‘കാണാൻ പറ്റാത്ത കനകത്തിൻ മണിമുത്തേ
കരളിെൻറ കൂട്ടിലെ കുഞ്ഞിത്തത്തേ
കൽപിച്ചു റബ്ബെനി ക്കേകിയ മലർമൊട്ടേ
ഖൽബിെൻറ കണ്ണേ ഉറങ്ങുറങ്ങ്...’
അര നൂറ്റാണ്ടുമുമ്പ് പി. ഭാസ്കരൻ മാഷ് ഈ വരികളെ ഴുതി പിന്നെയും വർഷങ്ങൾക്കു ശേഷമാണ് മലപ്പുറം കിഴിശ്ശേരി സ്വദേശികളായ ചേക്കു ഹാജിക്കും ആമിനക്കും സഫിയ എന്നൊരു മ കൾ ജനിക്കുന്നത്. മറ്റു ആറു സഹോദരങ്ങളെപ്പോലെ ജന്മനാ കാഴ്ചയില്ലാത്ത കുട്ടി. കൂട്ടത്തിൽ ഏറ്റവും ഇളയവളും ജീവനോടെ ബാക്കിയായ ഏക പെൺതരിയും. പഠനത്തിൽ മിടുക്കിയായ അവർ നല്ലൊരു പാട്ടുകാരിയുമായി വളർന്നു. കെ.എസ്. ചിത്ര പാടിയ ശോകഗാനങ ്ങളോടായിരുന്നു ഇഷ്ടക്കൂടുതൽ. ചിത്രയെപ്പോലെ ഏറെ വൈകി മാത്രം കുഞ്ഞിനെ താരാട്ടാൻ ഭാഗ്യം കൈവന്നവർ.
‘കണ്മണീ നിൻ മലർത്തൂമുഖം കാണാതെ
കണ്ണടച്ചീടും ഞാനെന്നാലും,
ഉമ്മാടെ കണ്ണാണ് ഉപ്പാടെ കരളാണ്
ഉള്ളില െ മിഴികളാൽ കാണുന്നു ഞാൻ’
എന്ന വരികളിൽ തുടിച്ചത് സഫിയയുടെ ജീവിതമായിരുന്നു. കണ്ണില്ലാ ബാപ്പക്ക് കൈവ ന്ന കുഞ്ഞുകണ്ണ് പേക്ഷ അധികനാളുണ്ടായില്ല. ഒരു വയസ്സുകാരി മകളുടെ വേർപാട് തളർത്തിയ മനസ്സും ശരീരവുമായി വീട്ടിനക ത്ത് ഒതുങ്ങിക്കൂടുകയായിരുന്നു സഫിയ. ബന്ധുക്കളെയോ സുഹൃത്തുക്കളെയോ കാണാൻ പോവാതായി. ആറു മാസത്തിനുശേഷം ആങ്ങളമാര ുടെ സ്നേഹോപദേശങ്ങൾക്ക് വഴങ്ങേണ്ടിവന്നു അവർക്ക്. മൈക്ക് കൈയിലെടുത്ത് കിനാവും നോവുമായി മാഞ്ഞുപോയ നിലാവിനെപ്പ റ്റി കണ്ണീരിൻ ഖൽബുമായി കരംനീട്ടിപ്പാടിയപ്പോൾ, പണ്ട് ഗാനമേള ട്രൂപ്പിലെ ഗായികയായെത്തിയ കുഞ്ഞുപെങ്ങളെയും കൊണ്ട് കാലം കാൽനൂറ്റാണ്ട് പിറകിലേക്കോടി. കൊണ്ടോട്ടി ബ്ലൈൻഡ് സ്റ്റാർ ഓർക്കസ്ട്രയിലെ കാഴ്ചയില്ലാത്ത അഞ്ചു സഹോദരങ്ങൾ ആലിക്കുട്ടി, മൊയ്തീൻ, അലവി, ഇബ്രാഹിം, സഫിയ എന്നിവർക്ക് ‘അധിപനാം ഇലാഹിെൻറ തൗഫീഖിലരുളി’ പാടിപ്പറയാൻ 70 കൊല്ലത്തെ കഥകളുണ്ടായിരുന്നു.
