെടുത്ത ഭൂമിയും ക്ഷേത്രവും ആദിവാസികൾക്ക് വിട്ടുകൊടുക്കുക. ക്ഷേത്രത്തിലെ തന്ത്രിമാർ അവിടത്തെ സേവനം നിർത്തി മലയിറങ്ങുക തുടങ്ങിയ ലക്ഷ്യങ്ങളുമായാണ് ഇനി ഞങ്ങളുടെ പോരാട്ടം. ഇത് ബ്രാഹ്മണിക്കൽ മേധാവിത്വത്തിന് നേരെയുള്ള സമരം കൂടിയാണ്. ഒരു തവണ സ്ത്രീകൾ കയറിക്കഴിഞ്ഞാൽ ഇനിയുള്ള ദിവസങ്ങളിൽ സ്ത്രീകൾ കയറും എന്നത് തീർച്ചയാണ്. ഒരിക്കൽ തിരിച്ചിറക്കിവിട്ട മനിതി സംഘങ്ങൾ വരെ മലകയറാൻ എത്തുമെന്ന് തന്നെയാണ് കരുതുന്നത്. ക്ഷേത്രപ്രവേശന വിളംബരം നടന്നിട്ട് 30 വർഷം കഴിഞ്ഞിട്ടാണ് ആളുകൾ പേടിയില്ലാതെ ക്ഷേത്രങ്ങളിലേക്ക് പ്രവേശിച്ച് തുടങ്ങിയത്. 18ാം പടി ചവിട്ടിതന്നെ സ്ത്രീകൾക്ക് മലകയറാൻ സാധ്യമാകുന്ന ദിവസങ്ങൾ വിദൂരമല്ലെന്ന് ഉറപ്പിച്ചുപറയാം.
(എഴുത്തുകാരിയും, ദലിത് ആക്ടിവിസ്​റ്റുമാണ്​ ലേഖിക)

Tags:    
News Summary - Sabarimala Women Entry- Rekha Raj- Article

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.