ബാര്‍ കോഴ: തെരുവില്‍കലങ്ങി എല്‍.ഡി.എഫ്

തിരുവനന്തപുരം: ബാ൪ കോഴ വിവാദത്തിൽ എൽ.ഡി.എഫിലെ ആശയക്കുഴപ്പം ഒടുവിൽ തെരുവിലത്തെി. ആവ൪ത്തിച്ച് ആവശ്യപ്പെട്ടിട്ടും എൽ.ഡി.എഫ് യോഗം വിളിക്കാൻ സി.പി.എം തയാറാകാത്തതിനെതിരെ രൂക്ഷ വിമ൪ശമാണ് സി.പി.ഐ ഉയ൪ത്തിയത്.
കോഴ വിവാദത്തിൽ ആരോപണ വിധേയനായ മന്ത്രി കെ.എം. മാണിയുടെ രാജിയും ജുഡീഷ്യൽ അന്വേഷണവും ആവശ്യപ്പെട്ട് സി.പി.ഐ നടത്തിയ സെക്രട്ടേറിയറ്റ് മാ൪ച്ചിലാണ് സി.പി.എമ്മിനെതിരെ പേരെടുത്തുപറയാതെയുള്ള കടന്നാക്രമണം.
യു.ഡി.എഫിനെതിരെ ഒത്തുതീ൪പ്പ് സമരമാണ് നടത്തുന്നതെന്നും മാണിയോട് മൃദുസമീപനമാണെന്നും സമരങ്ങൾ പാതിവഴിയിൽ ഉപേക്ഷിക്കുന്നുവെന്നതുമടക്കമുള്ള ഗുരുതര ആരോപണങ്ങളാണ് സി.പി.ഐ സംസ്ഥാന സെക്രട്ടറി പന്ന്യൻ രവീന്ദ്രനും അസിസ്റ്റൻറ് സെക്രട്ടറി കെ. പ്രകാശ് ബാബുവും പരസ്യമായി ഉന്നയിച്ചത്.ബാ൪ കോഴ ആരോപണം കോടതി നിരീക്ഷണത്തിൽ അന്വേഷിക്കണമെന്ന സി.പി.എം നിലപാടിനെയും പരിഹസിച്ചു.
അതേസമയം ഒറ്റക്ക് സമരംചെയ്യാൻ എൽ.ഡി.എഫിൽ ആലോചിക്കേണ്ടതില്ളെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ സി.പി.ഐക്ക് മറുപടി നൽകി.
മാണി മുഖ്യമന്ത്രിയാകാൻ യോഗ്യനാണെന്ന് ചില൪ പറയുന്നുണ്ടെന്നും എന്നാൽ ആ കട്ടിൽ കണ്ട് ആരും നിൽക്കേണ്ടതില്ളെന്നും സമരം ഉദ്ഘാടനംചെയ്ത പന്ന്യൻ രവീന്ദ്രൻ പറഞ്ഞു. ‘ആ കട്ടിൽ പിടിക്കാൻ ഞങ്ങളെ കിട്ടില്ല. കട്ടിൽ പിടിക്കാൻ താൽപര്യമുള്ളവ൪ക്ക് പിടിക്കാം’ -അദ്ദേഹം പറഞ്ഞു. സ൪ക്കാറിനെതിരായ സമരങ്ങൾ പലതും വഴിക്ക് നിന്നു. എന്നാൽ ഈ സമരം സി.പി.ഐ വഴിയിൽ അവസാനിപ്പിക്കില്ല.
ജനകീയസമരവും നിയമയുദ്ധവും ഒന്നിച്ച് കൊണ്ടുപോകും.വിഷയത്തിൽ വി.എസ്. സുനിൽകുമാ൪ കോടതിയെ സമീപിച്ചുകഴിഞ്ഞു. അഴിമതിക്ക് കുടപിടിക്കാൻ ആരെയുംകിട്ടില്ല. കെ.എം. മാണിയാണ് കേരളത്തിൻെറ സാമ്പത്തിക കുഴപ്പത്തിൻെറ ശിൽപിയെന്നും പന്ന്യൻ ആരോപിച്ചു.
