മാപ്പിളവീര്യത്തിന് അഭിവാദ്യമർപ്പിച്ച് കമ്മ്യൂണിസ്റ്റ് പാർട്ടി

മലബാർ സമരം നടക്കുമ്പോൾ ഇ.എം.എസ്സിന് 11 വയസ്സേ ആയിട്ടുള്ളുവല്ലോ. രാഷ്ട്രീയകാര്യങ്ങളൊക്കെ മനസ്സിലാക്കി വരുന്നത േയുള്ളു. പത്തുവർഷത്തിന് ശേഷമാണ് സജീവരാഷ്ട്രീയത്തിലേക്ക് കടക്കുന്നത്. 1932ൽ. അതിനു മുമ്പ് സാമുദായിക പരിഷ്ക്കരണ പ ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടുതുടങ്ങി. നമ്പൂതിരി സമുദായത്തിന്നകത്തെ ഉൽപതിഷ്ണു വിഭാഗവുമായി ബന്ധപ്പെട്ടാണ് അതാരംഭിച്ചത്. 1932-ഓടെ രാഷ്ട്രീയത്തിൽ തന്നെ ഇടപെട്ട് പ്രവർത്തിച്ചുതുടങ്ങി.

1932- ൽ കോഴിക്കോട്ടുപോയി സിവിൽ നിയമല ംഘന പ്രസ്ഥാനത്തിൽ പങ്കെടുത്തുകൊണ്ടാണ് രാഷ്ട്രീയ പ്രവേശം. മലബാർകലാപത്തിന്‍റെ പേരിൽ ജയിൽവാസം അനുഭവിച്ച് തിരി ച്ചെത്തിയ മോഴികുന്നത്ത് ബ്രഹ്മദത്തൻ നമ്പൂതിരിപ്പാടിനെ കണ്ട് കാര്യം പറഞ്ഞിട്ടാണ് കോഴിക്കോട്ടേക്ക് വണ്ടികയറ ുന്നത്. യാത്രയയക്കാൻ തീവണ്ടിയാപ്പീസിൽ എത്തിയിരുന്നത് വി.ടി. ഭട്ടതിരിപ്പാട്. സമുദായ നവീകരണരംഗത്തെ സഖാവ്. കയ്യി ൽ കെട്ടിയിരുന്ന സ്വർണചങ്ങലയുള്ള വാച്ച് അഴിച്ച് വി.ടിയെ ഏൽപ്പിച്ചു. അത് വിറ്റ് സമുദായ പ്രവർത്തനങ്ങൾക്ക് വക കണ് ടെത്താൻ പറഞ്ഞേൽപ്പിച്ചാണ് ഇ.എം.എസ്. രാഷ്ട്രീയത്തിലേക്ക് വണ്ടികയറിയത്. കോഴിക്കോട്ടെത്തി, കോങ്ങാട്ടിൽ രാമൻമേന ോനെ കണ്ട് കോൺഗ്രസിൽ അണിനിരന്നു. 1932 ജനുവരി 19ന് സിവിൽ നിയമലംഘനത്തിൽ പങ്കെടുത്ത് അറസ്റ്റു വരിച്ചു.

1930-കൾ മലബാർ ര ാഷ്ടീയത്തിന്റെ അലകും പിടിയും മാറിവരുന്ന കാലമാണ്. കലാപത്തിൽ പിടിക്കപ്പെട്ട് ജയിൽവാസം കഴിഞ്ഞ് ധാരാളം പേർ മോചി തരായി. സർക്കാർ പൊതുമാപ്പ് പ്രഖ്യാപിച്ചതോടെ ഒളിവിൽ കഴിഞ്ഞവരും പുറത്തുവന്നു. അങ്ങനെ വന്നവരിൽ ബഹുഭൂരിപക്ഷത്തിന ും പക്ഷേ കോൺഗ്രസ്സിനോട് പഴയ മമത തോന്നിയില്ല. സമരത്തിലേക്ക് വലിച്ചിഴച്ച് ഒടുവിൽ കോൺഗ്രസ് ചതിച്ചു എന്നായിരുന്ന ു മുസ്ലിംകളുടെ ഉള്ളിൽ. എല്ലാ അനർത്ഥവും വരുത്തിവെച്ചത് കോൺഗ്രസ്സാണെന്ന് ഹിന്ദുക്കളും കരുതി.

