അവകാശധ്വംസനത്തിനെതിരെ പാർലമെൻറ് മന്ദിരത്തിന് പുറത്ത് പ്രതിഷേധിക്കുന്ന പ്രതിപക്ഷ എം.പിമാർ

ഒരിക്കൽ ഇന്ത്യ എന്ന ജനാധിപത്യരാജ്യം ഉണ്ടായിരുന്നു...

ശീർഷകംപോലെ ഒന്നു പിൽക്കാല തലമുറ പഠിക്കേണ്ടിവരുന്ന സാഹചര്യത്തെ പറ്റി ആലോചിച്ചിട്ടുണ്ടോ? ഈയിടെയായി ഇങ്ങനെയൊരു ആശങ്ക കൂടുതലാഴത്തിൽ, കനത്തിൽ നമുക്ക് മുന്നിലുണ്ട്. 2014 ലെ പൊതുതെരഞ്ഞെടുപ്പിനു ശേഷം രാജ്യത്തിെൻറ ജനാധിപത്യ- മതനിരപേക്ഷ മൂല്യങ്ങൾക്ക് സംഭവിച്ചുകൊണ്ടിരിക്കുന്ന അപചയം തന്നെ മുഖ്യകാരണം.

ഇന്ത്യയുടെ ഭരണഘടനസ്ഥാപനങ്ങളെയും സ്വതന്ത്ര ഏജൻസികളെയും അട്ടിമറിക്കുകയോ രാഷ്്ട്രീയ പകപോക്കലിനുള്ള ഉപകരണങ്ങളാക്കി മാറ്റുകേയാ ആണ് കഴിഞ്ഞ ആറുവർഷത്തിനിടക്ക് മോദി സർക്കാർ ചെയ്തത്. പതിയെ ഇന്ത്യയുടെ നീതിന്യായ വ്യവസ്ഥയും സംശയത്തിെൻറ നിഴലിലായി. കാശും കൈയൂക്കും ദേശീയ ഏജൻസികളുടെ റെയ്ഡും കാണിച്ച് എം.എൽ.എമാരെ ചാക്കിട്ടുപിടിക്കുന്ന അതേ ലാഘവത്തോടെ സുപ്രീംകോടതി ന്യായാധിപർക്ക് വരെ വിലയിടുന്നതിെൻറ പ്രത്യാഘാതങ്ങൾ രാജ്യം അനുഭവിച്ചു തുടങ്ങിയിട്ടുണ്ട്.

അന്നൊരിക്കൽ സുപ്രീംകോടതിയിലെ നാലു ന്യായാധിപർ വാർത്തസമ്മേളനം വിളിച്ച് അവരനുഭവിക്കുന്ന സമ്മർദം വിവരിച്ചത് ഒാർക്കുന്നില്ലേ? സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയായിരുന്നു രാജ്യം അന്ന് അവരിൽനിന്നു കേട്ടത്. എന്നാൽ, കാര്യങ്ങൾ അതിവേഗം മാറിമറിഞ്ഞു.

രഞ്ജൻ ഗൊഗോയ്‌ക്കെതിരെ ലൈംഗികാരോപണം ഉയർന്നു. കൊളീജിയം അട്ടിമറി, എൻ.ആർ.സി വിഷയത്തിലെ അസ്വാഭാവിക ഇടപെടൽ, ബാബരിമസ്ജിദ് ഭൂമി തർക്ക വിഷയത്തിൽ അസാധാരണവിധി അങ്ങനെ എല്ലാം വഴിക്കുവന്നപ്പോൾ, 'പ്രത്യുപകാര'മായി രാജ്യസഭ എം.പി സ്ഥാനം കൊടുത്തിരുത്തിയതും നാടുകണ്ട സംഭവങ്ങൾ. അങ്ങനെ, ഒന്നുകിൽ ജസ്റ്റിസ് ലോയയെ പോലെ, അല്ലെങ്കിൽ ജസ്റ്റിസ് ഗൊഗോയിയെ പോലെ എന്ന ഒരു ചൊല്ലുതന്നെ ഉണ്ടായിത്തീർന്നു.

അന്വേഷണ ഏജൻസികളെല്ലാം ബി.ജെ.പിയുടെ രാഷ്ട്രീയവൈരം തീർക്കാനുപയോഗിക്കുന്ന സ്ഥിതിയാണ്. വ്യാജ ഏറ്റുമുട്ടൽ കേസിൽ അമിത് ഷാക്കെതിരെ വിധിയുണ്ടാകുമെന്ന് ഭയപ്പെട്ടതിനാൽ നിഷ്കാസനം ചെയ്യപ്പെട്ട ന്യായാധിപനായിരുന്നു ജസ്റ്റിസ് ലോയ. അമിത്ഷായെ അറസ്റ്റ് ചെയ്ത സി.ബി.ഐ ഡയറക്ടർ അശ്വനി കുമാറിനെ കഴിഞ്ഞ ദിവസം ആത്മഹത്യചെയ്ത നിലയിൽ കണ്ടെത്തി.

