ഫയാസിന്റെ രാഷ്ട്രീയ-പൊലീസ് ബന്ധം: സംസ്ഥാന ഇന്‍റലിജന്‍സിന് രേഖകള്‍ ലഭിച്ചു

കോഴിക്കോട്: സ്വ൪ണ കള്ളക്കടത്ത് കേസിലെ പ്രതി പി.കെ. ഫയാസും കേരളത്തിലെ രാഷ്ട്രീയ-പൊലീസ് ഉന്നതരുമായുള്ള ബന്ധത്തെക്കുറിച്ച് സംസ്ഥാന ഇൻറലിജൻസ് വിഭാഗം വിവരങ്ങൾ ശേഖരിക്കുന്നു. ഇൻറലിജൻസ് എ.ഡി.ജി.പി ടി.പി. സെൻകുമാറിൻെറ നേതൃത്വത്തിലാണ് തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, കണ്ണൂ൪, കാസ൪കോട്, തൃശൂ൪ ജില്ലകളിലെ ഇൻറലിജൻസ് വിങ് അന്വേഷണം നടത്തുന്നത്. മുൻ ഇടതുപക്ഷ മന്ത്രിസഭയിലെ പ്രമുഖൻ, ചലച്ചിത്ര മേഖലയുമായി ബന്ധപ്പെട്ട ഇദ്ദേഹത്തിൻെറ മകൻ, മുസ്ലിംലീഗിലെ മുൻ എം.പി, ഇടത്-വലത്-ബി.ജെ.പി നേതൃത്വത്തിലെ  ചില ഉന്നത൪, പൊലീസ് മേധാവികൾ എന്നിവരും ഫയാസും തമ്മിൽ ഉറ്റബന്ധമുള്ളതിൻെറ  വിവരങ്ങൾ ഇതിനകം ശേഖരിച്ചു കഴിഞ്ഞു. ഫയാസിൻെറ ഗൾഫ് ഇടപാടുകളെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചതായും അറിയുന്നു. സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റംഗവും ടി.പി. വധക്കേസിലെ 14ാം പ്രതിയുമായ പി. മോഹനനെ, ടി.പി കൊല്ലപ്പെടുന്നതിനു ഒന്നരമാസം മുമ്പ് ഫയാസ് ഫോണിൽ ബന്ധപ്പെട്ടതിൻെറ രേഖകൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. മുൻ മന്ത്രിസഭയിലെ അംഗം, ഇദ്ദേഹത്തിൻെറ മകൻ, മുൻ കോഴിക്കോട് റൂറൽ എസ്.പി തുടങ്ങി പല പ്രമുഖരുമായി ഫയാസ് പലതവണ ഫോണിൽ ബന്ധപ്പെട്ടതിൻെറ രേഖകൾ ലഭിച്ചതായി ഇൻറലിജൻസിലെ ഉയ൪ന്ന ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചു.
മുൻ മുസ്ലിംലീഗ് എം.പിയുടെ അടുത്ത ബന്ധുവാണ് ഫയാസിന് ഗൾഫിലേക്ക് ആദ്യം വിസ നൽകിയത്. കുറെക്കാലം ഇദ്ദേഹത്തിൻെറ ഓഫിസിൽ ജോലി ചെയ്ത ഫയാസ് ജോലിക്കൊപ്പം ഇലക്ട്രോണിക്സ് സാധനങ്ങളുടെ കള്ളക്കടത്തിലേക്ക് തിരിയുകയായിരുന്നെന്നാണ് ഇൻറലിജൻസിന് ലഭിച്ച വിവരം. ദുബൈയിലെ വ്യാപാര മേഖലയായ അവീറിൽ  ഫയാസ് പിന്നീട് റസ്റ്റാറൻറ് നടത്തി. ഗൾഫിലിരിക്കെ മുൻ മന്ത്രിയുടെ മകനുമായി ഉറ്റ ചങ്ങാത്തത്തിലായി. മുൻ സ൪ക്കാറിൽ അധികാര ദല്ലാളായി അറിയപ്പെടുന്ന മന്ത്രി പുത്രൻെറ തണലിൽ കള്ളക്കടത്ത് ബിസിനസ് കൊഴുപ്പിച്ചതായും ഇൻറലിജൻസ് വൃത്തങ്ങൾ പറയുന്നു.
ടി.പി വധം പ്രാദേശിക തലത്തിൽ കോഓഡിനേറ്റ് ചെയ്തതായി പറയുന്ന ഒഞ്ചിയം മേഖലയിലെ സി.പി.എം ലോക്കൽ കമ്മിറ്റിയംഗവും  ഫയാസും തമ്മിലുള്ള ബന്ധവും അന്വേഷിക്കുന്നുണ്ട്. ടി.പി കേസിൽ പ്രതിയായ ഇദ്ദേഹം ‘ടി.പി ഓപറേഷനു’മാത്രമായി ഒരു സിം കാ൪ഡ് ഉപയോഗിച്ചതായി പൊലീസ് കണ്ടത്തെിയിരുന്നു. ഈ സിം കാ൪ഡ് ഉപയോഗിച്ച് ഫയാസിൽനിന്ന് ഫണ്ട് ശേഖരണം നടത്തിയോ എന്നതാണ് അന്വേഷിക്കുന്നത്.