എം.പി. നാരായണമേ നോനും മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബുമൊക്കെ പുറത്തുവന്നതോടെ കോൺഗ്രസ്സിനകത്ത് ഇടതുപക്ഷ രാഷ്ട്രീയം പടർന്നു. കോൺഗ ്രസ് സോഷ്യലിസ്റ്റുകൾ സജീവമായി. കോൺഗ്രസ് സോഷ്യലിസ്റ്റു പാർട്ടിയുടെ നേതൃനിരയിലൊക്കെ ഇ.എം.എസ് നമ്പൂതിരിപ്പാടുണ്ട്. ആ പ്രസ്ഥാനമാണ് പിന്നീട് കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയായി രൂപം മാറിയത്.

മലബാർ സമരത്തിന്റെ ഇരുപത്തിയഞ്ചാം വാർഷികം പ്രമാണിച്ച് 1946 ആഗസ്റ്റ് 20ന് കമ്മ്യൂണിസ്റ്റ് പാർട്ടി ഒരു കമ്മ്യൂണിക്കേ പ്രസിദ്ധീകരിച്ചു. ആ വിജ്ഞാപനവും അത് വിശദീകരിച്ചുകൊണ്ടുളള ഒരു ലേഖനവും അന്ന് തയാറാക്കിയത് ഇ.എം.എസ് നമ്പൂതിതിരിപ്പാടാണ്. 'ആയിരത്തിതൊള്ളായിരത്തി ഇരുപത്തിയൊന്നിന്റെ ആഹ്വാനവും താക്കീതും ' എന്നാണ് അതിന്റെ തലക്കെട്ട്. അതിന്റെ പൂർണരൂപം:

'' 1921 ആഗസ്റ്റ് 20 - തിനാണ് 'മാപ്പിളലഹള' യെന്ന പേരിലറിയപ്പെടുന്നതും അതിന്നു മുമ്പോ പിമ്പോ കേരളത്തിന്റെ ചരിത്രത്തിലുണ്ടായിട്ടില്ലാത്തത്ര വമ്പിച്ചതുമായ സാമ്രാജ്യവിരോധസമരം തരൂരങ്ങാടിയിലും പരിസര പ്രദേശങ്ങളിലും വെച്ച് തുടങ്ങിയത്. നിരക്ഷരരും നിരായുധരുമായ സാധു കൃഷിക്കാർക്കുപോലും വമ്പിച്ച സന്നാഹങ്ങളോടുകൂടിയ സാമ്രാജ്യാധിപത്യത്തെ ആയുധമെടുത്തു തകർക്കാൻ കഴിയുമെന്ന് കാണിച്ച ആ ധീരസമരത്തിന്റെ പാവനസ്മരണയെ ഒന്നുകൂടി പുതുക്കാൻ കമ്മ്യൂണിസ്റ്റ് പാർട്ടി ഈ അവസരം ഉപയോഗിക്കുന്നു.

കോൺഗ്രസിന്റേയും ഖിലാഫത്തുക്കമ്മിറ്റിയുടെയും സമരസന്ദേശം കേട്ട് 'ചെകുത്താൻ ഭരണത്തെ' എതിർക്കാൻ മുന്നോട്ടുവന്ന പതിനായിരക്കണക്കിലുള്ള ധീരരായ മാപ്പിളമാരുടെ അന്നത്തെ ശൗര്യത്തെയും സമരസാമർത്ഥ്യത്തേയും പാർട്ടി അകംനിറഞ്ഞ അഭിമാനത്തോടു കൂടി അനുസ്മരിക്കുന്നു. വെള്ളപ്പട്ടാളത്തിന്റെയും ഗൂർഖപ്പട്ടാളത്തിന്റെയും തോക്കിന്നു മാറുകാണിച്ചവരും ആ പട്ടാളങ്ങളുടെ പൈശാചിക നടപടികൾക്കെതിരായി 3-4 മാസക്കാലം പോരാടിയവരും പൂക്കോട്ടൂർയുദ്ധമെന്ന പേരിലറിയപ്പെടുന്ന ഒരു സമരത്തിൽ ബ്രിട്ടീഷ് പട്ടാളവുമായി ആയുധമേന്തിയ സംഘടിതസമരം തന്നെ നടത്തിയവരുമായ മാപ്പിള കൃഷിക്കാരെ പാർട്ടി അഭിവാദ്യം ചെയ്യുന്നു.

