രാജ്യസഭയില്‍ രേണുക ചൗധരിയെ പതിവായി കാണുന്നവര്‍ക്കെല്ലാം ചിരപരിചിതമാണ് എല്ലാം മറന്നുള്ള അവരുടെ ആ ചിരി. ഒരിക്കല്‍ കേട്ടവര്‍ പിന്നീട് തിരിച്ചറിയാതെ പോകില്ല രാജ്യസഭയുടെ ഗാലറികളോളം മുഴങ്ങുന്ന ആ ചിരി. അവരുടെ സംസാരവും ഭാവപ്രകടനവുംപോലെ തന്നെയാണ് ഉള്ളുതുറന്നുള്ള ആ ചിരിയും. രാജ്യസഭ ചേരുന്നതിന് മുമ്പ് സഭയുടെ ഗാലറിയില്‍ വന്നിരിക്കുന്നവര്‍ എപ്പോഴും കേള്‍ക്കാറുള്ളതാണ് ഇത്. കിട്ടുന്ന ഒഴിവു വേളകളില്‍ എല്ലാം ഭരണ-പ്രതിപക്ഷ കക്ഷി ഭേദെമന്യേ സഭാംഗങ്ങളുമായി അവരുടെ ഇരിപ്പിടങ്ങള്ക്കടുത്തേക്ക് വന്ന് കുശലാന്വേഷണം നടത്താറുള്ള രേണുക തമാശകള്‍ പങ്കുവെച്ച് പൊട്ടിപ്പൊട്ടി ചിരിക്കുന്നത് പതിവു കാഴ്ചയാണ്. രേണുകയോടൊപ്പം ആ ചിരിയിലും പങ്കുകൊണ്ടവരാണ് ഇപ്പോള്‍ രാജ്യസഭാ ചെയര്‍മാെൻറ കസേരയിലെത്തിയ വെങ്കയ്യ നായിഡു അടക്കമുള്ള നേതാക്കള്‍.
ഭരണകക്ഷി ബെഞ്ചില്‍നിന്ന് ആരെങ്കിലും വസ്തുതാവിരുദ്ധമായി സംസാരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ രേണുക ഇടപെടും. എഴുന്നേറ്റു നിന്ന് പറയുന്നത് അബദ്ധമാണെന്ന് ഉച്ചത്തില്‍ വിളിച്ചുപറയും. ചെയറിലുള്ളവര്‍ ഇരിക്കണമെന്ന് ആജ്ഞാപിച്ചാല്‍ ഇരുന്നുകൊണ്ടുതന്നെ സഭയുടെ അന്തസ്സിടിക്കാതെ അവര്‍ക്ക് പറയാനുള്ളത് പറഞ്ഞുതീര്ത്തിരിക്കും. സഭയുടെ ഇടവേളകളിലെന്നപോലെതന്നെ സഭാ നടത്തിപ്പിനിടയിലും രേണുകയുടെ ചിരിമുഴങ്ങാറുണ്ട്. അതു കൂടുതലും തമാശകള്‍ കേട്ടായിരിക്കില്ല, ഭരണകക്ഷി ബെഞ്ചില്‍നിന്ന് ആരെങ്കിലും പറയുന്ന വിവരക്കേട് കേട്ടായിരിക്കും. പറയുന്നത് വിവരക്കേടാണെന്ന് അറിയാത്തതുകൊണ്ടോ ഭരണകക്ഷിയെയും അവരുടെ ഏജന്‍സികളെയും ഭയപ്പെടുന്നതുകൊണ്ടോ കോണ്‍ഗ്രസിലെ മറ്റു പല എം.പിമാരും നിശ്ശബ്ദത പാലിക്കുമ്പോഴും അത് ചോദ്യം ചെയ്യാനുള്ള ആര്‍ജവം രേണുക കാണിക്കും.
