ഭീകരവാദികളെ സഹായിക്കുന്ന യുദ്ധ മുറവിളി

രാജ്യം മുഴുവനും കശ്മീരിൽ മരിച്ച സി.ആർ.പി.എഫ് ജവാന്മാർക്കൊപ്പമാണ്. അവർ രാജ്യത്തിനുവേണ്ടി മരിച്ച ധീര രക്തസാക് ഷികളാണെന്നും ഓരോ ഇന്ത്യക്കാരനുമറിയാം. ഈ മഹത്തായ നാടിെൻറ ഹൃദയം സ്പന്ദിക്കുന്നത് രാജ്യത്തിെൻറ ഐക്യവും അഖണ ്ഡതയും സംരക്ഷിക്കാൻ അതിർത്തികളിൽ സദാ ജാഗരൂകരായി നിന്ന ആ മനുഷ്യർക്കും അവരുടെ സഹസൈനികർക്കും വേണ്ടിയാണ്. അവരിൽ ഹിന്ദുക്കളും മുസ്ലിംകളും സിഖുകാരും പാഴ്സികളും എല്ലാവരുമുണ്ട്. വടക്കും തെക്കും കിഴക്കും പടിഞ്ഞാറും നിന്നു വ ന്നവരാണവർ. അവരുടെ ഭാഷയും വേഷവും സംസ്കാരവും പലതാണ്. ആ വൈവിധ്യങ്ങൾക്ക് നടുവിലും അവരെ ഒന്നിപ്പിക്കുന്നത് ഇന്ത്യ എന്ന വികാരമാണ്. ഇന്ത്യയുടെ ദേശീയത കെട്ടിപ്പടുക്കപ്പെട്ടത് വൈവിധ്യങ്ങളുടെ ആ അടിത്തറയിലാണ്. നാനാത്വങ്ങളിലെ ഏക ത്വത്തിലൂടെ ഉരുത്തിരിഞ്ഞു എന്നതിലാണ് ഇന്ത്യൻ ദേശീയതയുടെ കരുത്തും സൗന്ദര്യവും കുടികൊള്ളുന്നത്.

പരസ്പരം കലഹിച്ച ചെറുതും വലുതുമായ നാട്ടുരാജ്യങ്ങൾ, മതവും ജാതിയും പറഞ്ഞ് വൈരം പുലർത്തിയ ജനസമൂഹങ്ങൾ. അവരെ കീഴ്പ്പെടുത്ത ാൻ കച്ചവടക്കണ്ണുമായി വന്ന വിദേശകൗശലത്തിന് എളുപ്പമായിരുന്നു. സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്വത്തിെൻറ അടിമയായി ഇന്ത്യ മാറിയതിെൻറ ചരിത്രം അങ്ങനെയാണ്. 1757 ലെ പാരതന്ത്ര്യത്തിെൻറ ആദ്യദിനം മുതൽ ഇവിടെ ചെറുത്തുനിൽപിെൻറ അഗ്നി പുകയുന്നുണ്ടായിരുന്നു. 1857ൽ ഒന്നാം സ്വാതന്ത്യസമരം നടന്നപ്പോൾ അവധിലെ തെരുവുകളിൽ ഒഴുകിയത് ഇന്ത്യക്കാരെൻറ സ്വാതന്ത്ര്യദാഹത്തിെൻറ ചോരയായിരുന്നു. ആ ചോരക്ക് ഹിന്ദു-മുസ്ലിം ഭേദമില്ലായിരുന്നു. ഝാൻസി റാണിയും നാനാ സാഹേബും താന്തിയാ തോപ്പിയും ബഹാദുർ ഷായും നയിച്ച ആ സമരം വൈജാത്യങ്ങൾ മറന്ന് ഒന്നിച്ച ഇന്ത്യയുടെ നീതിബോധത്തിെൻറ വെടിമുഴക്കമായിരുന്നു. അതിെൻറ ആപത്ത് സാമ്രാജ്യത്വമേധാവികൾക്ക് എളുപ്പത്തിൽ മനസ്സിലായി. അതുകൊണ്ടാണ് ഒന്നാം സ്വാതന്ത്ര്യസമരത്തെ ശിപായികളുടെ വെറും ലഹളയായി ചിത്രീകരിക്കാൻ അവർ ഉറക്കമൊഴിഞ്ഞത്.

