ഡോവൽ, ഇത് ദേശസുരക്ഷയോ മോദി സുരക്ഷയോ?

പ്രധാനമന്ത്രിയുടെ ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവൽ സർദാർ പട്ടേൽ സ്മാരക പ്രഭാഷണത്തിൽ നടത്തിയ പരാമർശങ്ങൾക്ക് അത്യന്തം ഗുരുതരമായ ഭവിഷ്യത്ത് കാണാം. നരേന്ദ്ര മോദി സർക്കാർ അടുത്ത 10 വർഷത്തേക്ക് ഇന്ത്യക്ക് അനിവാര്യമാണെന്നാണ് ഡോവൽ പരോക്ഷമായി സ്ഥാപിക്കുന്നത്. കടുത്ത തീരുമാനങ്ങളെടുക്കേണ്ട ഈ കാലയളവിൽ ദുർബലചിത്തർ നയിക്കുന്ന ഒരു മുന്നണി സർക്കാർ രാജ്യത്തിന് അയോഗ്യമാണെന്നും.

‘‘വ്യാജ സംഭവവിവരണങ്ങൾ രാജ്യത്തെ അസ്ഥിരപ്പെടുത്തും. കോർപറേറ്റുകളെയെല്ലാം സംശയത്തിെൻറ മുനയിൽ നിർത്തുന്നത് ശരിയല്ല. കൂട്ടുകക്ഷി മന്ത്രിസഭകളാണ് ഭരണം അസ്ഥിരമാക്കുന്നതും കൂടുതൽ അഴിമതിക്ക് വിധേയമാക്കുന്നതും’’ ദേശീയ സുരക്ഷ ഉപദേഷ്ടാവ് രാജ്യത്തിനു അക്കമിട്ടുനൽകുന്ന മുന്നറിയിപ്പിൽ പറയുന്നു.

പാതിരാത്രിയിൽ തന്ത്രപരമായ കടന്നാക്രമണത്തിലൂടെ സി.ബി.ഐ ആസ്ഥാനത്തിെൻറ സ്വതന്ത്ര പ്രവർത്തനം കൈയിലെടുത്ത കടുത്ത നീക്കത്തിനു തൊട്ടുപിന്നാലെയാണ് രാജ്യരക്ഷ ഉപദേഷ്ടാവിെൻറ പരിധിവിട്ടുള്ള രാഷ്ട്രീയ ഇടപെടൽ. റഫാൽ വിമാന ഇടപാട് പ്രധാനമന്ത്രി ഉൾപ്പെട്ട അഴിമതി സംഭവ വിവരണമായി വളരുകയും അതുസംബന്ധിച്ച പരാതി സ്വീകരിച്ച് ഫയലുകൾ തേടിയ സി.ബി.ഐ ഡയറക്ടർ അസാധാരണ രീതിയിൽ നീക്കംചെയ്യപ്പെടുകയും, സി.ബി.ഐ ഡയറക്ടർ സുപ്രീംകോടതിയെ സമീപിക്കുകയും ചെയ്തതിനു തൊട്ടുപിന്നാലെയാണ് ഡോവലിെൻറ പ്രതികരണം.

ഡോവൽ പ്രധാനമന്ത്രി മോദിയെ പരോക്ഷമായി ന്യായീകരിക്കുന്നു. പ്രതിപക്ഷം രാജ്യതാൽപര്യത്തിനുപോലും എതിരെന്ന് വിമർശിക്കുന്നു. വിശേഷിച്ചും, റഫാൽ വിമാന ഇടപാടു സംബന്ധിച്ച് ഉയരുന്ന വിവാദങ്ങളും അനിൽ അംബാനിയടക്കം ചില കോർപറേറ്റുകൾക്ക് നിയമവും രാജ്യ താൽപര്യവും മറികടന്നു ചെയ്ത സാമ്പത്തിക ഒത്താശകളും ഡോവൽ ന്യായീകരിക്കുന്നു.

‘‘മേലിൽ ഇന്ത്യയുടെ തന്ത്രപരമായ താൽപര്യങ്ങളുടെ കാവലാളുകൾ കോർപറേറ്റുകളാണെന്നും എച്ച്.എ.എല്ലിനെ തഴഞ്ഞത് പുതിയ നയത്തിെൻറ ഭാഗമാണെന്നും’’ ഡോവൽ വ്യക്തമാക്കുന്നു.

