ജോര്‍ദാനും മൊറോക്കോയും ജി.സി.സിയിലേക്ക്

റിയാദ്: സൗദിയുടെ അയൽ രാജ്യമായ ജോ൪ദാൻ, ഗൾഫ് രാജ്യങ്ങളുടെ സൗഹൃദ രാജ്യമായ മൊറോക്കോ എന്നിവക്ക് ഗൾഫ് സഹകരണ കൗൺസിലിൽ അംഗത്വം നൽകുന്നതിനുള്ള പ്രഥമ നടപടികൾ ആരംഭിച്ചു. ഈ രാജ്യങ്ങളിലെ വൻ വികസന പദ്ധതികൾക്ക് ധനസഹായം നൽകാൻ റിയാദിൽ ചേ൪ന്ന ദ്വിദിന ജി.സി.സി ഉച്ചകോടി തീരുമാനിച്ചു. ഇതിനായി അഞ്ച് ബില്യൻ ഡോളറിൻെറ പ്രത്യേക ഫണ്ടിന് രൂപം നൽകാൻ ഉച്ചകോടി തീരുമാനിച്ചതായി റിയാദ് പ്രഖ്യാപനം മാധ്യമങ്ങൾക്ക് വിശദീകരിച്ച സെക്രട്ടറി ജനറൽ അബ്ദുല്ലതീഫ് അസ്സയാനി പറഞ്ഞു.
ജോ൪ദാനിലെ വികസന പദ്ധതികൾക്ക് രണ്ടര ബില്യൻ ഡോളറിൻെറ ഫണ്ട് നീക്കിവെക്കുമ്പോൾ  സമാനമായ ഫണ്ട് മൊറോക്കോയുടെ വികസനത്തിനായും നൽകും. ഗൾഫ് രാജ്യങ്ങളിലെ ധനകാര്യ മന്ത്രാലയങ്ങളെയാണ് ഉച്ചകോടി ഈ ഉത്തരവാദിത്തം ഏൽപിച്ചിരിക്കുന്നത്.
ജോ൪ദാനും മൊറോക്കോക്കും ജി.സി.സിയിൽ അംഗത്വം നൽകുന്നതിനെക്കുറിച്ച് രാഷ്ട്രനേതാക്കൾ ഇതിന് മുമ്പുള്ള ഉച്ചകോടയിലും ച൪ച്ച ചെയ്തിരുന്നു. എന്നാൽ ഈ രാജ്യങ്ങളിലെ അടിസ്ഥാന സൗകര്യങ്ങൾ വ൪ധിപ്പിക്കേണ്ട വിഷയം പരിഹരിക്കാതെ കിടന്നതാണ് പരിഗണന ലഭിക്കാതിരിക്കാൻ കാരണം. ജി.സി.സി അംഗരാജ്യങ്ങളുടെ ധനസഹായത്തോടെ ഈ പ്രശ്നത്തിന് പരിഹാരം കാണാനും അതിലൂടെ ജി.സി.സി അംഗത്വത്തിലേക്ക് ഉയ൪ത്തിക്കൊണ്ടുവരാനുമാണ് ഉച്ചകോടി  ഉദ്ദേശിക്കുന്നത്.
അംഗരാജ്യങ്ങൾക്കിടയിലെ സഹകരണവും ബന്ധവും ഊഷ്മളമാക്കുന്നതോടൊപ്പം അയൽരാജ്യങ്ങളുമായുള്ള സൗഹൃദം ശക്തമാക്കുന്നതിനും വിദേശ ഇടപെടലും ഭീഷണിയും ചെറുക്കുന്നതിനുമുള്ള സുപ്രധാന തീരുമാനങ്ങളെടുത്താണ്  ഉച്ചകോടിക്ക് തിരശ്ശീല വീണത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.