അമിത് ഷായെ അറസ്റ്റ് ചെയ്യുമ്പോൾ കേന്ദ്ര ആഭ്യന്തരമന്ത്രിയായിരുന്ന പി. ചിദംബരത്തിനോടും പ്രതികാരമുണ്ടായി. എൻഫോഴ്‌സ്‌മെൻറും സി.ബി.ഐയും അറസ്റ്റ് ചെയ്ത് നൂറിലധികം ദിവസം ജയിലിൽവെച്ചു. ഒടുവിൽ തെളിവൊന്നുമുണ്ടായിരുന്നില്ലെന്ന് പറഞ്ഞ് വിട്ടയച്ചു. ബി.ജെ.പിയോട് ഏറ്റുമുട്ടിയ, അവർക്ക് വഴങ്ങാത്ത രാഷ്ട്രീയനേതാക്കളോട് പ്രതികാരം ചെയ്യാനുള്ള മാർഗങ്ങളായി അന്വേഷണ ഏജൻസികളെ ഇതുപോലെ തരംതാഴ്ത്തിക്കളഞ്ഞു.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്തെ ഏറ്റവും മികച്ച സർവകലാശാലയായ ജാമിഅ മില്ലിയ്യയിലുണ്ടായ സമരങ്ങളെ ഡൽഹിപൊലീസ് എത്ര ഭീകരമായാണ് നേരിട്ടത് എന്ന് നേരിട്ടുകണ്ട ഒരാളാണ് ഞാൻ. കാമ്പസിനകത്ത് കയറി പൊലീസ് നടത്തിയ അതിക്രമങ്ങൾക്കെതിരെ കടുത്ത നടപടി വേണ്ടതായിരുന്നു. എന്നാൽ, പൊലീസിെൻറ കിരാതവാഴ്ചക്ക് എല്ലാ പിന്തുണയും നൽകാനാണ് ആഭ്യന്തരവകുപ്പും സർക്കാറും ശ്രമിച്ചത്. വിയോജിപ്പുകളെയും വിദ്യാർഥിപ്രക്ഷോഭങ്ങളെയും അതിക്രമത്തിലൂടെ അടിച്ചമർത്താമെന്നുതന്നെയാണ് സർക്കാർ ആഗ്രഹിക്കുന്നതെന്ന് അതോടെ കൂടുതൽ വ്യക്തമായി.

ഈ വർഷം ഫെബ്രുവരി അവസാന വാരം വടക്കുകിഴക്കൻ ഡൽഹിയിൽ ഉണ്ടായ കലാപത്തിൽ പൊലീസ് കലാപകാരികൾക്കൊപ്പം അക്രമങ്ങൾക്ക് കൂട്ടുനിന്നു എന്ന 'കാരവൻ' മാഗസിൻ കണ്ടെത്തലുകൾ ഗൗരവമുള്ളതാണ്. ന്യൂനപക്ഷങ്ങളെ ലക്ഷ്യംവെച്ച് നടന്ന ഈ വംശഹത്യ ശ്രമത്തെ ഗുജറാത്ത് മോഡൽ നിയമപാലനമാണ് ഡൽഹി പൊലീസ് നടത്തിയതെന്ന് അന്നേ വ്യക്തമായിരുന്നു.

കലാപാഹ്വാനം ചെയ്തവർക്കെതിരെ കേസെടുക്കാൻ ഡൽഹി പൊലീസ് തുനിഞ്ഞില്ലെന്നു മാത്രമല്ല, സമാധാനപരമായി സമരം ചെയ്ത ജാമിഅയിലെയും ജെ.എൻ.യുവിലെയും വിദ്യാർഥികൾക്കെതിരെ രാജ്യദ്രോഹക്കുറ്റം അടക്കമുള്ള വകുപ്പുകൾ ചുമത്തി കേസെടുക്കുകയും ജയിലിലടക്കുകയും ചെയ്തു.

ഭീമ കൊേറഗാവ് കേസുമായി ബന്ധപ്പെട്ട് മലയാളി പ്രഫസർ എം.ടി. ഹാനി ബാബുവിനും ഒടുവിൽ ഫാ. സ്റ്റാൻ സ്വാമിക്കുമെതിരെ എൻ.ഐ.എ ചെയ്യുന്നത് നോക്കൂ. ഹാഥറസിലെ കൊടുംക്രൂരത റിപ്പോർട്ട് ചെയ്യാൻ പോയ മലയാളി മാധ്യമപ്രവർത്തകനോട് യു.പി പൊലീസ് ചെയ്യുന്നതും ഹൈദരാബാദിലെ വിദ്യാർഥികളോട് തെലങ്കാന പൊലീസ് ചെയ്യുന്നതും നിയമപാലനം ഏകപക്ഷീയമായ രാഷ്ട്രീയ അജണ്ടയായി പരിണമിച്ചെന്നാണല്ലോ പറയുന്നത്.