പ്രതിരോധമന്ത്രിയോ പ്രധാനമന്ത്രിക്കുവേണ്ടി പ്രതിരോധത്തിനിറങ്ങുന്ന ധനമന്ത്രി അരുൺ ജെയ്റ്റ്ലിയോ, നരേന്ദ്ര മോദിതന്നെയോ നടത്തുന്ന രാഷ്ട്രീയ പ്രസംഗല്ല ദേശീയ സുരക്ഷ ഉപദേഷ്ടാവിേൻറത്. ആദ്യമായി പ്രധാനമന്ത്രി വാജ്പേയി ഈ പദവിയിൽ നിയമിച്ച ബ്രജേഷ് മിശ്ര മുതൽ മാറിവന്ന സർക്കാറുകളിൽ ചുമതലയേറ്റ നാല് സുരക്ഷ ഉപദേഷ്ടാക്കളും ലംഘിച്ചിട്ടില്ലാത്ത ഔദ്യോഗികവും നയപരവുമായ ലക്ഷ്മണരേഖയാണ് ഡോവൽ ലംഘിച്ചത്.

മുൻഗാമികളെപ്പോലെ കേവലം ഒരു ഉപദേഷ്ടാവോ വിരമിച്ച ഉദ്യോഗസ്ഥവൃന്ദത്തിെൻറ തലപ്പത്തിരിക്കുന്ന ആളോ അല്ല ഡോവൽ. ഈ മാസം 18 മുതൽ കേന്ദ്ര സർക്കാറിെൻറ അടിയന്തര സുരക്ഷ നയ ഗ്രൂപ്പിെൻറ (എസ്.പി.ജി) അധ്യക്ഷനാണ് അദ്ദേഹം. ത്രിതല ഘടനയുള്ള ദേശീയ സുരക്ഷ കൗൺസിലിെൻറ ആദ്യതലമാണ് ഇപ്പോൾ അജിത് ഡോവൽ അധ്യക്ഷനായ എസ്.പി.ജി.

പ്രസിഡൻറ് ഭരണമാതൃക നിലനിൽക്കുന്ന അമേരിക്കയിൽ ചെയ്യാവുന്നതും, പ്രധാനമന്ത്രിയും മന്ത്രിസഭയും പാർലമെൻറും ചേർന്ന ഇന്ത്യയിലേതുപോലുള്ള പാർലമെൻററി സംവിധാനത്തിൽ ഒരു സുരക്ഷ ഉപദേശകൻ പരസ്യമായി പ്രകടിപ്പിക്കാൻ പാടില്ലാത്തതുമായ രാഷ്ട്രീയ നിലപാടാണ് ഡോവൽ മുന്നോട്ടുവെച്ചത്. ഏകകക്ഷി മേധാവിത്വംപോയി തൂക്കുപാർലമെൻറ് നിലവിൽവന്നതും കൂട്ടുകക്ഷി മന്ത്രിസഭകൾ അനിവാര്യതയായി മാറിയതും ജനാധിപത്യ പ്രക്രിയയുടെ അനിവാര്യതയാണ്. പാർലമെൻറിൽ ഏകാധിപത്യ മേധാവിത്വമുണ്ടായ ഘട്ടത്തിൽ ഭരണഘടന അട്ടിമറിക്കുകയും അടിയന്തരാവസ്ഥ ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

