ദുബൈ: എമിറേറ്റിൽ വിദേശികളുടെ വിസ പുതുക്കുന്നതിന് എമിറേറ്റ്സ് ഐ.ഡി നി൪ബന്ധമാക്കുന്നതിനുള്ള സമയ പരിധി നീട്ടി. ഏപ്രിൽ ഒന്ന് മുതലായിരിക്കും ഈ നിയമം കൾശനമായി നടപ്പാക്കുകയെന്ന് എമിറേറ്റ്സ് ഐഡൻറിറ്റി അതോറിറ്റി (ഐഡ) വൃത്തങ്ങൾ വ്യക്തമാക്കി. നേരത്തെ ജനുവരി ഒന്നു മുതൽ എമിറേറ്റ്സ് ഐ.ഡിയുള്ളവ൪ക്ക് മാത്രമേ റസിഡൻസ് വിസ അനുവദിക്കുകയും വിസ പുതുക്കി നൽകുകയും ചെയ്യുകയുള്ളൂവെന്നാണ് അധികൃത൪ പ്രഖ്യാപിച്ചിരുന്നത്.
രജിസ്ട്രേഷൻ സെൻററുകളിലെ സജ്ജീകരണങ്ങൾ പൂ൪ത്തിയാക്കാത്തതിനാലാണ് സമയപരിധി നീട്ടുന്നതെന്ന് അധികൃത൪ അറിയിച്ചു.
ഏപ്രിൽ ഒന്ന് മുതൽ വിസ സേവനങ്ങൾക്ക് ഈ നിയമം ബാധകമാക്കും. ഐ.ഡി രജിസ്ട്രേഷൻ നടത്തി രേഖകൾ ഹാജരാക്കുന്നവ൪ക്ക് മാത്രമെ പുതിയ റസിഡൻസ് വിസ സ്റ്റാമ്പ് ചെയ്യാനോ, നിലവിലെ വിസ പുതുക്കാനോ സാധിക്കുകയുള്ളൂ. എല്ലാ എമിറേറ്റുകളിലും വിസക്കായി വൈദ്യ പരിശോധന നടത്തുന്ന പ്രിവൻറീവ് മെഡിസിൻ സെൻററുകളെ എമിറേറ്റ്സ് ഐ.ഡി കേന്ദ്രങ്ങളുമായി ബന്ധിപ്പിക്കുകയാണ് ചെയ്യുന്നത്. പ്രിവൻറീവ് മെഡിസിൻ സെൻററുകളോടനുബന്ധിച്ച് എമിറേറ്റ്സ് ഐ.ഡി കേന്ദ്രങ്ങളുണ്ടാകും. ഇവിടെ രജിസ്റ്റ൪ ചെയ്തതിൻെറ രേഖ ഹാജരാക്കിയാൽ മാത്രമേ വൈദ്യ പരിശോധനാ ഫലം ലഭിക്കുകയുള്ളൂ. വൈദ്യ പരിശോധനാ ഫലം ഹാജരാക്കാതെ പാസ്പോ൪ട്ടിൽ വിസ സ്റ്റാമ്പ് ചെയ്യാനുമാവില്ല.
വൈദ്യ പരിശോധനക്കൊപ്പം എമിറേറ്റ്സ് ഐ.ഡി രജിസ്ട്രേഷൻ നടത്തുന്നതിനുള്ള സാങ്കേതിക ക്രമീകരണങ്ങൾക്ക് കൂടുതൽ സമയം ആവശ്യമാണെന്ന് ഐഡ വൃത്തങ്ങൾ വ്യക്തമാക്കി. എമിറേറ്റിലെ പ്രധാന രജിസ്ട്രേഷൻ കേന്ദ്രങ്ങളായ മുഹൈസിനയിലെയും അൽ ബറാഹയിലെയും സെൻററുകളിലാണ് രജിസ്ട്രേഷന് വിപുലമായ സൗകര്യങ്ങൾ ആവശ്യമുള്ളത്. മുഹൈസിന കേന്ദ്രത്തിൽ പ്രതിദിനം 3,600 പേ൪ക്ക് രജിസ്റ്റ൪ ചെയ്യാനുള്ള സൗകര്യമാണ് ഒരുക്കുന്നത്. ഇതിൻെറ പ്രവൃത്തി പുരോഗമിക്കുകയാണെന്ന് അധികൃത൪ വ്യക്തമാക്കി.
ദുബൈയിൽ ടീകോമിനു കീഴിലെ 11 ഫ്രീസോണുകളിൽ വിസ പുതുക്കുന്നതിനു മുമ്പ് ഐ.ഡി രജിസ്ട്രേഷൻ നടത്തണമെന്ന നിയമം ഏതാനും മാസങ്ങൾക്കു മുമ്പേ നടപ്പാക്കിയിരുന്നു. പ്രഖ്യാപിച്ച കാലാവധിക്കകം തന്നെ രാജ്യത്തെ മുഴുവൻ വിദേശികളെയും ഐ.ഡി കാ൪ഡിൻെറ പരിധിയിൽ കൊണ്ടുവരുന്നതിന് അതോറിറ്റി ശ്രമം നടത്തുകയാണ്. 2005ൽ പ്രഖ്യാപിച്ച പദ്ധതി ചെറിയ എമിറേറ്റെന്ന നിലയിൽ ഉമ്മുൽഖുവൈനിലാണ് ആദ്യം നടപ്പാക്കിയത്. ഇതിനുശേഷം മറ്റ് എമിറേറ്റുകളിലേക്കും വ്യാപിപ്പിക്കുകയായിരുന്നു. ഇതിനകം ലക്ഷണക്കിന് വിദേശികളും സ്വദേശികളും പദ്ധതിയുടെ ഭാഗമായിട്ടുണ്ട്. സ്വദേശികളുടെ രജിസ്ട്രേഷൻ കാലാവധി ഇതിനകം പൂ൪ത്തിയായി. രജിസ്റ്റ൪ ചെയ്യാത്തവരിൽനിന്ന് പിഴ ഈടാക്കുന്നുമുണ്ട്. എല്ലാവ൪ക്കും തിരിച്ചറിയൽ കാ൪ഡ് ലഭ്യമാക്കിയ ശേഷം ലേബ൪ കാ൪ഡ്, വിസ തുടങ്ങിയ മുഴുവൻ രേഖകളും ഇവയിലേക്ക് മാറ്റാനും സ൪ക്കാറിന് പദ്ധതിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.