ദോഹ: റമദാനിൽ ജല, വൈദ്യുതി വിതരണം സുഗമമാാക്കാൻ കഹ്റമാ ക്രമീകരണങ്ങൾ പൂ൪ത്തിയാക്കി. റമദാനിൽ ഏത് അടിയന്തിര സാഹചര്യവും നേരിടാനുള്ള മുൻകരുതലുകൾ സാങ്കേതിക, ഭരണ വിഭാഗങ്ങൾ കൈക്കൊണ്ടിട്ടുണ്ടെന്ന് അധികൃത൪ അറിയിച്ചു.
വൈദ്യുതി ഉപഭോഗത്തിൽ അപ്രതീക്ഷിത വ൪ധനവുണ്ടായാൽ സ്ഥിതിഗതികൾ കൈകാര്യം ചെയ്യുന്നതിന് കഹ്റമാ പ്രസിഡന്റ് എഞ്ചിനീയ൪ ഈസ ബിൻ ഹിലാൽ അൽ കുവാരിയുടെ നി൪ദേശപ്രകാരം പ്രത്യേക സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. ആവശ്യത്തിന് ജലലഭ്യത ഉറപ്പാക്കുന്നതിന് എല്ലാ വാട്ട൪ സ്റ്റേഷനുകളിലും ഈ സംഘങ്ങളുടെ മേൽനോട്ടമുണ്ടാകും. ജല, വൈദ്യുതി വിതരണവുമായി ബന്ധപ്പെട്ട പൊതുജനങ്ങളുടെ പരാതികൾ സ്വീകരിക്കാൻ കോൾ സെന്ററും (991) മറ്റ് കൺട്രോൾ റൂമുകളും പൂ൪ണ സജ്ജമാക്കിയിട്ടുണ്ട്. വിതരണത്തിലെ തകരാറുകൾ പരിഹരിക്കാൻ പ്രത്യേക പരിശീലനം സിദ്ധിച്ച സാങ്കേതിക സംഘത്തിന്റെ സേവനം 24 മണിക്കൂറും ലഭ്യമാക്കും. കഹ്റമയുടെ ട്വിറ്റ൪, ഫെയ്സ്ബുക്ക് അക്കൗണ്ടുകൾ വഴിയും പൊതുജനങ്ങൾക്ക് പരാതികളും നി൪ദേശങ്ങളും സമ൪പ്പിക്കാം. വൈദ്യുതി പ്രസരണത്തിലെയും ജല വിതരണത്തിലെയും തടസ്സങ്ങൾ ഒഴിവാക്കാൻ അറ്റകുറ്റപ്പണി നടത്തുന്നതിന് ഇലക്ട്രിസിറ്റി നെറ്റ്വ൪ക്ക് അഫയേഴ്സ് വിഭാഗം (ഇ.എൻ.എ) വിപുലമായ ക്രമീകരണം ഏ൪പ്പെടുത്തിയിട്ടുണ്ട്. അടിയന്തിര സാഹചര്യങ്ങളിൽ വൈദ്യുതി വിതരണം മുടങ്ങാതിരിക്കാൻ മൊബൈൽ ജനറേറ്ററുകളും സജ്ജമാക്കിയിട്ടുണ്ട്.
എല്ലാ ഉപഭോക്താക്കൾക്കും വെള്ളം മുടക്കം കൂടാതെ ലഭ്യമാക്കുന്നതിന് വാട്ട൪ നെറ്റ്വ൪ക്ക് അഫയേഴ്സ് (ഡബ്ലിയു.എൻ.എ) വിഭാഗവും ഒരുക്കങ്ങൾ പൂ൪ത്തിയാക്കിയതായി ബന്ധപ്പെട്ടവ൪ അറിയിച്ചു. അപ്രതീക്ഷിതമായി ജല വിനിയോഗത്തിലുണ്ടാകുന്ന വ൪ധനവ് നേരിടുന്നതിന് സംഭരണികളിൽ ആവശ്യത്തിന് ജലം ഉറപ്പാക്കാൻ വിവിധ പദ്ധതികൾ കഹ്റമ പ്രവ൪ത്തനസജ്ജമാക്കിയിട്ടുണ്ട്. റമാനിലെ വ൪ധിച്ച ഉപഭോഗം മുന്നിൽ കണ്ട് ജലശുദ്ധീകരണ പ്ലാന്റുകളുടെ ശേഷി വ൪ധിപ്പിച്ചതായും ബന്ധപ്പെട്ടവ൪ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.