സാമ്രാജ്യാധിപത്യത്തിനെതിരെ പടവെട്ടാനൊരുങ്ങുന്നവർക്കെല്ലാം മാതൃകയെന്നോണം എത്രയോ മാപ്പിളമാരെ തൂക്കിക്കൊല്ലുകയും, ആയിരമായിരം പേരെ അന്തമാനിലും ജയിലുകളിലുമിട്ട് നരകിപ്പിക്കുകയും, എണ്ണമറ്റ മാപ്പിള കുടുംബങ്ങളെ അനാഥരാക്കുകയും, ഹിറ്റ്ലർ ഫാസിസത്തിന്റെ മൃഗീയതയോടുമാത്രം ഉപമിക്കാവുന്ന വാഗൺട്രാജഡി ഏർപ്പാടാക്കുകയും ചെയ്തു പ്രകൃതിസുന്ദരമായ മാപ്പിളനാടിനെ മരുഭൂമിയാക്കി മാറ്റിയ സാമ്രാജ്യാധിപത്യത്തിന്റെ മർദനഭരണത്തെ അറ്റമില്ലാത്ത വെറുപ്പോടും ദേഷ്യത്തോടും പകയോടും കൂടി കമ്യൂണിസ്റ്റ് പാർട്ടി വീക്ഷിക്കുന്നു.

ഇത്ര ധീരമായ സമരം നടത്തിയിരുന്നവരും ഇത്ര പൈശാചികമായ മർദ്ദനമനുഭവിച്ചവരുമായ മാപ്പിളമാരെ ഹിംസയുടേയും മതഭ്രാന്തിന്റേയും പേർ പറഞ്ഞാക്ഷേപിക്കുകയും സാമ്രാജ്യ മർദ്ദനത്തെ എതിർക്കുകയെന്ന കടമയിൽ നിന്നൊഴിഞ്ഞുമാറാൻ അഹിംസയെ ഒരൊഴികഴിവായെടുക്കുകയും ചെയ്ത കോൺഗ്രസ് നേതൃത്വത്തിന്റെ ഭീരുത്വപൂർവമായ നയത്തെ പാർട്ടി അവജ്ഞയോടുകൂടി അനുസ്മരിക്കുന്നു.

ഇത്ര മൃഗീയമായ സാമ്രാജ്യമർദ്ദനമനുഭവിക്കുന്ന സ്വസമുദായത്തെ അതിൽ നിന്ന് രക്ഷിക്കാൻ ഒരു ചെറുവിരൽ പോലും ഇളക്കാതെ സാധുമാപ്പിളമാരെ പോലീസിനും പട്ടാളത്തിനും പിടിച്ചുകൊടുത്തു പണവും പദവിയും നേടിയ മാപ്പിളസമുദായ പ്രമാണിമാരുടെ രാജ്യദ്രോഹപരവും സമുദായദ്രോഹപരവുമായ പ്രവൃത്തിയെ പാർട്ടി അറപ്പോടുകൂടി ഓർക്കുന്നു.

കോൺഗ്രസ് നേതൃത്വത്തിന്റെ ഭീരുത്വത്തേയും മുസ്ലിം പ്രമാണികളുടെ രാജ്യദ്രോഹത്തേയും എതിർത്തു കൊണ്ടും മാപ്പിളമാരുടെ വീരചരിതത്തിൽ അഭിമാനം പൂണ്ടുകൊണ്ടും 1921ന്റെ സമരപാരമ്പര്യം മരണംവരെ നിലനിർത്തിക്കൊണ്ടും പ്രവർത്തിച്ച മുഹമ്മദ് അബ്ദുൾറഹിമാൻ സാഹിബിന്റെ ആവേശപരമായ ജീവിതത്തെക്കൂടി ഈ അവസരത്തിൽ രോമാഞ്ചത്തോടുകൂടി ഓർക്കുന്നു. 1921 മാപ്പിളമാരുടെ സ്വകാര്യസ്വത്തല്ല, മലബാറിന്റെ മുഴുവൻ സ്വത്താണെന്ന ന്യായത്തിന്മേൽ ''മാപ്പിളലഹള '' എന്ന പേരിനുപകരം ''മലബാർ ലഹള''യെന്ന പേര് വിളിക്കണമെന്ന് വാദിച്ച പഴയ കെ.പി.സി.സി. പ്രസിഡന്റിന്റെ അഭിപ്രായത്തെ പാർട്ടി ഒരിക്കൽക്കൂടി ശരിവെക്കുന്നു.