രേണുകയെ ചിരിപ്പിച്ച അസംബന്ധം
ഇതുപോലൊരു വിവരക്കേട് പ്രധാനമന്ത്രി നരേന്ദ്ര മോദി തെൻറ പ്രസംഗത്തിനിടയില്‍ രാജ്യസഭയില്‍ പറഞ്ഞപ്പോഴാണ് രേണുക ഉച്ചത്തില്‍ ചിരിച്ചത്. ആധാര്‍ എന്ന ആശയം ആദ്യമായി രാജ്യത്തിന് മുമ്പാകെ വെച്ചത് മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ. അദ്വാനി 1998ല്‍ ആഭ്യന്തര മന്ത്രി ആയിരുന്നപ്പോഴാണ് എന്ന അസംബന്ധം ഒരു പ്രധാനമന്ത്രിയുടെ വായില്നിന്നെങ്ങനെ വീഴുമെന്ന് ചോദിച്ചാണ് രേണുക പൊട്ടിപ്പൊട്ടിച്ചിരിച്ചത്. സഭയില്‍ ആ സമയമുണ്ടായിരുന്ന ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ അടക്കമുള്ളവര്‍ക്കു മുന്നില്‍ രേണുകയുടെ ചിരിയില്‍ വല്ലാതെ ചെറുതായിപ്പോയ പ്രധാനമന്ത്രിയെ രക്ഷിക്കാന്‍ ഇതൊരു മനോരോഗമാണെന്ന് വ്യംഗ്യമായി പറയുകയായിരുന്നു പോയി ഡോക്ടറെ കാണൂ എന്ന കല്പനയിലൂടെ വെങ്കയ്യ നായിഡു. എന്നിട്ടും ഉച്ചത്തിലുള്ള ആ ചിരിയുടെ നോവടക്കാന് കഴിയാതെയാണ് രാമായണത്തിലെ ശൂര്‍പ്പണഖയോട് രേണുകയെ പ്രധാനമന്ത്രി ഉപമിച്ചത്.
ആ പരിഹാസംകൊണ്ടും ഭരണബെഞ്ച് ഒന്നടങ്കം ആ പരിഹാസത്തിന് ഡസ്കിലടിച്ച് നല്കിയ പ്രോത്സാഹനംകൊണ്ടും രേണുകയെ നിശ്ശബ്ദയാക്കാന്‍ മോദിക്ക് കഴിഞ്ഞില്ല. പ്രസംഗം മുന്നോട്ടുപോകുന്നതിനിടയില്‍ രാജ്യത്ത് ശുചിത്വമുണ്ടാകുന്നതിന് അടിസ്ഥാന സൗകര്യങ്ങളുടെ മാറ്റമല്ല, സ്വഭാവമാറ്റമാണുണ്ടാകേണ്ടത് എന്ന് പ്രധാനമന്ത്രി പറഞ്ഞപ്പോള്‍ ശൂർപ്പണഖയോട് തന്നെയുപമിച്ച പ്രധാനമന്ത്രിയുടെ സ്വഭാവമാണ് ആദ്യം മാറ്റേണ്ടതെന്ന് രേണുക തിരിച്ചടിച്ചു. ഒരു രാജ്യത്തിെൻറ പ്രധാനമന്ത്രിപദത്തിലിരിക്കുന്ന ഒരാള്‍ കാണിക്കേണ്ട സ്വഭാവമാണോ ഇതെന്ന് സഭ മുഴുവനും കേള്‍ക്കുമാറുച്ചത്തില്‍ അവര്‍ ചോദിക്കുകയും ചെയ്തു.