ഇന്ത്യയെ ദുർബലമാക്കാൻ ഏറ്റവും എളുപ്പമാർഗം മതവിശ്വാസങ്ങളെ മത ഭ്രാന്താക്കി മാറ്റുകയാണെന്ന് അവർക്കറിയാമായിരുന്നു. ‘ഭിന്നിപ്പിക്കുക, ഭരിക്കുക’ എന്ന തന്ത്രംആവിഷ്കരിക്കപ്പെടുകയായിരുന്നു. 1857ലേത് സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള ഉയിർത്തെഴുന്നേൽപ് അല്ല; തോക്കുകളിലെ പന്നി കൊഴുപ്പിെൻറ പേരിലുള്ള മതസംഘർഷമാണെന്ന് അവർ കള്ളം പ്രചരിപ്പിച്ചത് വെറുതെയായിരുന്നില്ല. സ്വാതന്ത്ര്യത്തിെൻറ ലക്ഷ്യങ്ങൾക്ക് താഴെ നാമ്പെടുക്കുന്ന ഇന്ത്യൻ ദേശീയബോധത്തെ മുളയിലേ നുള്ളുകയായിരുന്നു അവരുടെ അടവ്. ഇന്ത്യയെ എന്നും കൊള്ളയടിക്കാനും അടിമയായി നിലനിർത്താനുമുള്ള ആ സാമ്രാജ്യത്വ ദുർമോഹം പക്ഷേ, വിജയിച്ചില്ല.
ഉയിർത്തെഴുന്നേറ്റ ഇന്ത്യ അതിലൂടെ സമത്വത്തിെൻറയും സാഹോദര്യത്തിെൻറയും വിമോചനത്തിെൻറയും ലോക യാഥാർഥ്യങ്ങളിലേക്ക് കണ്ണു തുറക്കാനും ഈ നടപടികൾ വഴിതുറന്നു. സത്യഗ്രഹം മുതൽ സായുധപോരാട്ടങ്ങൾ വരെയുള്ള വിവിധ സമരരൂപങ്ങളിലൂടെ സ്വാതന്ത്ര്യ ദാഹം ആർത്തിരമ്പി വന്നു. ‘പാരതന്ത്ര്യം മാനികൾക്ക് മൃതിയേക്കാൾ ഭയാനകം’ എന്നു പ്രഖ്യാപിച്ച അത്തരം നൂറു നൂറ് പ്രവാഹങ്ങളിലൂടെയാണ് ഇന്ത്യൻ ദേശീയത രൂപം കൊണ്ടത്. സാമ്രാജ്യത്വവിരോധവും സ്വാതന്ത്ര്യവാഞ്ഛയും മതനിരപേക്ഷതയുമാണ് അതിെൻറ അടിത്തറ.

കശ്മീരിൽ ഉണ്ടായ ഭീകരാക്രമണത്തിന് യുദ്ധംകൊണ്ട് പ്രതികാരം ചെയ്യണമെന്ന്‌ അവിടെയും ഇവിടെയും ചിലർ പറഞ്ഞു തുടങ്ങിയിരിക്കുന്നു. ഇന്ത്യയുടെ പല ഭാഗത്തും വിദ്യാഭ്യാസത്തിനും കച്ചവടത്തിനും ആയി ജീവിക്കുന്ന കശ്മീരി സഹോദരങ്ങളെ ആക്രമിക്കാനുള്ള പ്രവണതയും തലയുയർത്തുന്നു. ദേശസ്നേഹത്തിെൻറ മറവിലും ദേശീയതയുടെ പേരിലുമാണ് അപകടകരമായ ഇത്തരം നീക്കങ്ങൾ ശക്തിപ്പെടുന്നത്. വാസ്തവത്തിൽ മൂക്കിനപ്പുറം നോക്കാൻ കൂട്ടാക്കാത്ത സങ്കുചിത കാഴ്ചപ്പാടിെൻറ വിളനിലങ്ങളിൽ നിന്നാണ് ഇവ തലപൊക്കുന്നത്. കശ്മീർ അടക്കമുള്ള വിഷയങ്ങളിൽ ഇന്ത്യയും പാകിസ്താനും തമ്മിൽ അഭിപ്രായവ്യത്യാസങ്ങൾ ഏറെ ഉണ്ടെന്നതു സത്യമാണ്. പ്രവചിക്കാനാകാത്ത ദുരന്തങ്ങൾക്ക് വഴിയൊരുക്കുന്ന ഒരു യുദ്ധം കൊണ്ടു വേണം അവ പരിഹരിക്കാൻ എന്ന വാദം എത്രമേൽ അബദ്ധജടിലമാണ്! ആണവശേഷി സ്വന്തമായുള്ള രണ്ട് അയൽരാജ്യങ്ങൾ തമ്മിൽ അപ്രകാരം ഒരു യുദ്ധം പൊട്ടിപ്പുറപ്പെട്ടാൽ അതിൽ ആരാണ് വിജയിക്കുക എന്ന ചോദ്യം തന്നെ വിഡ്ഢിത്തമാണ്. അതിൽ പരാജിതരേ ഉള്ളൂ. അതിൽ ഏറ്റവും പരാജയപ്പെടുന്നത് രണ്ട് രാജ്യങ്ങളിലേയും സാമാന്യ ജനങ്ങളാണ്.