25 കൊല്ലം മുമ്പ് കേരളത്തിൽ നടന്ന ആ സാമ്രാജ്യവിരുദ്ധ സമരത്തിന്റെ ചരിത്രവും പാഠങ്ങളും പഠിക്കാൻ ഓരോ മലയാളിയോടും പാർട്ടി ഈ അവസരത്തിലഭ്യർത്ഥിക്കുന്നു.1921ൽ മാപ്പിള ലഹളക്ക് കാരണമായതെന്തെല്ലാമാണോ അതെല്ലാം ഇന്ന് നിലവിലുണ്ട്. അന്നത്തെ പോലെ ഇന്നും ഒരു ഭയങ്കരമായ ലോകമഹായുദ്ധംകഴിഞ്ഞിരിക്കുകയാണ്. സാധനങ്ങളുടെ വിലക്കയറ്റവും സാധനങ്ങൾ തീരെ കിട്ടാനില്ലെന്ന സ്ഥിതിയും മറ്റു ദുരിതങ്ങളും നാട്ടുകാരെ അലട്ടിക്കൊണ്ടിരിക്കുകയാണ്. അന്നത്തെപ്പോലെ ഇന്നും ലോകമഹായുദ്ധത്തിനു ശേഷമുള്ള രാഷ്ട്രീയബോധം നാട്ടുകാരിൽ മുഴുവൻ അലയടിക്കാൻ തുടങ്ങിയിരിക്കുകയാണ്. ഇതിന്റെയെല്ലാം ഫലമായി പണിമുടക്കുകളും മറ്റു സമരങ്ങളും എല്ലാ ജനവിഭാഗങ്ങളേയും ഇളക്കിത്തീർത്തിരിക്കുകയാണ്.

1921- ൽ മലബാറിൽ മാപ്പിളമാരുടെയെന്നപോലെ ഇന്ത്യയിലെല്ലാ ഭാഗത്തും എല്ലാ ജനവിഭാഗങ്ങളുടേയും സമരങ്ങൾ നടക്കാൻ പോവുകയാണ്. 1921-ലെ മാപ്പിള ലഹളയെ എന്നപോലെ 1946 - 47ലെ സമരങ്ങളെ ഫാസിസ്റ്റ് മാർഗങ്ങളുപയോഗിച്ച് അടിച്ചമർത്താൻ സാമ്രാജ്യാധിപത്യവും അതിന്റെ കാവൽക്കാരായ നാട്ടുരാജാക്കന്മാരും ഒരുക്കുകൂട്ടികൊണ്ടിരിക്കുകയാണ്. 1921- ലെ പോലെ ഇന്നും സാമ്രാജ്യവിരോധ സമരത്തെ അഹിംസയുടേയും മറ്റും പേരിൽ എതിർക്കാൻ ദേശീയ നേതൃത്വം തയ്യാറായിരിക്കുന്നു.

1921-ലെ എന്നപോലെ ഇന്നും എല്ലാവിഭാഗത്തിലുംപെട്ട ജനങ്ങളുടെ ഏകീകൃത സമരം സാമ്രാജ്യാധിപത്യത്തിനെതിരായി നയിക്കുന്നതിനുപകരം ഒരു സമുദായം മറ്റൊരു സമുദായത്തിനെതിരായി പോരാടി ഇരുകൂട്ടരും സാമ്രാജ്യ ഭക്തരായിത്തീരുകയെന്ന ആപത്ത് നമ്മെ നേരിട്ടിരിക്കുന്നു.

