ശബരിമല: അമിതവേഗവും അശ്രദ്ധമായ ഡ്രൈവിങ്ങും പമ്പ പാതയിൽ അപകടങ്ങൾ ക്ഷണിച്ചുവരു ത്തുന്നു. ളാഹ മുതൽ പമ്പ വരെ ഭാഗത്താണ് തീർഥാടകരുടെ ജീവനുപോലും അപകടം സംഭവിക്കുന്ന തരത്തിൽ അശ്രദ്ധമായി വാഹനങ്ങൾ പായുന്നത്. മണ്ഡല-മകരവിളക്ക് സീസൺ ആരംഭിച്ചശേഷം ചെറുതും വലുതുമായ 25 അപകടങ്ങളാണ് ഈ ഭാഗത്ത് മാത്രം ഉണ്ടായത്. കൊടുംവളവുകളിലും റോഡ് വശങ്ങളിൽ അപകടകരമാം വിധം താഴ്ചയുള്ള ഭാഗങ്ങളിലും മറ്റ് വാഹനങ്ങളെ മറികടക്കാൻ ശ്രമിക്കുന്നതാണ് അപകടം ഏറെയും ഉണ്ടാക്കുന്നത്. സേഫ് സോൺ പദ്ധതിയിൽ ഇത്തവണ അപകടങ്ങളൊഴിവാക്കാൻ അധികൃതർ കാര്യമായ നടപടികളെടുത്തിട്ടില്ല. നിറയെ തീർഥാടകരുമായി പമ്പയിൽനിന്ന് ചെങ്ങന്നൂരിലേക്ക് പോയ കെ.എസ്.ആർ.ടി.സി ബസ് ളാഹ-പുതുക്കട ഹാരിസൺ ഫാക്ടറിക്ക് സമീപം കഴിഞ്ഞദിവസം അപകടത്തിൽപെട്ടിരുന്നു.
എതിർദിശയിൽനിന്നും മറ്റൊരു വാഹനത്തെ മറികടന്ന് വന്ന കെ.എസ്.ആർ.ടി.സി ബസുമായി കൂട്ടിയിടി ഒഴിവാക്കാൻ വെട്ടിക്കുന്നതിനിടെ കൊക്കക്ക് സമീപത്തേക്ക് തെന്നി നീങ്ങുകയായിരുന്നു. റോഡ് വക്കിൽ സ്ഥാപിച്ചിരുന്ന ക്രാഷ് ഗാർഡിൽ തട്ടി നിന്നതുമൂലം വൻ അപകടം ഒഴിവായി. ബസിെൻറ വാതിൽ തുറക്കാൻ കഴിയാതെവന്നതോടെ അയ്യപ്പഭക്തർ മറുവശെത്ത ജനലുവഴിയും ഡ്രൈവറുടെ വാതിൽ വഴിയും പുറത്ത് കടക്കുകയായിരുന്നു. അപകടത്തിൽപെട്ട ബസിന് എമർജൻസി വാതിൽ ഉണ്ടായിരുന്നില്ല. പൊലീസും മോട്ടോർ വാഹനവകുപ്പും എത്തി അപകടത്തിൽപെട്ട ബസ് നീക്കി അര മണിക്കൂറിന് ശേഷമാണ് തീർഥാടകർക്ക് യാത്ര തുടരാൻ കഴിഞ്ഞത്. അട്ടത്തോടിന് സമീപം കൊടുംവളവിൽ രണ്ടാഴ്ച മുമ്പ് സമാന അപകടം സംഭവിച്ചിരുന്നു. കെ.എസ്.ആർ.ടി.സി ജനുറം ബസിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ എതിരെ വന്ന ബസുമായി നേർക്കുനേർ ഇടിക്കുകയായിരുന്നു. എതിരെ വന്ന ബസ് ഡ്രൈവറുടെ സമയോചിത ഇടപെടലാണ് വൻ അപകടം ഒഴിവാക്കിയത്. ഗതാഗത നിയമം പാലിക്കാൻ ഡ്രൈവർമാർ തയാറാകാത്തതാണ് അപകടങ്ങൾക്ക് വഴിയൊരുക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.