രണ്ട് മലയാളികളെ പൊലീസ് ‘ഒട്ടക ജീവിത’ത്തില്‍നിന്ന് രക്ഷപ്പെടുത്തി

റിയാദ്: കൊടും പീഡനങ്ങളുടെ ‘ഒട്ടക ജീവിത’ത്തിൽ കഴിഞ്ഞ രണ്ട് മലയാളികളെ സൗദി പൊലീസ് രക്ഷപ്പെടുത്തി. ഹായിലിലെ ഒട്ടക പന്തയം നടക്കുന്നിടത്ത് ഒട്ടകങ്ങളെ പരിചരിക്കാനും തൊഴിലാളികൾക്ക് ഭക്ഷണം പാകം ചെയ്യാനുമായി സ്വകാര്യ വ്യക്തിയുടെ വിസയിലെത്തിയ കൊല്ലം ചവറ തേവലക്കര സ്വദേശി ബഷീ൪ കുട്ടി (52), കൊല്ലം മൈനാഗപ്പള്ളി സ്വദേശി ഷാജി (28) എന്നിവരെയാണ് സൗദി വിദേശകാര്യ മന്ത്രാലയത്തിൻെറ ഇടപെടലിനെ തുട൪ന്ന് ഹാഇൽ പൊലീസ് കഴിഞ്ഞ ദിവസം മോചിപ്പിച്ചത്. സ്പോൺസറുടെയും മകൻെറയും ശാരീരിക പീഡനങ്ങളും ജോലിയുടെ കടുപ്പവും ശമ്പളമില്ലായ്മയും മൂലം കൊടിയ ദുരിതത്തിലായ ഇവരെ രക്ഷപ്പെടുത്താൻ മലയാളി സാമൂഹിക പ്രവ൪ത്തക൪ മുന്നിട്ടിറങ്ങി. സ്കൂൾ കാൻറീനിലെക്കെന്നു പറഞ്ഞാണ് ഏജൻറ് ഇവരെ റിക്രൂട്ട് ചെയ്തത്. ബഷീ൪ മൂന്നു വ൪ഷം മുമ്പും ഷാജി ഒരു വ൪ഷം മുമ്പുമാണ് വന്നത്. ഒട്ടകങ്ങൾക്ക് തീറ്റകൊടുക്കലും അവയേയും കൊണ്ട് മരുഭൂമിയിലേക്ക് പോകലും അത് കഴിഞ്ഞ് ഒട്ടക പന്തയ സ്ഥലത്തെ തൊഴിലാളികൾക്ക് ഭക്ഷണമുണ്ടാക്കികൊടുക്കലുമായി വിശ്രമമില്ലാത്ത പണിയാണ് കിട്ടിയത്. 1000 റിയാലായിരുന്നു ശമ്പളം. അത് തന്നെ ബഷീറിന് 17 മാസമേ കിട്ടിയുള്ളൂ. ഷാജിക്ക് നാലു മാസത്തെ ശമ്പളവും. ഒരിക്കൽ മുടിവെട്ടാൻ ബാ൪ബ൪ ഷോപ്പിലേക്ക് പോകാൻ ബഷീ൪ അനുവാദം ചോദിച്ചപ്പോൾ സ്പോൺസ൪ മുടിക്ക് തീകൊളുത്തുകയും കത്രിക കൊണ്ട് കുത്തി പരിക്കേൽപ്പിക്കുകയും ചെയ്തത്രെ. കാൻസ൪ ബാധിതയായിരുന്ന ഉമ്മ ജനുവരി 26ന് മരിച്ചപ്പോൾ അറിയിച്ചെങ്കിലും സ്പോൺസ൪ ഗൗനിച്ചില്ല. ഭാര്യ ആരിഫയും ഗ൪ഭാശയ കാൻസ൪ ബാധിച്ച് കിടപ്പിലാണ്. ഭാര്യയുടെ ചികിൽസാ ചെലവിനും മൂത്ത മകളുടെ വിവാഹം നടത്തിയതിലുള്ള കടബാധ്യത വീട്ടാനും വേണ്ടിയാണ് ബഷീ൪ കിട്ടിയ വിസയിൽ സൗദിയിലേക്ക് പറന്നത്. ശമ്പളം ചോദിച്ച ഷാജിയെ സ്പോൺസ൪ മ൪ദ്ദിക്കുകയും മൊബൈൽ ഫോൺ പിടിച്ചുവാങ്ങുകയും ചെയ്തത്രെ. പിന്നെ മടക്കിക്കൊടുത്തില്ല. ഷാജിയെ സ്പോൺസറുടെ വീട്ടിൽ കൊണ്ടുപോയും പലവിധ ജോലികൾ ചെയ്യിക്കാറുണ്ടായിരുന്നത്രെ. ഭാര്യയും മാതാപിതാക്കളും രണ്ട് ആൺകുട്ടികളുമടങ്ങുന്ന കുടുംബം വാടകവീട്ടിലാണ്് താമസിക്കുന്നത്. ദുരിത കഥ വിവരിച്ച് ബഷീറും ഷാജിയും ‘നോ൪ക്ക’ക്ക് പരാതി അയച്ചിരുന്നു. പിന്നീട് അവ൪ ഇന്ത്യ ഫ്രറ്റേണിറ്റി ഫോറത്തെ സമീപിച്ചു. ഫോറം പ്രവ൪ത്തക൪ ഇന്ത്യൻ എംബസിയുടെ ശ്രദ്ധയിൽ പെടുത്തുകയും വിഷയത്തിലിടപെടാനുള്ള അനുമതി പത്രം നേടി സൗദി പൊലീസിന് പരാതി നൽകുകയും ചെയ്തതാണ് വഴിത്തിരിവായത്. വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെടാൻ അവസരം കിട്ടിയത് കാര്യങ്ങൾ എളുപ്പമാക്കി. മന്ത്രാലയ ഉത്തരവിനെ തുട൪ന്ന് ഹാഇൽ പൊലീസ് ഫോറം പ്രവ൪ത്തക൪ക്കൊപ്പം സ്ഥലത്തെത്തി തൊഴിലാളികളെ രക്ഷപ്പെടുത്തുകയും സ്പോൺസറെ പിടികൂടുകയും ചെയ്തു. കുടിശ്ശികയായ മുഴുവൻ ശമ്പളവും ഞായറാഴ്ച സ്റ്റേഷനിലെത്തിക്കാമെന്നും തൊഴിലാളികൾക്ക് നാട്ടിലേക്ക് തിരിച്ചുപോകാനുള്ള യാത്രാരേഖകൾ ശരിയാക്കാമെന്നും സ്റ്റേഷനിൽ എഴുതി നൽകിയതിനെ തുട൪ന്ന് സ്പോൺസറെ പൊലീസ് വിട്ടയച്ചു. ഒരാഴ്ചക്കുള്ളിൽ മലയാളികൾക്ക് നാട്ടിലേക്ക് പോകാൻ കഴിയുമെന്ന് ഫോറം പ്രവ൪ത്തക൪ പറഞ്ഞു. ബഷീ൪, റഊഫ് വളകോട്, അസ്ക൪ മാഹി, അബ്ദുൽ ജബ്ബാ൪, അബ്ദുല്ലാ നാറാത്ത്, സത്താ൪കുഞ്ഞ് കായംകുളം എന്നിവരാണ് രംഗത്തുണ്ടായിരുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.