അതുകൊണ്ട് 1921ന്റെ പാഠങ്ങൾ പഠിക്കാൻ പാർട്ടി കോൺഗ്രസ്സുകാരോടും ലീഗുകാരോടും മറ്റെല്ലാ ദേശാഭിമാനികളോടും അഭ്യർത്ഥിക്കുന്നു. ഇന്ന് ലീഗ് ചെയ്യുന്നതുപോലെ കോൺഗ്രസ്സിനും ഹിന്ദുക്കൾക്കുമെതിരായി ജിഹാദ് നടത്താനൊരുങ്ങിയാലുള്ള ആപത്ത് ലീഗുകാർ മനസ്സിലാക്കണമെന്ന് ഞങ്ങൾ അവരോടപേക്ഷിക്കുന്നു. ലീഗിന്റെ സമരത്തെ കോൺഗ്രസ് ഗവർമെണ്ട് അടിച്ചമർത്തും എന്നർത്ഥംവരുന്ന പ്രസ്താവനകൾ പണ്ഡിറ്റ് നെഹ്റുവിനെപ്പോലുള്ള നേതാക്കന്മാർ പുറപ്പെടുവിക്കുന്നതിന്റെ ആപത്തു മനസിലാക്കണമെന്ന് ഞങ്ങൾ അവരോടപേക്ഷിക്കുന്നു. എല്ലാ വിഭാഗക്കാരുമായ ജനങ്ങൾ ഉണർന്ന് മുന്നോട്ടുവന്നിട്ടുള്ള ഈ അവസരത്തിൽ അവരുടെ സമരങ്ങൾ നയിച്ച് സാമ്രാജ്യാധിപത്യത്തെ നശിപ്പിക്കുന്നതിനു പകരം സാമ്രാജ്യാധിപത്യവുമായി സന്ധിചെയ്യുകയും പണിമുടക്ക് മുതലായ ബഹുജനസമരങ്ങളെ എതിർക്കുകയും ചെയ്യുന്ന കോൺഗ്രസ് - ലീഗ് നേതാക്കന്മാരോട് ഈ നയം അവസാനിപ്പിക്കണമെന്ന് ഞങ്ങൾ അപേക്ഷിക്കുന്നു.

കോൺഗ്രസിലും ലീഗിലുമുള്ള ലക്ഷോപലക്ഷം സാധാരണ ജനങ്ങളോട് 1921ന്റെ പാഠങ്ങൾ പഠിക്കാൻ പാർട്ടി അഭ്യർത്ഥിക്കുന്നു. ആഗസ്ത് വിപ്ലവത്തിന്റെ പേരിൽ ബഹുജനങ്ങളെ ഇളക്കിവിട്ട കോൺഗ്രസ് നേതാക്കന്മാർ 1921ൽ വിപ്ലവം മറന്നതും ഇന്നുതന്നെ വേവലിന്റെ സേവക്ക് പോവുന്നതും ഞങ്ങൾ കോൺഗ്രസുകാരുടെ ശ്രദ്ധയിൽപ്പെടുത്തുന്നു. ബ്രിട്ടീഷുകാർക്കെതിരായ പ്രത്യക്ഷസമരം പ്രഖ്യാപിച്ചുവെന്ന് പറയുന്ന ലീഗിന്റെ മലബാർ നേതാക്കന്മാർ 192l ൽ എന്തുചെയ്തുവെന്നും ഇന്ത്യയിലെങ്ങുമുള്ള ലീഗുനേതാക്കന്മാർ വേവലിന്റെയും ഗവർണർമാരുടെയും സേവക്കു പോവുന്നതെങ്ങനെയെന്നും കാണാൻ ലീഗു ബഹുജനങ്ങളോട് ഞങ്ങളഭ്യർത്ഥിക്കുന്നു. തങ്ങളുടെ നേതാക്കന്മാർ ഇന്നനുസരിക്കുന്ന നയത്തിൽ - ബ്രിട്ടീഷുകാരുമായി സന്ധിയും പരസ്പരം കലഹവും എന്ന നയത്തിൽ - മാറ്റം വരുത്താൻ തങ്ങൾക്കു സാധിച്ചില്ലെങ്കിൽ 1921ൽ മാപ്പിളമാർ അനുഭവിച്ച ദുരിതങ്ങൾ ഇന്ത്യയിലാകെ നടക്കുമെന്നോർക്കാൻ കോൺഗ്രസ് - ലീഗ് ബഹുജനങ്ങളോട് പാർട്ടി അഭ്യർത്ഥിക്കുന്നു.

