പന്തളം: പന്തളത്ത് പകൽ വൈദ്യുതി നിരന്തരമായി മുടങ്ങുന്നു. വ്യാപാര-ചെറുകിട വ്യസായ സ് ഥാപനങ്ങൾ അടച്ചുപൂട്ടൽ ഭീഷണിയിൽ. 33 കെ.വി സബ്സ്റ്റേഷൻ വൈദ്യുതി പ്രതിസന്ധിക്ക് പരി ഹാരമാകുമെന്ന കണക്കുകൂട്ടൽ തെറ്റിച്ചാണ് പകലത്തെ വൈദ്യുതി മുടക്കം പതിവാക്കുന്നത്. രാവിലെ എട്ടു മുതൽ വൈകീട്ട് ആറുവരെ തുടർച്ചയായി വൈദ്യുതി നിലക്കുന്നത് വ്യാപാര സ്ഥാപനങ്ങളുടെയും ചെറുകിട വ്യവസായ സ്ഥാപനങ്ങളുടെയും നിലനിൽപിനു ഭീഷണി ആകുകയാണ്. വേനൽ കടുത്തതോടെ വൈദ്യുതി ഇല്ലാതെ ജോലി ചെയ്യുന്ന ജീവനക്കാരുടെ അവസ്ഥയും ദുഷ്കരമാണ്. ജനറേറ്ററിനെ ആശ്രയിക്കാൻ കഴിയാത്ത ചെറുകിട സ്ഥാപനങ്ങൾ അടച്ചിടാൻ ഒരുങ്ങുകയാണ്.
വൈദ്യുതി മുടങ്ങുമെന്ന് മുൻകൂട്ടി പ്രഖ്യാപിക്കാത്ത സ്ഥലങ്ങളിലും വൈദ്യുതി നിലക്കുന്നത് പതിവാണ്. ഇതും ഉപഭോക്താക്കളെ വലക്കുന്നു. എ.ബി.സി കേബിൾ സ്ഥാപിക്കുന്നതിനാലാണ് വൈദ്യുതി മുടങ്ങുന്നതെന്നാണ് ഔദ്യോഗിക വിശദീകരണം. മിക്ക സ്ഥാപനങ്ങളിലും ഇൻവെർട്ടറിെൻറ സഹായം ഉണ്ടെങ്കിലും രണ്ടോ മൂന്നോ മണിക്കൂറുകൾ കഴിഞ്ഞാൽ ഇവയുടെ പ്രവർത്തനവും നിലക്കുകയാണ് പതിവ്. ഇതോടെ ജോലി ചെയ്യുക പ്രയാസകരമാകുമെന്ന് ജീവനക്കാരും പറയുന്നു. തുടർച്ചയായ വൈദ്യുതി മുടക്കത്തിനു ശാശ്വതപരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം. രണ്ടു മാസത്തിലധികമായി അടിക്കടി വൈദ്യുതി മുടങ്ങുന്നു എന്ന വിവരം ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്ന് ചിറ്റയം ഗോപകുമാർ എം.എൽ.എ ‘മാധ്യമ’ത്തോട് പറഞ്ഞു. ഇത് സംബന്ധിച്ച് അന്വേഷിക്കുമെന്നും ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് അടിയന്തര പരിഹാരം ഉണ്ടാക്കുമെന്നും എം.എൽ.എ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.