പൊന്നാനി: കടലാക്രമണം പ്രതിരോധിക്കാൻ ജില്ലയിലെ തീരത്ത് കടൽഭിത്തിക്ക് പകരം ജിയോ ടെ ക്സ്റ്റയിൽ ട്യൂബുകൾ സ്ഥാപിക്കുന്ന പദ്ധതിക്ക് ടെൻഡറായി. പുതുപൊന്നാനി മുതൽ പൊന്ന ാനി അഴിമുഖം വരെ കടലാക്രമണം രൂക്ഷമായ നാല് കേന്ദ്രങ്ങളിലാണ് പരീക്ഷണാടിസ്ഥാനത്തിൽ ജിയോ ടെക്സ്റ്റയിൽ ട്യൂബുകൾ സ്ഥാപിക്കുക. ഇതിന് ഭരണാനുമതിയും ലഭ്യമായി. 2,81,25,000 രൂപയുടെ ഭരണാനുമതിയാണ് പദ്ധതിക്കായി ലഭിച്ചത്. അലിയാർ പള്ളി ഭാഗത്ത് നൂറു മീറ്റർ 75 ലക്ഷം രൂപ ചെലവിലും തെക്കേകടവ് ഭാഗത്ത് 175 മീറ്റർ 1.31 കോടി രൂപ ചെലവിലും ഹിളർ പള്ളി, മുറിഞ്ഞഴി എന്നിവിടങ്ങളിലായി 50 മീറ്റർ വീതം 37,50,000 ചെലവിലുമാണ് ജിയോ ട്യൂബ് സ്ഥാപിക്കുക. കടലാക്രമണം പ്രതിരോധിച്ച് തീരത്തെ മണ്ണൊലിപ്പ് തടയുക എന്ന ലക്ഷ്യത്തോടെ കടൽഭിത്തിക്ക് ബദലായാണ് പദ്ധതി നടപ്പാക്കുന്നത്. 20 മീറ്റർ നീളവും മൂന്ന് മീറ്റർ വിസ്തീർണവുമുള്ള വൃത്താകൃതിയിലുള്ള ട്യൂബുകളാണ് പദ്ധതിയുടെ ഭാഗമായി തീരത്ത് സ്ഥാപിക്കുക.
രണ്ടു ട്യൂബിന് മുകളിൽ ഒരു ട്യൂബ് എന്ന നിലയിലായിരിക്കും ക്രമീകരിക്കുക. ട്യൂബുകൾക്കകത്ത് മണൽ നിറക്കും. 4.4 മീറ്റർ ഉയരത്തിലായിരിക്കും സ്ഥാപിക്കുക. തിരമാലകൾ ട്യൂബിൽ പതിക്കുമ്പോൾ ശക്തി കുറയുകയും തിരമാലകൾക്കൊപ്പമുള്ള മണൽ തീരത്ത് കയറാതെ ട്യൂബ് തടഞ്ഞു നിറുത്തുകയും ചെയ്യും. തിരമാലകളുടെ ശക്തി കുറക്കുന്നതിനാൽ തീരത്തുനിന്ന് മണൽ ഒലിച്ചുപോകുന്നത് ഇല്ലാതാക്കാനും കഴിയും. എറണാകുളം ചെല്ലാനത്ത് പദ്ധതി പരാജയമായതിനാൽ മാറ്റങ്ങളോടെയായിരിക്കും പദ്ധതി നടപ്പിലാക്കുക. കൂടാതെ പൊന്നാനി താലൂക്കിലെ മരക്കടവ്, കാപ്പിരിക്കാട്, അജ്മീർ നഗർ എന്നിവിടങ്ങളിലായി 82 മീറ്ററുകളിലായി പത്ത് ലക്ഷം രൂപ വീതം ചെലവിൽ ജിയോ ബാഗുകളും സ്ഥാപിക്കും. നിയമസഭ സ്പീക്കർ പി. ശ്രീരാമകൃഷ്ണെൻറ പ്രത്യേക താൽപര്യത്തിലാണ് പദ്ധതി പൊന്നാനിയിൽ നടപ്പാക്കുന്നത്. നിലവിലുള്ള കടൽഭിത്തിക്ക് പിന്നിലായിട്ടായിരിക്കും ട്യൂബുകൾ സ്ഥാപിക്കുക. 20 വർഷത്തെ കാലദൈർഘ്യം ട്യൂബുകൾക്കുണ്ടാകുമെന്ന് അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.