സി.എസ്.പി, ഫോർവേഡ് ബ്ലോക്ക് മുതലായ പേരിൽ സംഘടിതമായി കോൺഗ്രസിലും അസംഘടിതമായി ലീഗിലുമുള്ള ഇടതുവിഭാഗക്കാരോടും 1921ന്റെ പാഠങ്ങൾ പഠിക്കാൻ പാർട്ടി അഭ്യർത്ഥിക്കുന്നു. മിതവാദികളായ, വിപ്ലവ വിരോധികളായ നേതാക്കളുടെ നേതൃത്വത്തിൽ ബഹുജനസമരം എങ്ങനെ പൊളിയുമെന്നും ഒരു സമുദായത്തെ മാത്രം ബാധിക്കുന്ന സമരങ്ങൾ എങ്ങനെ സാമുദായിക ലഹളയായി മാറി നാടിനെ നശിപ്പിക്കുമെന്നും നേതാക്കന്മാരുടെ വിപ്ലവവിരോധവും സമരത്തിന്റെ സാമുദായിക സ്വഭാവവും സാമ്രാജ്യത്വത്തിന് എങ്ങനെ പ്രയോജനപ്പെടുമെന്നും പഠിക്കാൻ ഞങ്ങളവരോട് അഭ്യർത്ഥിക്കുന്നു. ഇന്നത്തെ രാഷ്ട്രീയ നേതാക്കന്മാരുടെ വിപ്ലവ വിരോധവും പരസ്പരമത്സരപരവുമായ നയത്തെ എതിർത്ത് നാട്ടുകാരുടെ സമര മനോഭാവത്തെ സംഘടിപ്പിക്കാൻ കോൺഗ്രസിലും ലീഗിലും മറ്റുമുള്ള ഇടതുവിഭാഗക്കാരും കമ്മ്യൂണിസ്റ്റുകാരും ചേർന്നാൽ എത്ര വമ്പിച്ചൊരു സമരത്തിനും എത്ര വിജയകരമായ വിപ്ലവത്തിനും സാധ്യതകളുണ്ടെന്ന് മനസിലാക്കാൻ ഞങ്ങളവരോടഭ്യർത്ഥിക്കുന്നു.

(1946 ആഗസ്ത് 18, 19 തീയതികളിൽ കോഴിക്കോട്ടുവെച്ച് കൂടിയ തിരുവിതാംകൂർ- കൊച്ചി- മലബാർ കമ്മ്യൂണിസ്റ്റുപാർട്ടി കമ്മിറ്റികളുടെ സംയുക്തയോഗത്തിന്റെ തീരുമാനം)
.................................. ......................... ...:.........
മലബാർ കലാപത്തിന്റെ എഴുപതാം വാർഷികം നടന്ന 1991 ൽ ചിന്ത വാരിക ഒരു ലേഖന സമാഹാരം പ്രസിദ്ധീകരിക്കുകയുണ്ടായി.'മലബാർ കലാപം - ചരിത്രവും പ്രത്യയശാസ്ത്രവും ' എന്ന ചെറുപുസ്തകമാണത്. ഇരുപത്തിയഞ്ചാം വാർഷികത്തിന് പാർട്ടി പ്രസിദ്ധീകരിച്ച കമ്മ്യൂണിക്കെ പൂർണരൂപത്തിൽ ഇതിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.

പട്ടാഭി സീതാരാമയ്യ, സർദാർ ചന്ദ്രോത്ത്, സ്റ്റീഫൻ എഫ് ഡെയ്ൽ, സി.ഉണ്ണിരാജ, കെ.കെ.എൻ കുറുപ്പ്, പി. ഗോവിന്ദപ്പിള തുടങ്ങി നിരവധി പ്രമുഖരുടെ പഠനപ്രബന്ധങ്ങൾ ഇതിലുണ്ട്. ഇരുപത്തിയഞ്ചാം വാർഷികത്തിൽ പാർട്ടി നിർദ്ദേശമനുസരിച്ച് തയ്യാറാക്കിയ വിജ്ഞാപനം പിന്നീട് ഇ.എം.എസ് ഒരിക്കൽ വ്യാഖ്യാനിച്ച് വിപുലപ്പെടുത്തിയിട്ടുണ്ട്. അതിലേക്ക് വഴിയേ വരാം.

ഈ വിജ്ഞാപനത്തിൽ വേവൽ എന്ന് വിളിക്കുന്നത് വൈസ്രോയ് വേവൽ പ്രഭുവിനെയാണ്. സി. എസ്. പി. കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയും ഫോർവേഡ് ബ്ലോക്ക്, നേതാജി സുഭാഷ് ചന്ദ്രബോസ് കോൺഗ്രസ് വിട്ടശേഷം രൂപീകരിച്ച പാർട്ടിയുമാണ്.

Tags:    
News Summary - Malabar Samaram and Communist Party-malayalam article

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.