48 മണിക്കൂറില്‍ കൂടുതല്‍ കസ്റ്റഡിയില്‍ വെക്കരുതെന്ന നിയമം അടുത്തമാസം നിലവില്‍വരും

കുവൈത്ത് സിറ്റി: കേസന്വേഷണത്തിന് കസ്റ്റഡിയിലെടുക്കുന്നവരെ കോടതിയിൽ ഹാജരാക്കുന്നതിന് മുമ്പ് കസ്റ്റഡിയിൽ വെക്കാവുന്ന സമയപരിധി കുറക്കുന്ന പീനൽ കോഡ് ഭേദഗതി അടുത്ത മാസം നിലവിൽവരും. അറ്റോ൪ണി ജനറൽ ദഹ്റാ൪ അൽ അസൂസി ഒപ്പുവെച്ച ഉത്തരവ് പബ്ലിക് പ്രോസിക്യൂഷന് കൈമാറി. അടുത്തമാസം പത്ത് മുതലാണ് ഭേദഗതി പ്രാബല്യത്തിൽ വരിക.
1960ലെ കുവൈത്ത് പീനൽ കോഡിലെ 17ാം വകുപ്പാണ് കഴിഞ്ഞ മാസം പാ൪ലമെന്റ് ഭേദഗതി ചെയ്തത്. ഇതുപ്രകാരം വിചാരണത്തടവുകാരെ 48 മണിക്കൂറിൽ കൂടുതൽ പൊലീസ് കസ്റ്റഡിയിൽവെക്കാനാവില്ല. ഈ സമയപരിധി തീരുന്നതിനുള്ളിൽ കോടതിയിൽ ഹാജരാക്കണം. നിലവിൽ നാലു സിവസം വരെ കസ്റ്റഡിയിൽവെക്കാനാവും. ഭേദഗതിയിൽ ആവശ്യപ്പെട്ടത് കസ്റ്റഡിയിൽവെക്കാവുന്ന പരമാവധി സമയം 24 മണിക്കൂറായി ചുരുക്കണമെന്നായിരുന്നുവെങ്കിലും പാ൪ലമെന്റിന്റെ നിയമനി൪മാണ സമിതി അത് 48 മണിക്കൂറായി നിശ്ചയിക്കുകയായിരുന്നു.
ഭേദഗതി പ്രകാരം പൊലീസ് കസ്റ്റഡിയിലിരിക്കെ അഭിഭാഷകനുമായി ബന്ധപ്പെടാനുള്ള അവസരം നൽകണം. കൂടാതെ എന്തിനാണ് കസ്റ്റഡിയിൽവെക്കുന്നത് വിശദീകരിക്കാനുള്ള ബാധ്യതയും പൊലീസിനുണ്ട്. 48 മണിക്കൂറിനകം കോടതിയിൽ ഹാജരാക്കിയാൽ ആവശ്യമെങ്കിൽ ജഡ്ജിയുടെ അനുമതിയോടെ 40 ദിവസം റിമാന്റിൽ വാങ്ങാം. നിലവിലെ നിയമപ്രകാരം റിമാന്റിൽ വെക്കാവുന്ന കാലാവധി ആറു മാസമാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.