പെരിന്തൽമണ്ണ: പ്രളയ ശേഷം ചെങ്കുത്തായ മലമടക്കുകളിലും താഴ്ഭാഗങ്ങളിലും മണ്ണിടിച് ചിലും ഉരുൾപ്പൊട്ടലും ഉണ്ടാവാതിരിക്കാൻ ജിയോളജി വകുപ്പ് സമർപ്പിച്ച നിർദേശങ്ങൾ അ വർ തന്നെ കാറ്റിൽ പറത്തുന്നു. പ്രകൃതി ദുരന്തങ്ങൾക്കിടയാവുമെന്ന് ഭയന്ന് പ്രാദേശിക എതിർപ്പുകൾ ഉയർന്നിട്ടും പുതിയ കരിങ്കൽ ക്വാറികൾക്കും ക്രഷർ യൂനിറ്റുകൾക്കും ജനവാസകേന്ദ്രങ്ങളിൽ അനുമതി നൽകുകയാണ്. ഏറ്റവും ഒടുവിൽ പുതിയ ക്രഷർ യൂനിറ്റിന് ശ്രമം നടക്കുന്നത് പെരിന്തൽമണ്ണ താലൂക്കിൽ വെട്ടത്തൂർ പഞ്ചായത്തിൽ മണ്ണാർമലയിലാണ്. പള്ളിപ്പടിയിൽ മാട് ക്വാറിയും ക്രഷറും വരുന്നതോടെ സമീപത്തെ 400ഒാളം കുടുംബങ്ങളുടെ സ്വൈരജീവിതം താറുമാറാവുമെന്നാണ് പരാതി. ഒരാഴ്ച മുമ്പ് റവന്യൂ, ജിയോളജി ഉദ്യോഗസ്ഥർ സ്ഥലത്തെത്തി സംയുക്ത പരിശോധന നടത്തി.
ഒരു കി.മി. ദൂരത്തിനിടയിൽ 20ഒാളം കുടുംബങ്ങളുള്ള പട്ടികജാതി കോളനി, പ്രൈമറി സ്കൂൾ, അംഗനവാടി സ്ഥാപനങ്ങൾ, വീടുകൾ തുടങ്ങിയവയുണ്ട്. പ്രദേശവാസികൾ മുഖ്യമന്ത്രി പിണറായി വിജയനോടും വ്യവസായ മന്ത്രി ഇ.പി. ജയരാജനോടും സ്പീക്കർ പി. ശ്രീരാമകൃഷ്ണനോടും നേരിട്ട് പരാതി പറഞ്ഞതാണ്. ജനങ്ങളുടെ എതിർപ്പ് മുഖവിലക്കെടുക്കുമെന്നും പരാതിക്കാർക്ക് ഉറപ്പു നൽകിയതാണ്. എന്നിട്ടും ക്രഷർ യൂനിറ്റും ക്വാറിയുമായി ഉദ്യോഗസ്ഥർ മുന്നോട്ടു പോവുന്നതറിഞ്ഞ് മണ്ണാർമലയിലെ കുടുംബങ്ങൾ തിങ്കളാഴ്ച മഞ്ചേരി ജിയോളജി ഒാഫിസിലേക്ക് മാർച്ച് നടത്തി. ഉരുൾപൊട്ടൽ ഭീഷണി ഇപ്പോഴും നേരിടുന്ന കോളനികളിൽ നിന്ന് കുടുംബങ്ങളെ മാറ്റുകയോ ഭീഷണി നേരിടുന്ന ഘട്ടത്തിൽ മാറ്റിത്താമസിപ്പിക്കാൻ സ്ഥിരം ഷെൽട്ടർ സംവിധാനം ഒരുക്കുകയോ വേണമെന്നാണ് പ്രളയത്തിന് ശേഷം ജിയോളജി വിദഗ്ധർ ജില്ലയിൽനിന്ന് സർക്കാറിന് റിപ്പോർട്ട് നൽകിയത്.
ജില്ലയിൽ ഊർങ്ങാട്ടിരി, നിലമ്പൂർ, ചാലിയാർ കരുവാരകുണ്ട് മേഖലകളിൽ ചെങ്കുത്തായ മലഞ്ചരിവുകളിലാണ് ആദിവാസി കോളനികൾ. ചരിവ് കൂടുതലുള്ളിടങ്ങളിൽ മഴ കൂടുന്ന സ്ഥിതിക്ക് മല പൊട്ടാൻ സാധ്യത ഏറും. മണ്ണിെൻറ ഘടന ഉരുൾപൊട്ടലിന് കാരണമാവുമെന്നും മഴ കനക്കുന്നതോടെ ഉറപ്പ് കുറയുമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടിയിരുന്നു. ശരാശരി 45 ഡിഗ്രി ചരിവ് തന്നെ ഭീഷണി കൂട്ടും. ഉരുൾപൊട്ടൽ നടന്ന സ്ഥലത്ത് ഇനിയും മലയിടിയാനും മറ്റും സാധ്യതയുണ്ടെന്നും സെപ്തംബർ ആദ്യത്തിൽ ജില്ല ജിയോളജി വിഭാഗം മുന്നറിയിപ്പ് നൽകിയിരുന്നു. അത്തരത്തിലുള്ള പ്രദേശങ്ങളിലൊന്നാണ് മണ്ണാർമലയിൽ നിർദിഷ്ട ക്വാറിക്കുള്ള സ്ഥലം. ഊർങ്ങാട്ടിരി പഞ്ചായത്തിൽ വരുന്ന കൊടുമ്പുഴ കോളനിക്കും ചാലിയാർ പഞ്ചായത്തിൽ വെറ്റിലക്കൊല്ലി കോളനിക്കും പ്രത്യേക സുരക്ഷ സംവിധാനം വേണമെന്നും കലക്ടർക്ക് നൽകിയ റിപ്പോർട്ടിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.