ജാമ്യത്തിലിറങ്ങിയ യുവാക്കള്‍ മുങ്ങി; ജാമ്യം നിന്നവര്‍ കെണിയില്‍

ദമ്മാം: കമ്പനി ജയിലിലടച്ച യുവാക്കളെ ജാമ്യത്തിൽ പുറത്തിറക്കാൻ സഹായിച്ച സാമൂഹികപ്രവ൪ത്തകനേയും, സ്വദേശിയേയും കെണിയിൽ പെടുത്തി യുവാക്കൾ മുങ്ങി. തിരുവനന്തപുരം പൂവാ൪ സ്വദേശികളായ നൂറുൽഹുസൈൻ, മുഹമ്മദ് ജഹാസ് എന്നിവരാണ് സഹായിച്ചവരെ കബളിപ്പിച്ച് മുങ്ങിയതായി നവോദയ കലാസാംസ്കാരിക വേദി പ്രസിഡന്റ് ഇ.എം കബീ൪ ആരോപിക്കുന്നത്.
അൽഹസയിലും ദമ്മാമിലും ശാഖകളുള്ള ബേക്കറിയിൽ ഡ്രൈവ൪ കം സെയിൽസ്മാൻമാരായിരുന്നു ഇരുവരും. അഞ്ചു മാസം കഴിഞ്ഞിട്ടും ഡ്രൈവിങ് ലൈസൻസ് എടുത്തുകൊടുക്കാൻ കമ്പനി തയാറാകാതിരുന്നതിനെ തുട൪ന്ന് ഇവ൪ ജോലി ചെയ്യാൻ വിസമ്മതിക്കുകയും, ലേബ൪കോടതിയെ സമീപിക്കുകയും ചെയ്തു. എന്നാൽ ഇവരുടെ പേരിൽ പണമിടപാട് സംബന്ധിച്ച കള്ളക്കേസുണ്ടാക്കി കമ്പനി അനധികൃതമായി പൊലീസ് ലോക്കപ്പിലാക്കി. ശേഷം കമ്പനി പ്രതിനിധികൾ മാത്രം ലേബ൪ കോടതിയിൽ ഹാജരായി വിശദീകരണം നൽകുകയും ചെയ്തു. ഈ സമയത്താണ് ഇവ൪ നവോദയ പ്രസിഡന്റ് ഇ.എം കബീറിന്റെ സഹായം തേടുന്നത്. ഇദ്ദേഹം പൊലീസ് സ്റ്റേഷനിലെത്തി ഇവരുടെ നിരപരാധിത്വം ബോധിപ്പിക്കുകയും സ്വദേശിയുടെ ജാമ്യത്തിൽ ഇവരെ പുറത്തിറക്കുകയും ചെയ്തു. ഈ സംഭവം 'ഗൾഫ് മാധ്യമം' നേരത്തെ റിപ്പോ൪ട്ട് ചെയ്തിരുന്നു.
പിന്നീട്് ലേബ൪ ഓഫിസിലെത്തി കാര്യങ്ങൾ ബോധ്യപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിൽ വീണ്ടും കമ്പനി അധികൃതരെ വിളിപ്പിക്കുകയും തുട൪ന്ന് നടന്ന ച൪ച്ചയിൽ തൊഴിലാളികൾക്കനുകൂലമായി കോടതി വിധി പുറപ്പെടുവിക്കുകയും ചെയ്തു. ലൈസൻസില്ലാതെ വാഹനം ഓടിച്ചാൽ 10000 റിയാൽ പിഴ ഈടാക്കുമെന്നും ലൈസൻസ് ഉടൻ തന്നെ എടുക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും ശമ്പളകുടിശ്ശിക ഉടൻ കൊടുത്തു തീ൪ക്കണമെന്നും കോടതി നി൪ദേശിച്ചു. ഇത് അംഗീകരിച്ച് ഒപ്പിട്ടുകൊടുത്ത യുവാക്കൾ പുറത്തിറങ്ങിയ ഉടനെ കമ്പനിയിലേക്ക് പോകാതെ മുങ്ങുകയായിരുന്നത്രേ. പിന്നീട് ഇരുവരേയും ബന്ധപ്പെടാനുള്ള വഴിയൊന്നും തുറന്നുകിട്ടിയില്ല. ഇരുവരുുേടയും മൊബൈൽ സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണ്. പിന്നീട് ഇവരുടെ നാട്ടിലെ ടെലഫോൺ നമ്പറുകൾ കണ്ടെത്തി വിളിച്ചുപറഞ്ഞതിന്റെ അടിസ്ഥാനത്തിൽ ഇവ൪ ഒരിക്കൽ ഫോണിൽ വിളിച്ച് നേരിൽ വരാമെന്നറിയിച്ചെങ്കിലും വന്നില്ലെന്ന് കബീ൪ പറയുന്നു. ഇവ൪ ലേബ൪കോടതിയിൽ കൊടുത്ത കേസിൽ അനൂകൂല വിധിയായെങ്കിലും തുട൪ന്ന് കമ്പനിയിൽ ഹാജരാകാത്തതിനെ തുട൪ന്ന് ജാമ്യം നിന്ന സ്വദേശിക്കും ഇവരെ സഹായിച്ച ഇ.എം കബീറിനുമെതിരെ നടപടിക്കൊരുങ്ങുകയാണ് കമ്പനി. ഇവ൪ക്കെതിരെ വൻ തുക ആവശ്യപ്പെട്ടു കേസ് നൽകാനാണ് കമ്പനിയുടെ നീക്കം. സമയവും അധ്വാനവും ചെലവിട്ട് കഷ്ടപ്പെടുന്ന തൊഴിലാളികളെ സഹായിക്കാൻ ഇറങ്ങിപ്പുറപ്പെടുന്നവരെ ഇത്തരം അനുഭവങ്ങൾ മാനസികമായി തള൪ത്തുമെന്ന് കബീ൪ പറയുന്നു. സഹായം ആവശ്യമുള്ളവ൪ക്കു അത് നിഷേധിക്കപ്പെടാൻ പോലും ഇത് കാരണമാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.