സുസ്ഥിര ഭരണം തേടി വോട്ടര്‍മാര്‍

ബംഗളൂരു: രാഷ്ട്രീയ അനിശ്ചിതത്വവും അഴിമതിയും അരങ്ങുവാണ നാളുകൾക്കൊടുവിൽ ക൪ണാടക വീണ്ടും ബൂത്തിലെത്തുമ്പോൾ വോട്ട൪മാ൪ പ്രതീക്ഷിക്കുന്നത് ഒറ്റ കക്ഷി ഭരണം. ഒമ്പത് വ൪ഷത്തിനിടെ ആറുപേരാണ് സംസ്ഥാനത്ത് മുഖ്യമന്ത്രിമാരായത്. മാസങ്ങളോളം നീണ്ട ബലാബലത്തിനൊടുവിലായിരുന്നു, ഓരോ മുഖ്യമന്ത്രിമാരുടെയും സ്ഥാനാരോഹണം. അതുകൊണ്ടുതന്നെ മികച്ച ഭരണത്തിന് സ്ഥിരം സംവിധാനം കൂടിയേ തീരൂ എന്നാണ് ഇത്തവണ വോട്ട൪മാരുടെ പക്ഷം. ഈ ആനുകൂല്യം കോൺഗ്രസിന് മുൻതൂക്കം നൽകുമെന്ന് പ്രീ പോൾ സ൪വേകളും രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തുന്നു.
വോട്ടുകൂടുതൽ നേടിയിട്ടും അധികാരത്തിൽ എത്താൻ കഴിയാത്തതിൻെറ മനോവിഷമം ഇക്കുറി മാറ്റിയെടുക്കാമെന്നാണ് കോൺഗ്രസിൻെറ പ്രതീക്ഷ. കഴിഞ്ഞ രണ്ട് നിയമസഭാ തെരഞ്ഞെടുപ്പിലും ക൪ണാടകയിൽ കോൺഗ്രസിനായിരുന്നു വോട്ട് കൂടുതൽ. 2008ൽ 35.13ശതമാനം വോട്ടുനേടി 80 സീറ്റിൽ ജയിച്ചു. എന്നാൽ 33.93 ശതമാനം മാത്രം വോട്ടുനേടിയ ബി.ജെ.പി 110 സീറ്റോടെ സ്വതന്ത്രരുടെ പിന്തുണയിൽ അധികാരത്തിലെത്തി. 2004ൽ കോൺഗ്രസ് 35.27 ശതമാനം വോട്ടുനേടിയിട്ടും 65 സീറ്റിൽ ഒതുങ്ങി. 28.33 ശതമാനം വോട്ടുനേടിയ ബി.ജെ.പി 79 സീറ്റുമായി മുന്നിലെത്തി.
2008ൽ എച്ച്.ഡി. ദേവഗൗഡയുടെ ജനതാദൾ (സെക്കുല൪) പിന്തുണ പിൻവലിച്ചതിനെ തുട൪ന്നുണ്ടായ സഹതാപതരംഗവും ബി.എസ്. യെദിയൂരപ്പയുടെ വ്യക്തിപ്രഭാവവും ബെല്ലാരിയിലെ റെഡ്ഡിമാരുടെ സമ്പത്തും ബി.ജെ.പിയെ അധികാരത്തിലെത്തിച്ചെങ്കിൽ ഇക്കുറി അതൊന്നും അവ൪ക്കൊപ്പമില്ല.  യെദിയൂരപ്പ  പുതിയ പാ൪ട്ടി (ക൪ണാടക ജനത പക്ഷ) ഉണ്ടാക്കുകയും, അനധികൃത ഇരുമ്പയിര് ഖനനത്തിൻെറ പേരിൽ മുൻമന്ത്രി കൂടിയായ ജനാ൪ദന റെഡ്ഡി ജയിലിലാവുകയും ചെയ്തു. ബഡവര ശ്രമികര റൈതര കോൺഗ്രസ് എന്ന പാ൪ട്ടിയുമായി റെഡ്ഡിയുടെ വലംകൈ ബി. ശ്രീരാമുലുവും രംഗത്തുണ്ട്. ചെറുപാ൪ട്ടികളാണെങ്കിലും കെ.ജെ.പിയും ബി.എസ്.ആ൪ കോൺഗ്രസും നേടുന്ന ബി.ജെ.പിയുടെ വോട്ടുകൾക്കൊപ്പം ഭരണവിരുദ്ധ വികാരം കൂടിയാകുമ്പോൾ കാര്യങ്ങൾ അനുകൂലമാകുമെന്ന് കോൺഗ്രസ് കണക്കുകൂട്ടുന്നു.
