തിരുവനന്തപുരം: ഭക്ഷ്യസുരക്ഷ ലൈസന്‍സ് ഉൽപാദക-വിതരണ-സംഭരണ മേഖലകളിൽ പൂര്‍ത്തിയാക്കിയ രാജ്യത്തെ ആദ്യ ഭക്ഷ്യസുരക്ഷ ജില്ലയായി കൊല്ലം മാറുന്നു. അതിെൻറ ഔദ്യോഗിക പ്രഖ്യാപനം തിങ്കളാഴ്ച വൈകീട്ട് ആറിന് കൊല്ലം സോപാനം ഒാഡിറ്റോറിയത്തില്‍ ആരോഗ്യമന്ത്രി കെ.കെ. ശൈലജ നിർവഹിക്കും. മാതൃക ജില്ലയായി പ്രഖ്യാപിച്ച കൊല്ലത്ത് വളരെ കുറച്ച് ജീവനക്കാര്‍ മാത്രമാണുള്ളതെങ്കിലും ഭക്ഷ്യസുരക്ഷ ലൈസന്‍സ്/രജിസ്‌ട്രേഷന്‍ തുടങ്ങി മുഴുവൻ വിവരശേഖരണവും യുദ്ധകാലാടിസ്ഥാനത്തില്‍ നടത്തിയാണ് സംരംഭം വിജയിപ്പിച്ചത്. 2006ലെ ഭക്ഷ്യസുരക്ഷ ഗുണനിലവാര നിയമം രാജ്യത്ത് നിലവില്‍ വന്നതോടെ അതിെൻറ പ്രാധാന്യം ഉള്‍ക്കൊണ്ട് പ്രത്യേക ഭക്ഷ്യസുരക്ഷ വിഭാഗം രൂപവത്കരിച്ച ആദ്യ സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളം. ഈ നിയമം നിലവില്‍ വന്നതോടെ ഭക്ഷ്യമേഖലയിലെ ഉൽപാദക, വിതരണ, വില്‍പന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ ആളുകളും സംരംഭകരും ഭക്ഷ്യസുരക്ഷ ലൈസന്‍സ്/രജിസ്‌ട്രേഷന്‍ കരസ്ഥമാക്കേണ്ടത് നിയമപരമായ വ്യവസ്ഥയായി മാറി. എന്നാല്‍, ഇത് കരസ്ഥമാക്കുന്നതിനുള്ള സമയം ഫുഡ് സേഫ്റ്റി സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ പലതവണ നീട്ടി നല്‍കിയിരുെന്നങ്കിലും ഭക്ഷ്യസുരക്ഷ ലൈസന്‍സ്/രജിസ്‌ട്രേഷന്‍ കരസ്ഥമാക്കാതെ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് എത്രയും പെട്ടെന്ന് ഇവയുടെ ലൈസന്‍സ് പൂര്‍ത്തീകരിക്കണമെന്ന് അതോറിറ്റി നിര്‍ദേശിച്ചത്. ജൂണ്‍ മാസത്തോടെ എല്ലാ ജില്ലകളിലും ഈ ലക്ഷ്യം കൈവരിക്കാനുള്ള ശ്രമം പുരോഗമിക്കുന്നുണ്ട്. അതോടുകൂടി സമ്പൂര്‍ണ ഭക്ഷ്യസുരക്ഷ ലൈസന്‍സ്/രജിസ്‌ട്രേഷന്‍ ഉള്ള ആദ്യ സംസ്ഥാനമായി കേരളം മാറും. പ്രഖ്യാപന ചടങ്ങിൽ എം. നൗഷാദ് എം.എല്‍.എ അധ്യക്ഷത വഹിക്കും. മേയര്‍ വി. രാജേന്ദ്രബാബു, ജില്ല പഞ്ചായത്ത് പ്രസിഡൻറ് എം. ശിവശങ്കരപിള്ള, കലക്ടര്‍ ഡോ. എസ്. കാര്‍ത്തികേയന്‍ എന്നിവര്‍ പെങ്കടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.