കൂടപ്പിറപ്പായി വന്ന ഇരുട്ട്
കിഴിശ്ശേരി എക്കാപ്പറമ്പിലെ കരിക്കാടൻപൊയിൽ ചേക്കു ഹാജിയുടെ പത്നി ആമിന മൂന്നു പതിറ്റാണ്ടിനിടെ ഒമ്പതു മക്കൾക്ക് ജന്മം നൽകി. രണ്ടുപേരൊഴിച്ചുള്ളവരെല്ലാം കാഴ്ചയില്ലാത്തവർ. കണ്ണില്ലാതെ ജനിച്ച രണ്ടു പെൺമക്കൾ നേരേത്ത മരിച്ചപ്പോൾ ആറാണും ഒരു പെണ്ണുമായി ഏഴുപേർ ബാക്കിയായി. കുഞ്ഞുങ്ങൾ ഓരോന്നായി ഇരുട്ടിെൻറ ലോകത്തേക്ക് പിറന്നുവീണത് ചേക്കുവിനെയും ആമിനയെയും കുറച്ചൊന്നുമല്ല സങ്കടത്തിലാക്കിയത്. കല്ലുവെട്ടു ജോലിയും പഴക്കച്ചവടവും ചെയ്ത് മക്കളെ പോറ്റിയ ആ പിതാവിനെ സംബന്ധിച്ചിടത്തോളം അവരുടെ ചികിത്സക്കുകൂടി പണം കണ്ടെത്തുക വലിയ പ്രയാസമായിരുന്നു. എങ്കിലും അക്കാലത്ത് എത്തിപ്പെടാവുന്ന ആശുപത്രികളിലെല്ലാം കയറിയിറങ്ങി. ഡോക്ടർമാർ പേക്ഷ കൈ മലർത്തിക്കൊണ്ടിരുന്നു.
ആലിക്കുട്ടിയായിരുന്നു മൂത്തയാൾ. കാഴ്ചയില്ലാത്ത ഇദ്ദേഹം പിതാവിനും സഹോദരങ്ങൾക്കും താങ്ങാവാൻ കഴിയാത്തതോർത്ത് വിഷമിച്ചിരിക്കെ മറ്റൊരു മകനായ മൊയ്തീൻ എട്ടാം വയസ്സിൽ പാട്ടുമായി അങ്ങാടിയിലേക്കിറങ്ങി. മരക്കട്ടകൾ കൂട്ടിയടിച്ച് താളംപിടിച്ച്് മൊയ്തീൻ പാടിത്തുടങ്ങി. ‘പരൻവിധി ചുമ്മാവിട്ട് ചൊങ്കില് നടക്കുന്ന’ മനുഷ്യനോട് നാളെ കിടക്കാൻ പോവുന്ന ഖബറെന്ന ഭയങ്കര വീടിനെക്കുറിച്ച് ഓർമിപ്പിച്ചും ‘ആകലോകക്കാരണ മുത്തൊളിയായ’ റസൂലിെൻറ മദ്ഹ് പാടിയും ആ കുട്ടി നാണയത്തുട്ടുകൾക്ക് കൈ നീട്ടി. തെൻറ കൂടപ്പിറപ്പുകൾക്ക് അരി വാങ്ങാൻ പിതാവിനെ സഹായിക്കാൻ കഴിയുമല്ലോയെന്ന സന്തോഷമായിരുന്നു വൈകുന്നേരം തിരിച്ചുനടക്കുമ്പോൾ. എല്ലാറ്റിൽനിന്നും മാറി വീട്ടിൽ ഒതുങ്ങിക്കഴിഞ്ഞ ജ്യേഷ്ഠൻ ആലിക്കുട്ടിയെ പുറത്തിറക്കിയതും മൊയ്തീനായിരുന്നു. ഉമ്മയുടെ വയറ്റിൽ ഓരോ കുഞ്ഞ് വളരുമ്പോഴും അവർ ഈ ലോകത്തെ അതേപടി കാണാൻ കഴിയുന്നവരാവണേയെന്ന് പ്രാർഥിച്ചെങ്കിലും വിധി മറിച്ചായി. പേക്ഷ, തളരാതെ പിടിച്ചുനിൽക്കാനുള്ള കരുത്ത് ജീവിതാനുഭവങ്ങൾ ഇവർക്ക് നൽകി.