പ്രസിഡൻഷ്യൽ മാതൃകയിലുള്ള ഒരു സർക്കാറിനുവേണ്ടി ബി.ജെ.പിയടക്കം ഉന്നയിച്ചുപോന്ന ആവശ്യത്തിന് നമ്മുടെ ജനാധിപത്യത്തിൽ മേൽക്കൈ കിട്ടിയിട്ടില്ല. മോദിയുടെ നാലുവർഷക്കാലത്തെ ഭരണംതന്നെ പാർലമെൻറിനോടുള്ള പ്രതിബദ്ധതക്കുപകരം എല്ലാം പ്രധാനമന്ത്രിയിൽ കേന്ദ്രീകരിക്കുന്ന പ്രസിഡൻഷ്യൽ മാതൃകയാണ് പുലർത്തിപ്പോന്നത്. ആസൂത്രണ കമീഷനിൽ തുടങ്ങി സി.ബി.ഐയെ കീഴ്പ്പെടുത്തിയ പ്രശ്നം സുപ്രീംകോടതി ഇടപെടലിൽ കലാശിച്ചതടക്കം ആ നീക്കത്തിെൻറ സ്മാരകമുദ്രകളാണ്. വിശേഷിച്ചും റഫാൽ വിമാനത്തിെൻറ വിലയും നടപടിക്രമവും ഹാജരാക്കാൻ സുപ്രീംകോടതി ഇപ്പോൾ ഉത്തരവിട്ടിരിക്കുകയാണ്.

പ്രധാനമന്ത്രിയാവട്ടെ, തെൻറ രാഷ്ട്രീയ- ഔദ്യോഗിക ജീവിതത്തിലെ നിർണായകമായ പരീക്ഷണങ്ങൾക്കു മുമ്പിലാണ്. റഫാൽ അഴിമതി വിവാദം പ്രധാനമന്ത്രിയെ ഒന്നാം പ്രതിയാക്കി സി.ബി.ഐക്കു മുമ്പിൽ നിർത്തുന്നു. അതിനെ ആശ്രയിച്ചുനിൽക്കുന്നു മോദിയുടെ രാഷ്ട്രീയഭാവി. അഞ്ച് സംസ്ഥാനങ്ങളിൽ നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പുകളും നിർണായകമാണ്. അയോധ്യകേസ് ജനുവരിയിലേക്ക് സുപ്രീംകോടതി മാറ്റിയതോടെ ഓർഡിനൻസ് വഴി ലോക്സഭ തെരഞ്ഞെടുപ്പിനു മുമ്പ് രാമക്ഷേത്ര നിർമാണത്തിനുള്ള ഹിന്ദുത്വശക്തികളുടെ സമ്മർദം മോദിക്കുമേൽ മുറുകുന്നു.

ഇത്തരമൊരു നിർണായക പരീക്ഷണഘട്ടത്തിൽ ലോക്സഭ തെരഞ്ഞെടുപ്പുതന്നെ ഇല്ലാതാക്കുന്ന ഒരു സാഹചര്യം രൂപപ്പെടുത്തുന്നതിെൻറ സൂചനയാണോ ഒരുമുഴം നീട്ടിയെറിഞ്ഞ ഡോവലിെൻറ തന്ത്രപരമായ നീക്കത്തിന് പിന്നിലെന്ന് സംശയിക്കേണ്ടിവരും. അടുത്ത 10 വർഷത്തേക്ക് വേണ്ട ശക്തനായ പ്രധാനമന്ത്രി എന്നനിലയിൽ മോദിയെ ആസ്പദിച്ച് സുരക്ഷ ഉപദേഷ്ടാവ് വരക്കുന്ന രാഷ്ട്രീയചിത്രം അതിനു ബലംനൽകുന്നു. ആരാണ് അധികാരത്തിൽ വരേണ്ടെതന്ന് അടുത്തവർഷം ജനങ്ങൾ തീരുമാനിക്കാൻ പോകുന്ന കാര്യമാണെന്നിരിക്കെ, രാജ്യസുരക്ഷയുടെ പേരിൽ ജനപ്രിയമല്ലാത്ത തന്ത്രപരമായ ഒരാക്രമണം ജനാധിപത്യ പ്രക്രിയ തടയപ്പെടുന്ന രീതിയിൽ ഉണ്ടായേക്കുമോയെന്ന് സുരക്ഷ ഉപദേശകെൻറ അസാധാരണ ഇടപെടൽ ആശങ്കപ്പെടുത്തുന്നു. അജിത് ഡോവലുമായി ബന്ധപ്പെട്ട സമീപകാല പശ്ചാത്തലവിവരങ്ങൾ ചേർത്തുവെക്കുമ്പോൾ പ്രത്യേകിച്ചും.