പുൽവാമയിലടക്കം മരണം വിതറിയ ഭീകരവാദികൾ നമ്മുടെ ശത്രുക്കൾ തന്നെ. അതിെൻറ പേരിൽ കശ്മീരി ജനതയെ മുഴുവൻ ശത്രുക്കളായി പ്രഖ്യാപിക്കുന്നത് സാഹസികമായ മണ്ടത്തമാണ്. കശ്മീരിലെ ജനങ്ങളെ ഇന്ത്യയിൽനിന്ന് അകന്നുപോകാൻ പ്രേരിപ്പിക്കുന്ന ആ സമീപനം ഫലത്തിൽ ഭീകരവാദികളെയാണു സഹായിക്കുന്നത്. കശ്മീർ ഇന്ത്യയുടെ അവിഭാജ്യഘടകമാണെന്ന നിലപാടിനെ ദുർബലപ്പെടുത്തുന്ന ഏതു വാക്കും പ്രവൃത്തിയും ഒഴിവാക്കപ്പെടുകതന്നെ വേണം. ദേശസ്നേഹത്തിെൻറ പേരിൽ തെരുവുകളിലും കാമ്പസുകളിലും കശ്മീരികളെ ആക്രമിക്കാൻ കോപ്പുകൂട്ടുന്നവരും യുദ്ധാസക്തിയോടെ തെരുവിൽ ആക്രോശിക്കുന്നവരും അതാണ് ചെയ്യുന്നത്. പശുവിെൻറ പേരിലും ദൈവനാമത്തിലും മനുഷ്യർ ആക്രമിക്കപ്പെടുന്നതും ആൾക്കൂട്ടക്കൊലകളും കണ്ട് പലകുറി ഞെട്ടിത്തെറിച്ച നാടാണിത്. അതുകൊണ്ടാണ് ദേശീയ പതാകയേന്തി ജനക്കൂട്ടങ്ങൾ തെരുവുകളിൽ ആക്രോശിക്കുമ്പോൾ ഇന്ത്യക്കാർക്ക് ഭയം തോന്നുന്നത്. അവരെ നിയന്ത്രിക്കേണ്ടവർ അടിയന്തര കടമ യുദ്ധം പ്രഖ്യാപിക്കുകയാണെന്ന് പറയുകയാണ് (ഹരിയാനയിലെ ബി.ജെ.പി മന്ത്രിയുടെ പ്രസംഗം നോക്കുക). ഭീകരവാദികൾ ശത്രുക്കൾ ആയിരിക്കെ തന്നെ കശ്മീരിലെ ജനങ്ങൾ ശത്രുക്കളല്ലെന്ന് പറഞ്ഞുകൊടുക്കാൻ കടപ്പെട്ടവർ ആ ചുമതലയിൽനിന്ന് വഴുതിമാറുന്നതു കാണുമ്പോൾ ആർക്കാണ് അത്ഭുതം തോന്നാതിരിക്കുക.