ഇളയവരെ പഠിപ്പിക്കുകകൂടി ബാധ്യതയായി കണ്ടു. ഇടക്ക് സഹോദരൻ അലവിയെയും കൂടെക്കൂട്ടി. 1970കളുടെ അവസാനമാണ് ഹാർമോണിയം കിട്ടുന്നത്. ഇതേ വർഷം മഞ്ചേരി ബ്ലൈൻഡ് ബ്രദേഴ്സ് എന്നപേരിൽ തെരുവ് ഗായകരുടെ ട്രൂപ് തുടങ്ങി. അബ്ദുൽ റഷീദ്, മുഹമ്മദ് കുട്ടി, ഹംസ തുടങ്ങിയ കാഴ്ചയില്ലാത്ത കലാകാരന്മാരും സംഘത്തിലുണ്ടായിരുന്നു. ‘രണ്ടു കണ്ണാലേ കാണുന്ന ഈ ജനം, രണ്ടു കാണാത്ത കണ്ണുള്ള ഈ മനം, കണ്ടു ചോദിക്കാൻ വയ്യെന്നറിയണം, എല്ലാം അല്ലാഹുവിെൻറ പരീക്ഷണം’ എന്ന പാട്ടിൽ മനസ്സലിയാത്ത ആസ്വാദകരില്ല. ‘കണ്ണുകളായി ദൈവം നൽകിയ കനകവിളക്കുകളുള്ളവരെ ഈ കണ്ണില്ലാ പാവത്തെ കണ്ടില്ലെന്നു നടിക്കരുതേ’ എന്നുകൂടി കേട്ടാൽ മുഖംതിരിക്കാൻ ആർക്കും കഴിയുമായിരുന്നില്ല. കേരളത്തിലെ മുഴുവൻ ജില്ലകളിലും അയൽ സംസ്ഥാനങ്ങളിലും വിദേശത്തും ഇവർ പരിപാടി നടത്തി. കുടുംബങ്ങൾ കൂടുന്നിടത്ത്, ‘പള്ളിക്കാട്ടിലാണ് നാളെ മണിയറ’ എന്ന പാട്ടിനായിരുന്നു ആവശ്യക്കാർ കൂടുതൽ.
ലോകത്തെ ചിരിപ്പിച്ച് ഉള്ളിൽ കരഞ്ഞവർ
കാഴ്ചയില്ലാത്തവരുടെ ഹാസ്യകഥാപ്രസംഗങ്ങൾ മലബാറിൽ സൂപ്പർ ഹിറ്റായ നാളുകൾ. കുഞ്ഞിപ്പോക്കരേ കുഞ്ഞാമി വിളിക്കുന്നു, അബൂബക്കറിെൻറ ദുബായി യാത്ര, അമ്മായിെൻറ വിരുന്ന് സൽക്കാരം, ആലിക്കാക്കാെൻറ ആറാം ഭാര്യക്ക് എട്ട് ശൈത്താൻ കൂടി, ഞാൻ കണ്ട പട്ടാമ്പി നേർച്ച, വളക്കച്ചവടക്കാരെൻറ പ്രേമം തുടങ്ങിയ കഥാപ്രസംഗങ്ങൾക്ക് പിന്നിൽ മൊയ്തീെൻറ കരങ്ങളുണ്ടായിരുന്നു. നാട്ടുകാരും പ്രവാസികളും ഇവ ഇരുകൈയും നീട്ടി സ്വീകരിച്ചു. അറബ് നാട്ടിൽ നിന്ന്് വീട്ടിലേക്കയക്കുന്ന ടേപ് റെക്കോഡുകൾക്കൊപ്പം ബ്ലൈൻഡ് ബ്രദേഴ്സിെൻറ കഥാപ്രസംഗങ്ങളുടെ ഓഡിയോ കാസറ്റുകളുമുണ്ടായിരുന്നു. ഒതായിക്കാരൻ റഷീദായിരുന്നു പ്രധാന അവതാരകൻ. 1980കളുടെ തുടക്കത്തിൽ പ്രവർത്തനകേന്ദ്രം കൊണ്ടോട്ടിയാക്കി. ബ്ലൈൻഡ് ഫ്രണ്ട്സ് ഓർക്കസ്ട്ര എന്നായിരുന്നു പേര്. ഇതാണ് പിന്നീട് ബ്ലൈൻഡ് സ്റ്റാർ ഓർക്കസ്ട്രയായത്. ഇളയ സഹോദരങ്ങളായ ഇബ്രാഹിമിനെയും സഫിയയെയും കൂട്ടിയതോടെ ഇവരുടെ മാത്രം ട്രൂപ് രൂപപ്പെട്ടു. മൊയ്തീനാണ് ആദ്യം വിവാഹിതനായത്. പിന്നെ മറ്റുള്ളവരുടെ ജീവിതത്തിലേക്കും ഓരോരുത്തരെത്തി. മക്കളിലും പേരക്കുട്ടികളിലും ചിലർ പാട്ടുകാരാണ്. ഉപ്പ ചേക്കുഹാജിയും വല്യുപ്പ ആലി ഹാജിയും കോൽക്കളി കലാകാരന്മായിരുന്നു. 36 പേരുടെ കോൽക്കളി സംഘത്തെ നയിച്ച ആലിഹാജി മർമ ചികിത്സയിലും വിദഗ്ധനായിരുന്നുവത്രെ.
