നെടുമ്പറമ്പ് നെല്ലിക്കുന്ന് പാറമലയുടെ പ്രവര്‍ത്തനം റവന്യൂ അധികൃതര്‍ തടഞ്ഞു

കിളിമാനൂര്‍: ജാക്ക്ഹാമര്‍ ഘടിപ്പിച്ച ട്രാക്ടര്‍ ഓടിക്കവെ കുഴിയിലേക്ക് മറിഞ്ഞ് തൊഴിലാളി മരിച്ച പാറമല ബി. സത്യന്‍ എം.എല്‍.എയും റവന്യൂ സംഘവും പരിശോധിച്ചു. കരവാരം നഗരൂര്‍ പഞ്ചായത്തുകളുടെ അതിര്‍ത്തി യില്‍ നെടുമ്പറമ്പ് നെല്ലിക്കുന്നില്‍ പ്രവര്‍ത്തിക്കുന്ന ശിവമുരുക അജന്ത ക്വാറിയാണ് പരിശോധിച്ചത്. ജാക്ക്ഹാമര്‍ ട്രാക്ടര്‍ മറിഞ്ഞ് പശ്ചിമബംഗാള്‍ സ്വദേശി ഹമിദുള്‍ ഉള്‍ ഇസ്ലാം (30) മരിച്ചിരുന്നു. ഒരുവിധ സുരക്ഷാ മാനദണ്ഡങ്ങളോ, പഞ്ചായത്ത് ലൈസന്‍സോ, തൊഴില്‍നിയമങ്ങളും പാലിക്കാതെയാണ് ഇവിടെയുള്ള ഒട്ടുമിക്ക പാറമലകളും പ്രവര്‍ത്തിക്കുന്നതെന്ന് നാട്ടുകാര്‍ എം.എല്‍.എയോട് പരാതിപ്പെട്ടു. ഇതര സംസ്ഥാന തൊഴിലാളികളും പ്രാദേശിക തൊഴിലാളികളുമടക്കം നൂറുകണക്കിനാളുകളാണ് ഒരുസുരക്ഷയും ഇല്ലാതെ ജീവന്‍ പണയംവെച്ച് പാറമടകളില്‍ പണിയെടുക്കുന്നത്. തൊഴിലാളികള്‍ക്ക് ലേബര്‍ കമീഷണര്‍ നിര്‍ദേശിക്കുന്ന പരിരക്ഷയും ഉറപ്പാക്കിയിട്ടില്ല. അപകടത്തില്‍ മരിച്ച ഹമിദുള്‍ ഉല്‍ ഇസ്ലാം നിര്‍ദന കുടുംബത്തിലെ അംഗമാണ്. ഇദ്ദേഹത്തി​െൻറ വരുമാനം കൊണ്ട് മാത്രമാണ് രണ്ടു പിഞ്ചുകുഞ്ഞുങ്ങളടക്കമുള്ള കുടുംബം നാട്ടില്‍ കഴിയുന്നതെന്ന് സഹപ്രവര്‍ത്തകര്‍ എം.എല്‍.എയെ അറിയിച്ചു. മരിച്ചയാളിന് അര്‍ഹമായ സഹായധനം അനുവദിക്കാന്‍ തയാറാകണമെന്ന് പാറക്വാറി ഉടമയുടെ പ്രതിനിധിയോട് എം.എല്‍.എ ആവശ്യപ്പെട്ടു. ക്വാറിയുടെ പ്രവര്‍ത്തനം താൽക്കാലികമായി നിര്‍ത്തിവെക്കുമെന്നും തുടര്‍നടപടികള്‍ കലക്ടര്‍ പ്രഖ്യാപിക്കുമെന്നും ആറ്റിങ്ങല്‍ താലൂക്ക് ഓഫിസര്‍ ഉണ്ണി രാജ അറിയിച്ചു. പാറക്വാറി പ്രവര്‍ത്തിപ്പിക്കുന്നതിന് ആവശ്യമായി ലഭിച്ചിട്ടുള്ള മുഴുവന്‍ രേഖകളും തിങ്കളാഴ്ച രാവിലെ 10ന് താലൂക്ക് ഓഫിസിലെത്തിക്കണമെന്നും ഉടമയുടെ പ്രതിനിധിയോട് ആവശ്യപ്പെട്ടു. സംഭവമുമായി ബന്ധപ്പെട്ട് സമഗ്ര അന്വേഷണം നടത്തു മെന്നും നിയമാനുസൃത നടപടിക്രമങ്ങളും സുരക്ഷാ മാനദണ്ഡങ്ങളും ഇവിടത്തെ പാറമലകള്‍ പാലിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും ഇക്കാര്യത്തില്‍ വീഴ്ചയുണ്ടായെങ്കില്‍ കര്‍ശനനടപടി സ്വീകരിക്കുമെന്നും കലക്ടര്‍ വാസുകി എം.എല്‍.എയെ അറിയിച്ചു. കരവാരം പഞ്ചായത്ത് വൈസ് പ്രസിഡൻറ് എസ്. സുരേഷ്‌കുമാര്‍, കരവാരം ലോക്കല്‍ സെക്രട്ടറി എസ്.എം. റഫീഖ്, നഗരൂര്‍ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്‍ നെടുമ്പറമ്പ് പി. സുഗതന്‍ എന്നിവരും എം.എല്‍.എ യോടൊപ്പമുണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.