ലോക കേരളസഭ ആദ്യ സമ്മേളനത്തിന്​ ഇന്ന്​ തുടക്കം

തിരുവനന്തപുരം: ലോക മലയാളികളുടെ പരിച്ഛേദമായി വിഭാവനം ചെയ്യുന്ന പ്രഥമ ലോക കേരളസഭയുടെ ആദ്യ സമ്മേളനത്തിന് വെള്ളിയാഴ്ച തുടക്കമാകും. നിയമസഭ മന്ദിരത്തില്‍ രാവിലെ 9.30നാണ് സമ്മേളനം ആരംഭിക്കുക. 8.30ന് അംഗങ്ങളുടെ രജിസ്‌ട്രേഷൻ തുടങ്ങും. 9.30ന് സഭയുടെ രൂപവത്കരണം സംബന്ധിച്ച് സെക്രട്ടറി ജനറലും സംസ്ഥാന ചീഫ് സെക്രട്ടറിയുമായ പോള്‍ ആൻറണി പ്രഖ്യാപനം നടത്തും. അതിനുശേഷം സഭാംഗങ്ങള്‍ ഒരുമിച്ച് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേല്‍ക്കും. തുടര്‍ന്ന് സഭാ നടത്തിപ്പിനെക്കുറിച്ച്് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ പ്രഖ്യാപനം നടത്തും. സഭാ നേതാവ് മുഖ്യമന്ത്രി പിണറായി വിജയ​െൻറ ഉദ്ഘാടന പ്രസംഗത്തോടെ കാര്യപരിപാടികള്‍ ആരംഭിക്കും. തുടര്‍ന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സംസാരിക്കും. ലോക കേരളത്തെക്കുറിച്ചുള്ള തങ്ങളുടെ കാഴ്ചപ്പാട് രാജ്യസഭ ഡെപ്യൂട്ടി ചെയര്‍മാന്‍ പി.ജെ. കുര്യന്‍, കേന്ദ്ര ടൂറിസം സഹമന്ത്രി അല്‍ഫോൺസ് കണ്ണന്താനം, മുന്‍ മുഖ്യമന്ത്രിമാരായ വി.എസ്. അച്യുതാനന്ദന്‍, ഉമ്മന്‍ ചാണ്ടി, മുന്‍ കേന്ദ്ര പ്രവാസകാര്യ വകുപ്പ് മന്ത്രി വയലാര്‍ രവി, വിവിധ റീജ്യനുകളുടെ പ്രതിനിധികള്‍, പ്രമുഖ എന്‍.ആര്‍.ഐ വ്യവസായികള്‍, വിവിധ മേഖലകളിലെ പ്രമുഖ വ്യക്തികള്‍ തുടങ്ങിയവര്‍ വ്യക്തമാക്കും. 2.30ന് നിയമസഭ സമുച്ചയത്തിലെ അഞ്ച് ഉപവേദികളില്‍ പശ്ചിമേഷ്യ, ഏഷ്യയിലെ ഇതര രാജ്യങ്ങള്‍, യൂറോപ്പും അമേരിക്കയും മറ്റു ലോക രാജ്യങ്ങള്‍, ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങള്‍ എന്നിങ്ങനെ മേഖല തിരിച്ചുള്ള സമ്മേളനങ്ങള്‍ ആരംഭിക്കും. 4.30ന് നടക്കുന്ന പൊതു സമ്മേളനത്തില്‍ മേഖല ചര്‍ച്ചകളുടെ അവതരണം നടക്കും. 6.15 മുതല്‍ സാംസ്‌കാരിക പരിപാടികള്‍ ആരംഭിക്കും. ശനിയാഴ്ച ഒമ്പതിന് ആദ്യ സെഷനില്‍ വിവിധ വേദികളില്‍ ധനകാര്യം, വ്യവസായം- വിവരസാങ്കേതികവിദ്യ- നവ സാങ്കേതിക വിദ്യകള്‍, പ്രവാസികളുടെ പ്രശ്‌നങ്ങള്‍: പ്രവാസത്തിന് മുമ്പും പ്രവാസത്തിലും കൃഷി അനുബന്ധ മേഖലകള്‍, സ്ത്രീകളും പ്രവാസവും എന്നീ വിഷയങ്ങളെ അടിസ്ഥാനമാക്കിയാണ് സമ്മേളനങ്ങള്‍. 11.30ന് തുടങ്ങുന്ന രണ്ടാം സെഷനില്‍ വിവിധ വേദികളില്‍ പ്രവാസത്തി​െൻറ പ്രശ്‌നങ്ങള്‍ പ്രവാസത്തിനുശേഷം, വിനോദസഞ്ചാരം- സഹകരണം, വിദ്യാഭ്യാസം, സാമൂഹിക നീതി- ആരോഗ്യം, സാംസ്‌കാരികം എന്നീ വിഷയങ്ങളില്‍ സമ്മേളനങ്ങള്‍ നടക്കും. ഉച്ചക്ക് രണ്ടുമണിക്ക് പൊതുസഭ സമ്മേളനം ആരംഭിക്കും. തുടര്‍ന്ന് വിഷയ മേഖലകളുടെ റിപ്പോര്‍ട്ടിങ് നടക്കും. 3.45ന് മുഖ്യമന്ത്രി സമാപന പ്രസംഗം നടത്തും. വൈകീട്ട് 6.30ന് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ പൊതുസമ്മേളനം ഗവര്‍ണര്‍ പി. സദാശിവം ഉദ്ഘാടനം ചെയ്യും. മുഖ്യമന്ത്രി പിണറായി വിജയന്‍ അധ്യക്ഷത വഹിക്കും. സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, തിരുവനന്തപുരം മേയര്‍ അഡ്വ. വി.കെ. പ്രശാന്ത് എന്നിവർ സംസാരിക്കും. തുടർന്ന് കലാപരിപാടികളും അരങ്ങേറും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.