1980കളുടെ തുടക്കം. കോഴിക്കോട് കൊളത്തറ അന്ധ-ബധിര സ്കൂളിലെ ആദ്യ ബാച്ചുകാരനായിരുന്നു ഇബ്രാഹിം. നാലാം ക്ലാസിലെത്തിയപ്പോഴാണ് സംഗീതം പഠിപ്പിക്കാൻ കുഞ്ഞിമോൾ ടീച്ചറുടെ വരവ്. കണ്ണുകാണാത്ത കുട്ടികളുടെ മുന്നിൽ ഹാർമോണിയം പെട്ടിയുമായി ടീച്ചറിരുന്നു. ഓരോരുത്തരെയായി അതിലെ കീകൾ പരിചയപ്പെടുത്തും. ക്ലാസിൽ തെൻറ ഊഴമെത്തുന്നതിനു മുേമ്പ ഹാർമോണിയം വായിക്കാൻ പഠിച്ചിരുന്നു ഇബ്രാഹിം. പിറ്റേ വർഷം കലോത്സവത്തിന് പരിപാടി അവതരിപ്പിച്ചു. കൊളത്തറ സ്കൂളിൽ അക്കാലത്ത് യു.പി മാത്രം. ചെറുവണ്ണൂർ ഹൈസ്കൂളിൽനിന്ന് പത്താം ക്ലാസും കഴിഞ്ഞു. പിന്നീട് മൂന്നുവർഷം പാലക്കാട് സംഗീത കോളജിലും പഠിച്ച് സഹോദരങ്ങളുടെ ഗാനമേള ട്രൂപ്പിനൊപ്പം ചേർന്നു. 35ാം വയസ്സിൽ ഒതായി അബ്ദുൽ റഷീദിനൊപ്പം കഥാപ്രസംഗ വേദികളിലും സാന്നിധ്യമറിയിച്ചു.
ഇതിന് പതുക്കെപ്പതുക്കെ ജനപ്രീതി നഷ്ടപ്പെട്ടതോടെ ഇബ്രാഹിമിെൻറയും സഹോദരങ്ങളുടെയും ഉപജീവനവും വഴിമുട്ടി. മൊയ്തീനും ഇബ്രാഹിമും മാത്രമേ ഇപ്പോൾ ഈ രംഗത്തുള്ളൂ. കൂട്ടുകാരൻ റഷീദ് അഞ്ച് വർഷം മുമ്പ് മരിച്ചു. മൊയ്തീൻ ഇൗയടുത്തും വിദേശത്ത് പോയി പരിപാടി അവതരിപ്പിച്ചിരുന്നു. ഓർക്കസ്ട്ര വിട്ട് കരോെക്കയാണ് ഇപ്പോഴത്തെ ആശ്രയം. ഇബ്രാഹിമിനെക്കാൾ നാലു വയസ്സിന് ഇളയതാണ് സഫിയ. ഇവരും സഹോദരനു പിന്നാലെ കൊളത്തറ സ്കൂളിൽ ചേർന്നു. എട്ടുമുതൽ പത്ത് വരെ വയനാട് മുട്ടിൽ ഓർഫനേജിൽ. പഠനത്തിൽ മിടുക്കിയായിരുന്ന സഫിയ പ്രീഡിഗ്രിക്ക് ഫാറൂഖ് കോളജിലെത്തി. കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളജിൽനിന്ന് ഡിഗ്രിയും പാല സെൻറ് തോമസ് കോളജിൽനിന്ന് ബി.എഡും. നാലുവർഷം മലപ്പുറം മഅ്ദിനിൽ അധ്യാപികയായിരുന്നു. പിന്നീട് വടകര തണൽ ചാരിറ്റബ്ൾ ട്രസ്റ്റ് സ്കൂളിലേക്ക് മാറി. ഇടക്ക് ടൈപ്റൈറ്റിങ്ങും എറണാകുളം ഇൻഫോപാർക്കിൽനിന്ന് കമ്പ്യൂട്ടർ പഠനവും സ്വായത്തമാക്കിയിരുന്നു.