സ൪ക്കാറിനെതിരെ ഒത്തുതീ൪പ്പ് സമരത്തിന് സി.പി.ഐ ഇല്ളെന്ന് കെ. പ്രകാശ് ബാബു പറഞ്ഞു. എൽ.ഡി.എഫും യു.ഡി.എഫും തമ്മിൽ പരസ്പര സഹകരണത്തോടെ സെക്രട്ടേറിയറ്റിന് മുന്നിൽ ഒരുസമരംപോലും ഇനി ഉണ്ടാവാൻ പാടില്ളെന്ന നിലപാടാണ് പാ൪ട്ടിക്ക്.നവംബ൪ രണ്ടിന് എൽ.ഡി.എഫ് ചേരണമെന്ന് സംസ്ഥാന സെക്രട്ടറി ഫോണിലൂടെ മുന്നണി കൺവീനറോട് ആവശ്യപ്പെട്ടിരുന്നു.നാലിന് കത്തും നൽകി. കത്ത് നൽകിയത് എന്തിനെന്നാണ് പലരും ചോദിക്കുന്നത്. ആ൪.എസ്.പി മുന്നണി വിട്ടപ്പോൾ സി.പി.ഐ എവിടെയായിരുന്നുവെന്നാണ് അന്ന് ചോദിച്ചത്. ഇതൊഴിവാക്കാനാണ് കത്ത് കൊടുത്തത്. പ്രകാശ് ബാബു പറഞ്ഞു.
കോടതി നിരീക്ഷണത്തിൽ അന്വേഷണമെന്നതിനോട് സി.പി.ഐക്ക് യോജിപ്പില്ല. 1957 മുതൽ മന്ത്രിമാ൪ക്കെതിരായി ഉയ൪ന്ന ആക്ഷേപങ്ങളെല്ലാം ജുഡീഷ്യൽ കമീഷനുകളാണ് അന്വേഷിച്ചത്.  ആ൪. ബാലകൃഷ്ണപിള്ളയെ അഴിമതിക്കേസിൽ ശിക്ഷിച്ചത് ജസ്റ്റിസ് സുകുമാരൻ കമീഷൻ റിപ്പോ൪ട്ടിനെ തുട൪ന്നാണെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ ബാ൪ കോഴ വിവാദത്തിൽ ഒറ്റക്ക് സമരംചെയ്യാൻ എൽ.ഡി.എഫിൽ ആലോചിക്കേണ്ടതില്ളെന്ന് പ്രതികരിച്ച പിണറായി വിജയൻ, മന്ത്രി കെ.എം. മാണി രാജിവെക്കണമെന്ന് ആവശ്യപ്പെട്ടു. കൂട്ടായ സമരങ്ങൾ മാത്രം എൽ.ഡി.എഫിൽ ആലോചിച്ചാൽ മതിയെന്നും അദ്ദേഹം പറഞ്ഞു. കോഴ ആരോപണത്തിൽ ഓരോ പാ൪ട്ടികളും അവരുടേതായ വിലയിരുത്തലുകളാണ് പ്രകടിപ്പിക്കുന്നതെന്ന് അഭിപ്രായപ്പെട്ട സി.പി.എം പി.ബി അംഗം കോടിയേരി ബാലകൃഷ്ണൻ എൽ.ഡി.എഫ് ഉടൻ വിളിച്ചുചേ൪ക്കുമെന്നും പറഞ്ഞു.  
അതിനിടെ ബാ൪ കോഴ ആരോപണവുമായി ബന്ധപ്പെട്ട് സി.പി.ഐ സ്വന്തം നിലക്ക് സമരം നടത്തിക്കോട്ടെയെന്ന് വി.എസ്. അച്യുതാനന്ദൻ പറഞ്ഞു. ഇടതുമുന്നണി യോഗം ചേ൪ന്ന് ആലോചിച്ചശേഷം ഒരുമിച്ചുള്ള സമരത്തിന് രൂപം നൽകുമെന്നും അദ്ദേഹം അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.