ആഭ്യന്തര ഐക്യവും സുരക്ഷിതത്വവും തകർത്തിട്ടിട്ടുണ്ട് എന്നതിന് പുറമെ അതിർത്തികളിലും രാജ്യം ഇത്രമേൽ ഗുരുതരമായ ഒരു സാഹചര്യം നേരിട്ട മറ്റൊരു സന്ദർഭം ചരിത്രത്തിൽ വേറെ കാണില്ല. ചൈനയുടെ ഭീഷണി ഇന്ത്യയുടെ ആയിരക്കണക്കിന് ഹെക്ടർ ഭൂമിയും അനേകം ധീര ജവാന്മാരുടെ ജീവത്യാഗത്തിനും വഴിവെച്ചപ്പോഴും ചൈനയുടെ നിലപാടിനെ സംരക്ഷിക്കുന്ന പ്രസ്താവനയാണ് പ്രധാനമന്ത്രി നടത്തിയത്. താരതമ്യേന ഏറെ ദുർബലമെന്ന് കണക്കാക്കുന്ന നേപ്പാൾ പോലും ഇന്ത്യക്കെതിരായി അതിർത്തി മാറ്റിവരക്കാൻ ധൈര്യപ്പെടുന്നു.

രാജ്യത്തിെൻറ പാർലമെൻററി സംവിധാനത്തെ തന്നെ അട്ടിമറിച്ചിരിക്കുകയാണ് മോദി സർക്കാർ. എൻ.ഡി.എയുടെ രണ്ടാമൂഴം നോക്കൂ. ജമ്മു-കശ്മീരിെൻറ പ്രത്യേക പദവി എടുത്തുകളഞ്ഞത്, പൗരത്വ ഭേദഗതി നിയമം, ഏറ്റവും ഒടുവിൽ കർഷക ബില്ലുകൾ-എല്ലാം അവതരിപ്പിച്ചു പാസാക്കിയെടുത്തത് സമാനരീതിയിലായിരുന്നല്ലോ. കർഷക ബില്ലുകളാവട്ടെ, പ്രതിപക്ഷത്തിെൻറ പ്രതിഷേധം വകവെക്കാതെയും പാർലമെൻററി മാനദണ്ഡങ്ങൾ പാലിക്കാതെയും സഭാംഗങ്ങളുടെ അവകാശങ്ങൾ നിഷേധിച്ചുമാണ് പാസാക്കിയെടുത്തത്.

കോവിഡ് കാലത്ത് വിളിച്ചുചേർത്ത ഒരു സഭാസമ്മേളനം കോർപറേറ്റുകൾക്ക് കുടപിടിക്കാനുള്ള തിടുക്കമായിരുന്നു എന്ന് അങ്ങനെ വ്യക്തമാവുകയും ചെയ്തു. പ്രതിപക്ഷത്തെ കേൾക്കാനും യുക്തിസഹമായത് ഉൾക്കൊള്ളാനും ഭരണപക്ഷം തയാറാകുമ്പോഴാണല്ലോ ഇതൊരു ജനാധിപത്യ രാജ്യമാണെന്ന് പറയുക. ആദ്യസഭയിൽ എ.കെ. ഗോപാലനും ശ്യാമ പ്രസാദ് മുഖർജിയുമൊക്കെ ജവഹർലാൽ നെഹ്‌റുവിെൻറ ഈ ജനാധിപത്യ മര്യാദ വേണ്ടുവോളം അനുഭവിച്ചവരാണ്. എന്തും ചർച്ച ചെയ്യാൻ മുൻകാലങ്ങളിലുള്ള പ്രധാനമന്ത്രിമാർ തയാറായിരുന്നു.

ഒന്നും പാർലമെൻറിനു മുന്നിൽ മറച്ചുവെച്ചില്ല. എന്തെങ്കിലും വിഷയങ്ങൾ ചർച്ച ചെയ്യില്ലെന്ന് വാശിപിടിച്ചില്ല. പ്രസ്താവനകളും വിശദീകരണങ്ങളും സഭയെ അറിയിക്കുന്നതിൽ ഭയമോ ജാള്യമോ ദുരഭിമാനമോ ഉണ്ടായില്ല. പാർലമെൻറിനു പുറത്തും ആ സംസ്കാരം പാലിച്ചുപോന്നു. അധികാരം അനിഷേധ്യമാംവിധം കൈയിലുണ്ടായിരുന്നപ്പോഴും നീതിന്യായ വ്യവസ്ഥകളെ സ്വതന്ത്രമായി നിലനിർത്താൻ നിർബന്ധം പിടിച്ചിരുന്നു. അങ്ങനെയൊരു കാലം ഇനി തിരിച്ചുവരാത്തിടത്തോളം ഹിറ്റ്ലറുടെ ജർമനിക്കും ഫ്രാങ്കോയുടെ സ്പെയിനിനും മുസോളിനിയുടെ ഇറ്റലിക്കും സ്റ്റാലിെൻറ സോവിയറ്റ് റഷ്യക്കും ഒപ്പം ചരിത്രത്തിൽ വായിക്കാൻ മോദിയുടെ ഇന്ത്യയും കാണും.

Tags:    
News Summary - Once upon a time there was a democratic country called India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.