ചിരിപ്പിക്കുന്ന പ്രധാനമന്ത്രി
നിലവിലുള്ള രാഷ്്ട്രീയ നേതാക്കളില്‍ ഏറ്റവും മികച്ച പ്രസംഗകന് എന്ന് ഏവരും അംഗീകരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യസഭയിലും ലോക്സഭയിലും ഒരേ ദിവസം നടത്തിയ മണിക്കൂറുകള്‍ നീണ്ട പ്രസംഗത്തിനൊടുവില്‍ എന്താണ് ബാക്കിയാകുന്നതെന്ന ചര്‍ച്ചക്ക് ഈ വിവാദം വഴിവെച്ചു. അന്നത്തെ പ്രസംഗത്തിനിടയില്‍ രാജ്യസഭയില്‍ ചിരിച്ചുകൊണ്ടിരുന്ന രേണുകയാണോ തുടര്‍ച്ചയായി ചിരിപ്പിച്ചുകൊണ്ടിരുന്ന മോദിയാണോ കുറ്റക്കാരന്‍ എന്ന ചോദ്യമാരുമുയര്ത്തിയില്ല. അന്നത്തെ പ്രസംഗത്തിനിടയില്‍ നിരവധി തവണയാണ് ഒരു പ്രധാനമന്ത്രിയുടെ പ്രസംഗത്തില്നിന്നുണ്ടാകാന് പാടില്ലാത്ത ഇതുപോലുള്ള അബദ്ധങ്ങള്‍ മോദിയുടെ പ്രസംഗത്തില്നിന്നുണ്ടായത്. ബോഫോഴ്സ് ഇടപാടില്‍ കോണ്‍ഗ്രസ് കമീഷന് പറ്റിയെന്ന് ആരോപിക്കാന്‍ മുന്‍ രാഷ്ട്രപതി ആര്. വെങ്കിട്ടരാമെൻറ പുസ്തകം ഉദ്ധരിച്ചപ്പോള്‍ മോദി അദ്ദേഹത്തെ എ.ആര്. വെങ്കിട്ടരാമനാക്കിയത് സഭക്കകത്തായിരുന്നില്ല പ്രസ് ഗാലറിയിലാണ് ചിരിപടര്‍ത്തിയത്.
പ്രധാനമന്ത്രിയായതു തൊട്ടേ പ്രസംഗം ശരിക്കും കേള്‍ക്കുന്ന ശ്രോതാക്കളെയൊക്കെ ചിരിപ്പിച്ചുകൊണ്ടിരിക്കുകയായിരുന്നു മോദി. ഹിന്ദിയിലെ വാഗ്വിലാസം ഇംഗ്ലീഷിലുമുണ്ടെന്ന് തെളിയിക്കാന്‍ ടെലിപ്രോംപ്റ്ററുകളുടെ സഹായത്തില്‍ വിദേശ രാഷ്ട്രത്തിലെ വിശിഷ്ടാതിഥികള്‍ക്കു മുന്നില്‍ നടത്തിയ ശ്രമത്തിനിടയിലാണ് മിസിസ് സിരിസേന എന്നത് എം.ആര്.എസ് സിരിസേന എന്ന് മോദി നോക്കി വായിച്ചത്. ശ്രീലങ്കയില്‍നിന്ന് മൈത്രിപാല സിരിസേനയുമായി നടത്തിയ ചർച്ചക്കൊടുവില്‍ മുന്നിലുള്ള മാധ്യമപ്രവര്‍ത്തകരെ ഇങ്ങനെ പൊട്ടിച്ചിരിപ്പിച്ചിട്ടും അതൊരു വാര്‍ത്തയായില്ല. പ്രസംഗത്തിനിടയില്‍ മോദി ചരിത്രത്തിലേക്ക് കടന്നപ്പോഴൊക്കെയും വരുത്തിയ അബദ്ധങ്ങള്‍ കണ്ട് ചിരിക്കേണ്ടി വന്നിട്ടുണ്ട് ശ്രോതാക്കള്‍ക്ക്. ഇന്ത്യന്‍ പ്രധാനമന്ത്രിയായ കുളിരില്‍ അമേരിക്കന്‍ പ്രസിഡൻറിന് മുന്നില്‍ സ്വന്തം പേര്, ഒന്നല്ല ഒരുപാട് പ്രാവശ്യമെഴുതിയ കോട്ടിട്ട് വന്നും ജനത്തെ ചിരിപ്പിച്ചു മോദി.
