അബൂദബി: വിശുദ്ധ റമദാനോടനുബന്ധിച്ച് യു.എ.ഇയിലെ ജയിലുകളിൽനിന്ന് 1,868 തടവുകാ൪ക്ക് മോചനം. പ്രസിഡൻറ് ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്യാൻെറയും വിവിധ എമിറേറ്റുകളിലെയും ഭരണാധികാരികളുടെ കാരുണ്യത്തിലാണ് ഇത്രയും പേ൪ക്ക് മോചനം ലഭിക്കുന്നത്. തിരുവനന്തപുരം ജില്ലയിലെ മണമ്പൂ൪ ഒറ്റൂ൪ ‘കനക മന്ദിര’ത്തിൽ ഷൈൻ തുളസീധരൻ (32) ഒഴികെ ബാക്കി ഇന്ത്യക്കാരുടെ എണ്ണം, സംസ്ഥാനം എന്നിവ സംബന്ധിച്ച വിവരങ്ങൾ ലഭ്യമായില്ല.
അബൂദബിയിലെ ജയിലുകളിൽ കഴിയുന്ന 873 പേരെ മോചിപ്പിക്കാൻ പ്രസിഡൻറ് ഉത്തരവിട്ടിരുന്നു. ഇവ൪ക്ക് കോടതി വിധി പ്രകാരമുള്ള പിഴയും മറ്റു സാമ്പത്തിക ബാധ്യതകളും പ്രസിഡൻറ് ഏറ്റെടുക്കുകയും ചെയ്തു. ഏറ്റവും കൂടുതൽ പേ൪ക്ക് മോചനം ലഭിക്കുന്നത് അബൂദബിയിലാണ്. ഇതിനുപുറമെ ദുബൈ-554, ഷാ൪ജ-237, റാസൽഖൈമ-77, അജ്മാൻ-52, ഫുജൈറ-45, ഉമ്മുൽഖുവൈൻ-30 എന്നിങ്ങനെയാണ് മറ്റിടങ്ങളിൽ മോചിപ്പിക്കുന്നവരുടെ എണ്ണം.
ശിക്ഷാ കാലാവധി തീ൪ന്നിട്ടും ജയിലിൽ കഴിയുന്ന 73 പേ൪ക്ക് ഉടൻ മോചനം ലഭിക്കും. ഇതോടൊപ്പം ദുബൈ, ഷാ൪ജ, അജ്മാൻ, ഉമ്മുൽഖുവൈൻ, ഫുജൈറ, റാസൽഖൈമ എന്നിവിടങ്ങളിൽനിന്ന് 50 പേരുടെ മോചനത്തിനും പ്രത്യേക നടപടി തുടങ്ങി. ശിക്ഷാ കാലാവധി തീ൪ന്ന 73 പേ൪ വിമാന ടിക്കറ്റിന് പണമില്ലാത്തതിനാലാണ് നാട്ടിൽ പോകാൻ സാധിക്കാതെ ഇപ്പോഴും ജയിലിൽ കഴിയുന്നത്. ഇതിൽ നല്ലൊരു ശതമാനം അബൂദബിയിലെ ജയിലുകളിലാണ്. 73 പേ൪ക്കും ഖലീഫ ഹ്യൂമാനിറ്റേറിയൻ ഫൗണ്ടേഷൻ ടിക്കറ്റ് നൽകാൻ തീരുമാനിച്ചു.
തടവുകാരുടെ രാജ്യം, മതം, വ൪ഗം, നിറം തുടങ്ങിയവ നോക്കാതെയാണ് ഈ സഹായം നൽകുന്നതെന്ന് ഫൗണ്ടേഷൻ വ്യക്തമാക്കി. കോടതി വിധിയനുസരിച്ച്, ഇവരുടെ ശിക്ഷാ കാലാവധി കഴിഞ്ഞാൽ നാടുകടത്തണം. എന്നാൽ, ഇവ൪ക്ക് സ്വന്തം നിലയിൽ നാട്ടിലേക്ക് വിമാന ടിക്കറ്റിന് പണം കണ്ടെത്താൻ സാധിച്ചില്ല. ഇതത്തേുട൪ന്നാണ് ശിക്ഷ കഴിഞ്ഞിട്ടും ജയിലിൽ തുടരുന്നത്.
ഖലീഫ ഹ്യൂമാനിറ്റേറിയൻ ഫൗണ്ടേഷനിൽനിന്ന് ടിക്കറ്റ് ലഭിക്കുന്ന ആദ്യ സംഘം ബുധനാഴ്ച നാട്ടിലേക്ക് യാത്രയാകും. ബാക്കിയുള്ളവ൪ തൊട്ടടുത്ത ദിവസങ്ങളിൽ പോകും. എല്ലാവരെയും പെരുന്നാളിന് മുമ്പ് നാട്ടിലെത്തിക്കും. ആഭ്യന്തര മന്ത്രാലയവുമായി ചേ൪ന്നാണ് ഫൗണ്ടേഷൻ ഈ ജീവകാരുണ്യ പ്രവ൪ത്തനം നടത്തുന്നത്.
ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ ‘സുൻദൂഖ് ഫ൪ജും’ ‘ഇമാറാത്തുൽ യൗം’ പത്രവും ചേ൪ന്നാണ് വടക്കൻ
എമിറേറ്റുകളിലെ ജയിലുകളിൽ കഴിയുന്ന 50 പേരെ മോചിപ്പിക്കാൻ ശ്രമം നടത്തുന്നത്. ഇതിൽ നാല് പേരൊഴികെ ബാക്കിയെല്ലാം വിദേശികളാണ്. അറബ് വംശജ൪-17, ദക്ഷിണേഷ്യക്കാ൪-28, ആഫ്രിക്ക-ഒന്ന് എന്നിങ്ങനെയാണ് മറ്റുള്ളവരുടെ എണ്ണം. 50 പേ൪ക്കും ചേ൪ന്ന് തങ്ങളുടെ ശിക്ഷാവിധി പ്രകാരമുള്ള മൊത്തം സാമ്പത്തിക ബാധ്യത 400 കോടി 30 ലക്ഷം ദി൪ഹമാണ്. ഈ പണം ജനങ്ങളിൽനിന്ന് സമാഹരിച്ച് ബാധ്യതകൾ തീ൪ക്കുകയും ഇവരെ മോചിപ്പിക്കുകയും ചെയ്യാനാണ് ശ്രമം. ഇതിനുള്ള കാമ്പയിനിൻെറ ഭാഗമായി ഒറ്റ ദിവസം കൊണ്ട് 4,65,610 ദി൪ഹം ലഭിച്ചു. ഈ പണം ഉപയോഗിച്ച് 16 പേരുടെ നിയമപരമായ ബാധ്യതകൾ തീ൪ക്കാൻ സാധിക്കുമെന്ന് ബന്ധപ്പെട്ടവ൪ പറഞ്ഞു. ബാക്കി 34 പേ൪ക്ക് ഫണ്ട് ശേഖരിക്കാനുള്ള ശ്രമമാണ് ഇവ൪ നടത്തുന്നത്. ആഭ്യന്തര മന്ത്രാലയത്തിൻെറ സഹായത്തോടെ 100 തടവുകാരുടെ വിവരങ്ങൾ ശേഖരിച്ച പ്രത്യേക സമിതി, അതിൽ നിന്നാണ് 50 പേരെ തെരഞ്ഞെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.