കേന്ദ്ര ഇൻറലിജൻറ്സ് ബ്യൂറോയുടെ ഡയറക്ടറായി 2005ൽ വിരമിച്ച ഡോവൽ, 2009 ഡിസംബറിൽ പൊതുനയ രൂപവത്കരണവുമായി ബന്ധപ്പെട്ട് സ്ഥാപിച്ചതാണ് ഡൽഹിയിലെ വിവേകാനന്ദ ഇൻറർനാഷനൽ ഫൗണ്ടേഷൻ. ഇതാണ് 2011-12ൽ അണ്ണാ ഹസാരയെ മുൻനിർത്തി അരവിന്ദ് കെജ്രിവാൾ, കിരൺബേദി, ബാബാ രാംദേവ് എന്നിവർ ഉൾപ്പെട്ട ‘ടീം അണ്ണ’ രൂപവത്കരിച്ചത്. യു.പി.എ സർക്കാറിെൻറ അഴിമതിക്കെതിരെ വമ്പിച്ച ബഹുജനപ്രസ്ഥാനം ആസൂത്രണം ചെയ്തത്.

മോദിയെ പ്രധാനമന്ത്രിപദത്തിലെത്തിച്ച പ്രചാരണ നയപ്രസംഗങ്ങളുടെ ആശയേസ്രാതസ്സ്, ഡോവൽ ഡയറക്ടറായ വിവേകാനന്ദ ഇൻറർനാഷനൽ ഫൗണ്ടേഷനാണ്. അഴിമതിക്കും കള്ളപ്പണത്തിനും യുവാക്കളുടെ തൊഴിലില്ലായ്മക്കുമെതിരെ നടത്തിയ യുദ്ധപ്രഖ്യാപനമാണ് മോദിയെ അധികാരത്തിലെത്തിച്ചത്. അതിെൻറ നാലാംദിവസം ദേശീയ സുരക്ഷ ഉപദേശകനായി അജിത് ഡോവലിനെ കൊണ്ടുവന്നു. ഡോവൽ മാത്രമല്ല, പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി നൃപേന്ദ്ര മിശ്ര, സാമ്പത്തിക ഉപദേഷ്ടാവ് ബിബേക് ദേേബ്രായ്, അഡീ. പ്രിൻസിപ്പൽ സെക്രട്ടറി പി.കെ. മിശ്ര, പ്രസാർഭാരതി ചെയർമാൻ എ. സൂര്യപ്രകാശ് തുടങ്ങി മോദി സർക്കാറിെൻറ മർമസ്ഥാനങ്ങളിൽ നിയോഗിക്കപ്പെട്ടവരുടെ ദീർഘമായ പട്ടിക വിവേകാനന്ദ ഫൗണ്ടേഷനിൽനിന്നാണ്. ‘റോ’യുടെ മുൻ മേധാവി, വായുസേന മുൻ മേധാവി, ഉപമേധാവി, മുൻ വിദേശ സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, കാബിനറ്റ് സെക്രട്ടറി തുടങ്ങി പലരും അതിൽ ഉൾപ്പെടുന്നു.

ദേശീയ സുരക്ഷ ഉപദേഷ്ടാവെന്ന നിലയിലാണ് ത്രിപുരയടക്കം ഉത്തരപൂർവ സംസ്ഥാനങ്ങളിൽ അപ്രതീക്ഷിതമായി ബി.ജെ.പി അധികാരത്തിൽവരാൻ ആഭ്യന്തരമന്ത്രാലയത്തിെൻറ തിരശ്ശീലക്ക് പിന്നിലിരുന്നു ഡോവൽ ഇടപെട്ടത്. മോദിയുടെ വാട്ടർലൂവായേക്കാവുന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ ഏതുതരത്തിലുള്ള നീക്കവും ഡോവൽ നടത്തും. ഇന്ത്യയുടെ തന്ത്രപരമായ താൽപര്യങ്ങൾ സ്വകാര്യമേഖല കമ്പനികൾ നിറവേറ്റണമെന്നാണ് ‘തങ്ങൾ ആഗ്രഹിക്കുന്നതെന്ന’ നയപ്രഖ്യാപനവും ഡോവലിെൻറ പ്രസംഗത്തിലുണ്ട്.

Tags:    
News Summary - Is it Security to Contry or to Modi? - Article

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.