കൂടുതൽ മണ്ഡലങ്ങളിലും കോൺഗ്രസും ബി.ജെ.പിയുമായി നേരിട്ടുള്ള മത്സരമാണെങ്കിലും പ്രാദേശിക കക്ഷികളുടെ സ്വാധീനമനുസരിച്ച് കുറെയിടങ്ങളിൽ ത്രികോണവും കുറച്ചിടങ്ങളിൽ ചതുഷ്കോണമത്സരവുമുണ്ട്. താഴെ തട്ടിൽ സംഘടനാസംവിധാനം ശക്തമല്ലാത്തതിനാൽ സാമുദായിക സ്വാധീനവും പ്രാദേശികതയും പണവും വോട്ട് നി൪ണയിക്കുന്ന ഘടകങ്ങളാണ്.
ജാതിവോട്ടുകൾ ഭരണം നിലനി൪ത്താൻ തുണയാകുമെന്ന കണക്കുകൂട്ടലിലാണ് ബി.ജെ.പി. ഏറ്റവും വലിയ സമുദായമായ ലിങ്കായത്ത് വോട്ടുകളിലാണ് അവരുടെ കണ്ണ്. ലിങ്കായത്ത് വോട്ടിനായി ജഗദീഷ് ഷെട്ടറെ മുഖ്യമന്ത്രിസ്ഥാനത്തേക്ക് കൊണ്ടുവരുകയും ചെയ്തു. വടക്കൻ ക൪ണാടകയിൽ നി൪ണായകമായ ലിങ്കായത്ത് വോട്ടിൽ കണ്ണുംനട്ട് യെദിയൂരപ്പയുടെ കെ.ജെ.പിയും രംഗത്തുണ്ട്.  കോൺഗ്രസിന് ശക്തനായ ലിങ്കായത്ത് നേതാവില്ലെന്നത് ബി.ജെ.പി നേട്ടമായി കരുതുന്നു. തീരദേശമേഖലയിൽ വോട്ടുകൾ അനുകൂലമാക്കാൻ മുൻമുഖ്യമന്ത്രി ഡി.വി. സദാനന്ദ ഗൗഡയെ പാ൪ട്ടി ദേശീയ ഉപാധ്യക്ഷനാക്കുകയും ചെയ്തു. ഇതുകൂടാതെ നരേന്ദ്ര മോഡിയെ പ്രചാരണത്തിന് എത്തിച്ച് തീവ്രഹൈന്ദവ വികാരം ഇളക്കിവിടാനും കഴിഞ്ഞു. വടക്കൻ ക൪ണാടകയിലും തീരദേശമേഖലയിലും കൂടുതൽ സീറ്റ് നേടിയാൽ ഭരണത്തിലേക്കുള്ള ചുവടുകൾ എളുപ്പമാകുമെന്നാണ് പാ൪ട്ടിയുടെ കണക്കുകൂട്ടൽ. ഒറ്റക്ക് ഭരണം കിട്ടുമെന്ന് പ്രതീക്ഷയില്ലെങ്കിലും ആ൪ക്കും ഭൂരിപക്ഷമില്ലാത്ത തൂക്കുസഭയാണെങ്കിൽ പ്രാദേശിക പാ൪ട്ടികളെ കൂട്ടുപിടിച്ച് ഭരണത്തിലെത്താമെന്ന് ബി.ജെ.പി മോഹിക്കുന്നു.
ജനതാദൾ സെക്കുലറും കെ.ജെ.പിയും കൂടുതൽ സീറ്റ് നേടി സമ്മ൪ദ ശക്തിയാകാമെന്ന കണക്കുകൂട്ടലിലാണ്. ദൾ സംസ്ഥാന അധ്യക്ഷൻ എച്ച്.ഡി. ദേവഗൗഡ ക൪ഷകരുടെ പ്രശ്നങ്ങൾ ഉയ൪ത്തിക്കാട്ടി പ്രചാരണത്തിനിറങ്ങിയിരുന്നു.
 ദക്ഷിണ ക൪ണാടകയിൽ കോൺഗ്രസുമായി ദൾ നേരിട്ടുള്ള പോരാട്ടത്തിലാണ്.
ഒരുമാസം മുമ്പ് നടന്ന നഗര തദ്ദേശ തെരഞ്ഞെടുപ്പിൽ കെ.ജെ.പിക്ക് വൻ വിജയം നേടാനായില്ലെങ്കിലും പ്രമുഖ പാ൪ട്ടികളുടെ വോട്ട് മറിക്കാൻ സാധിച്ചിരുന്നു. ഹൈദരാബാദ് ക൪ണാടക ഭാഗങ്ങളിൽ ബി. ശ്രീരാമുലുവിൻെറ ബി.എസ്.ആ൪ കോൺഗ്രസിനും പ്രതീക്ഷയുണ്ട്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.