മോദി നടത്തുന്ന ഒന്നും രണ്ടും മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന ്പ്രസംഗം സാകൂതം കേള്‍ക്കുന്ന മാധ്യമപ്രവര്‍ത്തകര്‍ കഴിഞ്ഞ നാലു വര്‍ഷമായി ആവര്‍ത്തിച്ച് വിളമ്പുന്ന ചര്‍വിത ചര്വണമല്ലാതെ പുതുതായൊന്നും വായനക്കാര്‍ക്കും പ്രേക്ഷകര്‍ക്കും നല്കാനില്ലാത്ത നിസ്സഹായതയിലാണ്. അംബാനിയും അദാനിയും പോലുള്ള കോര്‍പറേറ്റുകള്‍ വളര്‍ത്തിയെടുത്ത പ്രധാനമന്ത്രി ആയതുകൊണ്ടായിരിക്കണം അവരൊക്കെയും തങ്ങളുടെ കമ്പനികളിലൊരുക്കുന്ന വ്യക്തിത്വ വികസന ക്ലാസുകളുടെ പകര്‍പ്പുകളാണ് മോദിയുടെ പ്രസംഗങ്ങള്‍ അധികവും. ഇംഗ്ലീഷ് അക്ഷരമാലകള്കൊണ്ടും ഹിന്ദി ജുംലകള്കൊണ്ടും പ്രാസമൊപ്പിച്ചുള്ള കേവലം വാചകക്കസര്‍ത്ത്. ഒന്നോ രണ്ടോ പ്രാവശ്യം ഈ പ്രസംഗം കേട്ടുകഴിഞ്ഞ ഒരാള്‍ക്ക് മൂന്നാമതൊരു പ്രാവശ്യം കേള്‍ക്കാന്‍ അതിലൊന്നുമുണ്ടാകില്ല. പ്രധാനമന്ത്രി പദത്തില്‍ നാലു വര്‍ഷമായിട്ടും തിരിഞ്ഞുനോക്കുമ്പോള്‍ ഒന്നുമില്ലാത്തവിധം വിഷയദാരിദ്ര്യം അനുഭവിക്കുകയാണ് മോദി.
മോദിയുടെ, ഏറെ കാത്തിരുന്ന ബജറ്റ് സമ്മേളനത്തിലെ ഈ രണ്ട് പ്രസംഗങ്ങള്‍ക്കൊടുവില്‍ ബി.ജെ.പിയുടെ സോഷ്യല്‍മീഡിയ സെല്ലിന് പ്രചരിപ്പിക്കാന്‍ ആകെയുണ്ടായിരുന്നത് മോദി രേണുകക്കു നേരെ നടത്തിയ പരിഹാസമായിരുന്നു. രാമായണത്തിലെ ശൂര്‍പ്പണഖയുടെ ചിരിയും മോദിയുടെ പ്രസംഗവും ചേര്‍ത്ത് അവര്‍ തയാറാക്കിയ വിഡിയോ കേന്ദ്ര ആഭ്യന്തര സമഹന്ത്രി കിരണ്‍ റിജിജു അടക്കമുള്ള ബി.ജെ.പി നേതാക്കള്‍ തന്നെ പ്രചരിപ്പിച്ചു. ബജറ്റ് സമ്മേളനത്തില്‍ പ്രതിപക്ഷം ഉയര്‍ത്തിയ നിരവധി വിമര്‍ശനങ്ങള്‍ക്ക് മോദിക്ക് മറുപടി നല്കാന് കഴിയാതിരുന്നതുകൊണ്ട് കൂടിയായിരുന്നു ഇത്. പക്ഷേ, ഒടുവില്‍ ബാക്കിയായത് പ്രധാനമന്ത്രിയുടെ പ്രസംഗത്തില്‍ രേണുകയെ ചിരിപ്പിച്ചതെന്താണെന്ന ചര്‍ച്ചയാണ്. മോദിയെ ഭയപ്പെടുത്തിയതും അതു തന്നെയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.