ടി.പി വധത്തിനുപിന്നിൽ ഗൾഫിലെ സാമ്പത്തിക സ്രോതസ്സ് പ്രവ൪ത്തിച്ചതായി പ്രചാരണമുണ്ടായിരുന്നു. ഇതിൻെറ അടിസ്ഥാനത്തിലാണ് ഫയാസിൻെറ ഫോൺ വിളികൾ ഇൻറലിജൻസ് പരിശോധിക്കുന്നത്.
ടി.പി കേസിലെ കോടതി ചെലവുകൾ നേരിടാൻ സി.പി.എം സംസ്ഥാനതലത്തിൽ നടത്തിയ ഫണ്ട് ശേഖരണം കാര്യമായി വിജയം കണ്ടിട്ടില്ല.
 അഭിഭാഷക൪ക്കടക്കം ലക്ഷങ്ങൾ ഫീസ് നൽകേണ്ടതിനാൽ ഇക്കാര്യത്തിൽ ഫയാസ് സഹായിച്ചിട്ടുണ്ടാവുമെന്ന നിഗമനത്തിലാണ് അന്വേഷണം മുന്നോട്ടുപോകുന്നത്. മുമ്പ് ഇലക്ട്രോണിക് സാധനങ്ങളുടെ കള്ളക്കടത്ത് നടത്തിയിരുന്ന ഫയാസ് ഇപ്പോഴത്തെ യു.ഡി.എഫ് ഭരണകാലത്താണ് സ്വ൪ണ കള്ളക്കടത്തിലേക്ക് തിരിഞ്ഞതെന്നും  ഇൻറലിജൻസ് സ്ഥിരീകരിച്ചു.
കൊയിലാണ്ടി-വടകര എന്നിവിടങ്ങളിൽ എം.ആ൪. ബേക്കറിയുടെ ഫ്രാഞ്ചൈസിയായി ഫയാസ് മുമ്പ് പ്രവ൪ത്തിച്ചിരുന്നു. കൊയിലാണ്ടിയിലെ ബേക്കറിയുടെ ഉദ്ഘാടന തലേന്ന് മുൻ മന്ത്രിസഭയിലെ പ്രമുഖൻ കുടുംബസമേതം ഫയാസിൻെറ വീട്ടിൽ എത്തിയതായും ഇൻറലിജൻസ് രേഖകൾ ലഭിച്ചു. 2012ൽ ഫയാസിൻെറ ഭാര്യാ സഹോദരിയുടെ വിവാഹ ചടങ്ങിലും മുൻ മന്ത്രിയും കുടുംബവും സംബന്ധിച്ചിരുന്നു. വടകരയിൽ നി൪മാണത്തിലിരിക്കുന്ന ഫയാസിൻെറ വീടിനടുത്ത പറമ്പിൽ കൂറ്റൻ പന്തൽ കെട്ടിയായിരുന്നു വിവാഹ സൽകാരം.
അന്ന് കോൺഗ്രസ്-സി.പി.എം-ബി.ജെ.പി പാ൪ട്ടികളിലെ സംസ്ഥാന ജില്ലാ നേതാക്കളടക്കം ചടങ്ങിൽ പങ്കെടുത്തതിൻെറ രേഖകളും ഇൻറലിജൻസ് ശേഖരിച്ചിട്ടുണ്ട്.
ഫയാസിൻെറ ഫോൺ വിവരങ്ങളുടെ പരിശോധന പൂ൪ണമാകുന്നതോടെ ഞെട്ടിപ്പിക്കുന്ന പല വിവരങ്ങളും ലഭ്യമാകുമെന്ന പ്രതീക്ഷയിലാണെന്ന് ഇൻറലിജൻസിലെ ഉയ൪ന്ന ഉദ്യോഗസ്ഥൻ ‘മാധ്യമ’ത്തോടു പറഞ്ഞു.
ഫയാസ് ജില്ലാ ജയിൽ സന്ദ൪ശിച്ചത് ക്രിമിനലായ കൊടിസുനിയെ കാണാനാണെന്ന മുൻ ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണൻെറ പ്രസ്താവന കണക്കിലെടുത്ത് ആ വഴിക്കും അന്വേഷണം നടക്കുന്നുണ്ട്. ഫയാസ് പി. മോഹനൻ മാസ്റ്ററടക്കം പ്രതികളെ സന്ദ൪ശിക്കുന്നതിൻെറ സി.സി ടി.വി ദൃശ്യത്തിൻെറ പക൪പ്പ് ഇൻറലിജൻസ് വിഭാഗം ശേഖരിച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.