ഗ്ളോബല്‍ എന്‍.ആര്‍.കെ മീറ്റില്‍ പ്രവാസി പുനരധിവാസ പദ്ധതിക്ക് രൂപം നല്‍കും -മന്ത്രി കെ.സി ജോസഫ്

ജിദ്ദ: ഗൾഫ് രാജ്യങ്ങളിൽനിന്ന്, വിശിഷ്യാ സൗദിയിൽനിന്ന് മലയാളികളുടെ തിരിച്ചുപോക്ക് വ൪ധിച്ച സാഹചര്യത്തിൽ ഡിസംബ൪ 29,30തീയതികളിൽ തിരുവനന്തപുരത്ത് നടത്തപ്പെടുന്ന ഗ്ളോബൽ എൻ. ആ൪.കെ മീറ്റിൽ സമഗ്ര പ്രവാസി പുനരധിവാസ പദ്ധതിക്ക് രൂപം നൽകുമെന്ന് സംസ്ഥാന പ്രവാസി കാര്യമന്ത്രി കെ.സി ജോസഫ് വെളിപ്പെടുത്തി. ഈ മീറ്റിലേക്ക് ഗൾഫിലുള്ള വിവിധ സംഘടനാ പ്രതിനിധികളെയും നിക്ഷേപകരെയും മന്ത്രി സ്വാഗതം ചെയ്തു. എൻ.ആ൪.കെ മീറ്റിൽ രൂപം നൽകപ്പെടുന്ന പദ്ധതികൾ 2012ൽ വ്യവസായ വകുപ്പ് സംഘടിപ്പിക്കുന്ന ‘എമ൪ജിങ് കേരള’ പരിപാടിയുടെ പ്രധാന ഇനമായി പരിഗണിക്കുമെന്നും ഇവിടെ സീസൺസ് റസ്റ്റോറൻറിൽ ഒ.ഐ.സി.സി സംഘടിപ്പിച്ചവാ൪ത്താസമ്മേളനത്തിൽ അദ്ദേഹം വ്യക്തമാക്കി. പ്രവാസി കാര്യമുൻ മന്ത്രി എം.എം ഹസ്സനും  പ്രവാസി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ടി.കെ മനോജ് കുമാ൪ ഐ.എ.എസും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
സൗദിയിൽ ത്വരിതഗതിയിൽ നടക്കുന്ന സ്വദേശിവത്കരണത്തിൻെറ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന് മൂന്നുദിവസത്തെ സന്ദ൪ശനത്തിനിടയിൽ തങ്ങൾക്ക് മനസ്സിലാക്കാൻ സാധിച്ചതായി കെ.സി. ജോസഫ് പറഞ്ഞു. പ്രവാസികളുടെ കൂട്ടമായ തിരിച്ചുപോക്ക് ഗൗരവമായി കാണാൻ സംസ്ഥാന ഗവൺമെൻറ് ബാധ്യസ്ഥരാണ്. ഇപ്പോൾ കേരളത്തിലേക്ക് മടങ്ങുന്നവരെ പുനരധിവസിപ്പിക്കുന്നതിനുള്ള പദ്ധതികളെ കുറിച്ചായിരിക്കും ഗ്ളോബൽ മീറ്റിൽ മുഖ്യമായും ആലോചന നടക്കുക. ഒപ്പം, ഇതിനകം തിരിച്ചെത്തിയ ഗൾഫുകാ൪ക്ക് സഹായകമായ പദ്ധതികളും ആവിഷ്കരിക്കും. ജിദ്ദയിലെ ബിസിനസ് പ്രമുഖനായ ആലുങ്കൽ മുഹമ്മദിനെ പോലുള്ളവ൪ ചില പദ്ധതികളിൽ നിക്ഷേപിക്കാൻ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി.
നോ൪ക്കയെ പ്രവാസി ക്ഷേമ വകുപ്പായി പൂ൪ണമായി മാറ്റിയെടുക്കാനുള്ള ശ്രമങ്ങളാണ് ആലോചിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. അതിന് ശക്തമായ സാമ്പത്തിക അടിത്തറ ആവശ്യമാണ്. 100കോടി രൂപയെങ്കിലും അതിനാവശ്യമാണെന്ന് മുൻ മന്ത്രി എം.എം ഹസ്സൻ പറഞ്ഞു. 12ാം പഞ്ചവൽസര പദ്ധതിയിൽ ആസൂത്രണ മന്ത്രി കൂടിയായ കെ.സി. ജോസഫിന് പ്രവാസി പുനരധിവാസത്തിന് ബൃഹത്തായ പദ്ധതികൾ ആവിഷ്ക്കരിക്കാൻ സാധിക്കും. ഗൾഫിലുള്ള മലയാളികളുടെ സഹായത്തോടെ നോ൪ക്കയുടെ സാമ്പത്തിക അടിത്തറ ഭദ്രമാക്കുന്നതിനെ കുറിച്ചും ചിന്തിക്കുന്നുണ്ട്. എല്ലാ ഗൾഫ് രാജ്യങ്ങളിലും വിവിധ സംഘടന പ്രതിനിധികളെയും ബിസിനസുകാരെയും മാധ്യമ പ്രവ൪ത്തകരെയും ഉൾക്കൊള്ളിച്ച് ഉപദേശക സമിതി രൂപവത്കരിക്കും.അവരുടെ നി൪ദേശങ്ങൾ പ്രവാസി വകുപ്പിൻെറ മുന്നോട്ടുള്ള പ്രയാണത്തിൽ മുതൽക്കൂട്ടാവുമെന്ന് തങ്ങൾ മനസ്സിലാക്കിയിട്ടുണ്ട്.
നിലവിൽ നോ൪ക്കയെ കുറച്ച് സഭയിൽ പോലും ച൪ച്ച ചെയ്യപ്പെടാറില്ളെന്ന വസ്തുത മന്ത്രി ജോസഫ് ചൂണ്ടിക്കാട്ടി. കാരണം തൊഴിൽ വകുപ്പിൻെറ കണക്കിലാണ് അതിൻെറ വരവ് ചെലവ് ഗണിക്കപ്പെടുന്നത്. അടുത്ത ബജറ്റ് മുതൽ പ്രത്യേക ഹെഡ് ഓഫ് അക്കൗണ്ടിൽ നോ൪ക്കക്ക് പണം വകയിരുത്തും. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പ്രവാസികളുടെ വിഷയത്തിൽ അതീവ തൽപരനാണെന്ന് എം.എം ഹസ്സൻ പറഞ്ഞു.
വാ൪ത്താസമ്മേളനത്തിൽ നോ൪ക്ക സൗദി കൺസൾട്ടൻറ് ശിഹാബ് കൊട്ടുകാട്, ഒ.ഐ.സി.സി ജിദ്ദ പ്രസിഡൻറ് കെ.എം ശരീഫ് കുഞ്ഞ്, ജന. സെക്രട്ടറി റഷീദ കൊളത്തറ എന്നിവരും സംബന്ധിച്ചു. വെള്ളിയാഴ്ച രാത്രി ദമ്മാമിൽനിന്ന് ഇവിടെ എത്തിയ മന്ത്രിയെയും സംഘത്തെയും ദമ്മാമിലെ സാമൂഹിക പ്രവ൪ത്തനും എഴുത്തുകാരനുമായ മൻസൂ൪ പള്ളൂ൪ അനുഗമിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.