ഖബറടക്കിയത് ഖൽബ് തന്നെ
കുറച്ചുകാലം മാത്രമാണ് സഫിയ ഇക്കാക്കമാർക്കൊപ്പം ഗാനമേളക്ക് പോയത്. വിവാഹിതയാവുമ്പോൾ 35 വയസ്സ്. കൊളത്തറ അന്ധ-ബധിര വിദ്യാലയത്തിലെ അധ്യാപകൻ അബ്ദുന്നാസറായിരുന്നു വരൻ. സഹോദരൻ ഇബ്രാഹിമിെൻറ സഹപാഠി. നാസറിനും കാഴ്ചയില്ല. കുടുംബജീവിതം രണ്ടര വർഷം പിന്നിട്ടപ്പോൾ 2017 ജൂലൈ 15ന് സഫിയ പെൺകുഞ്ഞിന് ജന്മം നൽകി. ഫാത്തിമ ഫിൽസ എന്നാണ് പേരിട്ടത്. അത്ഭുതമായിരുന്നു അവൾ. കാഴ്ചക്കും കേൾവിക്കുമൊന്നും ഒരു തകരാറുമില്ലെന്ന് മാത്രമല്ല സാധാരണ കുട്ടികൾക്കില്ലാത്ത കുറെ പ്രത്യേകതകൾ. കമിഴ്ന്നുവീഴലും ഇരുത്തവും നടത്തവും സംസാരവുമെല്ലാം പതിവിലും നേരത്തെ. ഏഴു മാസമായപ്പോഴേക്ക് സ്വന്തമായി എണീറ്റുനടക്കുന്ന കുട്ടിയായി. അത്ഭുതം വേറെയുമുണ്ടായിരുന്നു. കാഴ്ചയുള്ളവരെപ്പോലും നിഷ്പ്രഭമാക്കിക്കളഞ്ഞു സഫിയയെന്ന മാതാവ്. ആരുടെയും സഹായമില്ലാതെ കുഞ്ഞിനെ പാലൂട്ടി, ഭക്ഷണം നൽകി, കുളിപ്പിച്ച്, ഉടുപ്പിടീച്ച്, കണ്ണെഴുതി, താരാട്ടിയുറക്കി. സഫിയയുടെ വാക്കുകൾ: ‘‘സുന്ദരിയാണ് എെൻറ മോളെന്ന് എല്ലാരും പറഞ്ഞു. കാഴ്ചയില്ലാത്തവർക്ക് കറുപ്പോ വെളുപ്പോ ഒന്നും മനസ്സിലാവില്ല. മനസ്സിലൊരു രൂപമുണ്ടാവും. ഞാനവളെ തൊട്ടുനോക്കി കൈയും കാലും വളരുന്നതറിഞ്ഞു. ഒരു വയസ്സായപ്പോഴേക്ക് കുഞ്ഞ് എെൻറ ശരീരത്തിൽ മൂത്രമൊഴിക്കുകപോലും ചെയ്യാതായി.