വാഗ്ദാനങ്ങൾ പാലിക്കാൻ പരാജയപ്പെട്ട ഭരണകൂടങ്ങൾ സ്വന്തം പാളിച്ചകൾ മറച്ചുവെക്കാൻ അതിദേശീയതയുടേയും അമിത ദേശസ്നേഹത്തിെൻറയും മാർഗം തേടുന്നത് ലോകത്തിെൻറ പല ഭാഗത്തും കണ്ടിട്ടുള്ളതാണ്. അത്തരക്കാർക്ക് യുദ്ധത്തെ ആഘോഷമാക്കാൻ ആവേശമേറുമെന്നതാണ് ചരിത്രത്തിെൻറ പാഠം. സൈനികരുടെ ജീവനും രാഷ്ട്രവിഭവങ്ങളുടെ നഷ്ടവും ജനങ്ങളുടെ ഭയാശങ്കകളും ഒന്നും അവരെ പിന്തിരിപ്പിക്കുകയില്ല.

പുൽവാമയിൽ പൊലിഞ്ഞുപോയ സൈനികരുടെ മരണത്തിൽ രഹസ്യാന്വേഷണ സംവിധാനങ്ങളുടെ വീഴ്ചയും കാരണമല്ലേ എന്ന ചോദ്യം അവർക്ക് അരോചകമായിരിക്കും. അത്തരം പാളിച്ചയെപ്പറ്റി കശ്മീരിലെ ഗവർണർ സത്യപാൽ മാലിക്ക് പറഞ്ഞതിനെപ്പറ്റി ഗൗരവമായി അന്വേഷിക്കണമെന്ന് വലിയവർക്കാർക്കും തോന്നാത്തതെന്താണ്? സമ്പൂർണമായ സുരക്ഷ ജാഗ്രതക്കു കീഴിൽ നടക്കേണ്ട സൈനികനീക്കം അങ്ങനെ തന്നെയാണോ നടന്നതെന്നറിയാൻ ജവാന്മാർക്കും ജനങ്ങൾക്കും അവകാശമില്ലേ? സൈനികനീക്കത്തിന് സമാന്തരമായ റോഡിലൂടെ സ്വകാര്യ കാർ നീങ്ങാൻ ഇട വന്നത് എങ്ങനെയാണ്? ആരാണ് അത് ഓടിച്ച ആൾക്ക് നിർബാധം നീങ്ങാൻ അനുമതി കൊടുത്തത്? ഒരു പ്രദേശം മുഴുവൻ ഭസ്മമാക്കാൻ പോന്നത്ര സ്ഫോടക വസ്തുക്കൾ ആ കാറിൽ സംഭരിക്കപ്പെട്ടത് എങ്ങനെയാണ്? ആരുടെയും കണ്ണിൽപ്പെടാതെ ആ സ്ഫോടക വസ്തുക്കൾ ഒളിച്ചിരുന്നത് ആരുടെ അറിവോടെയാണ്? രാജ്യസ്നേഹികളായ ഇന്ത്യക്കാരുടെ എല്ലാം മനസ്സിൽ ഈ ചോദ്യങ്ങൾ ഇരമ്പുന്നുണ്ട്.

യുദ്ധം യുദ്ധമെന്ന് മുറവിളി കൂട്ടുന്നവർ ആ ചോദ്യങ്ങളെ ഭയപ്പെടുന്നതുകൊണ്ടാണോ അങ്ങനെ ചെയ്യുന്നത്? പുൽവാമയിലെ രക്തസാക്ഷികളായ സൈനികർ അന്ത്യവിശ്രമം കൊള്ളുന്ന ഇന്ത്യയുടെ മണ്ണ് ഈ ചോദ്യങ്ങൾ ചോദിച്ചുകൊണ്ടേയിരിക്കും. രാജ്യസ്നേഹമെന്നത് രാജ്യം ഭരിക്കുന്നവരുടെ രാഷ്ട്രീയ നേട്ടത്തിനുള്ള മന്ത്രവിദ്യ അല്ലെന്ന് പാവനമായ ഈ മണ്ണ് ലോകത്തെ മുഴുവൻ പഠിപ്പിച്ചുകൊണ്ടേയിരിക്കും.

Tags:    
News Summary - Cry for War Help Terrorist - Article

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.