ഒന്നുകിൽ മടിയിൽനിന്ന് സ്വയം ഇറങ്ങും അല്ലെങ്കിൽ എനിക്ക് അവളുടെ ഭാഷയിലൊരു സിഗ്നൽ തരും. ഞാനും അവളും മാത്രമേ വീട്ടിൽ കാണൂ. എനിക്കരികിൽനിന്ന് ദൂരേക്ക് പോയാൽ കണ്ടുപിടിക്കാൻ പ്രയാസമാവുമെന്ന് കരുതി നമസ്കരിക്കുമ്പോ ഞാനവളെ അടുത്ത് കിടത്തും. നമസ്കാരം കഴിഞ്ഞെന്ന് എങ്ങനെയാണാവോ അവൾക്ക് മനസ്സിലാവുന്നത്. അതുവരെ അടുത്ത് അച്ചടക്കത്തോടെ കിടന്ന കുഞ്ഞ് സലാം വീട്ടിയാലുടൻ മടിയിൽ കയറിയിരിക്കും.’’ ‘‘വായിലോ മൂക്കിലോ ഇറ്റിച്ചുകൊടുക്കേണ്ട മരുന്നിെൻറ അളവ് കൂടിയാലോയെന്ന് പേടിച്ച് കുഞ്ഞിന് വയ്യാതാവുമ്പോൾ മാത്രം അടുത്ത വീട്ടിലെ സതിച്ചേച്ചിയുടെ സഹായം തേടും. ഭർത്താവ് കോഴിക്കോട്ടായതിനാൽ വല്ലപ്പോഴുമേ വീട്ടിലുണ്ടാവൂ. രാത്രി എണീറ്റ് കരഞ്ഞാൽ തൊട്ടിലിൽ പോയി എടുത്ത് കൊണ്ടുവരുക ബുദ്ധിമുട്ടായതിനാൽ അടുത്തുതന്നെയാണ് കിടത്താറ്. ഇടക്കിടെ ഉണരുമ്പോഴെല്ലാം ഞാനവളെ തപ്പിനോക്കും. ഉപ്പയെയും വലിയ കാര്യമായിരുന്നു. അദ്ദേഹത്തെ കണ്ടാൽ എെൻറ മടിയിൽനിന്ന് അങ്ങോട്ട് ചാടും. ഞങ്ങളിങ്ങനെ കാറ് നീക്കിക്കളിച്ചും കൈകൊട്ടിപ്പാടിയും സന്തോഷത്തോടെ ജീവിക്കെയാണ് ഒരു പനിയിൽ എല്ലാം അവസാനിക്കുന്നത്. ഒരു വയസ്സ് തികഞ്ഞ് രണ്ടാഴ്ചകൂടി കഴിഞ്ഞപ്പോൾ 2018 ആഗസ്റ്റ് മൂന്നിന് കോഴിക്കോട് മെഡിക്കൽ കോളജിൽ വെച്ച് മോൾ എന്നെ വിട്ടുപോയി.’’
കുഞ്ഞ് മരിച്ചതോടെ സഫിയ അനുഭവിച്ചത് ജീവിതത്തിൽ അതുവരെയില്ലാത്ത ഒറ്റപ്പെടലായിരുന്നു. മകളെ താലോലിച്ചും താരാട്ടിയും കൊതിതീർന്നിട്ടില്ല. ആ കളിചിരികൾ വീട്ടിനുള്ളിൽ ഇപ്പോഴും മുഴങ്ങിക്കേൾക്കുന്നപോലെ. അവളടുത്ത് കിടക്കുന്നുണ്ടെന്ന് പല രാത്രികളിലും തോന്നാറുണ്ട്. തപ്പിനോക്കി ഇല്ലെന്നറിഞ്ഞ് സങ്കടം വരുമ്പോൾ മറ്റൊരു കുഞ്ഞായി അവളെ തിരിച്ചുതരാൻ പ്രാർഥിക്കും. ഫിൽസ മോൾ ഇടക്കൊരിക്കൽ സ്വപ്നത്തിൽ വന്ന് ഉമ്മയോട് അവളുടെ ഭാഷയിൽ എന്തൊക്കെയോ സംസാരിച്ചു. അപ്പോളവൾ വയ്യാത്ത കുട്ടിയായിരുന്നില്ലെന്ന് പറഞ്ഞപ്പോൾ മാത്രം സഫിയയുടെ ശബ്ദമിടറി. ‘‘സ്വപ്നം ത്യജിച്ചാൽ സ്വർഗം ലഭിക്കും, ദുഃഖം മറന്നാൽ ശാന്തി ലഭിക്കും...’’ എന്ന വരികൾക്ക് പാതിമുറിഞ്ഞൊരു താരാട്ടിെൻറകൂടി നോവുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.