വേങ്ങര: ഭിന്നശേഷിക്കാരുൾപ്പെടുന്ന ആശ്രയ ഉപഭോക്താക്കൾക്ക് നൽകിയ വീടുകളിൽ പ്രാ ഥമിക സൗകര്യങ്ങളില്ലാതെ ദുരിതത്തിൽ. കുടിവെള്ളവും വൈദ്യുതിയുമില്ല. ഈ പ്രദേശത്തേക്കുള്ള റോഡ് തകർന്നതിനാൽ ഓട്ടോകൾ പോലും സർവിസ് നടത്തുന്നില്ല. ഗ്രാമ പഞ്ചായത്തിൽ നാലാം വാർഡ് ചേറൂരിൽ മഞ്ഞേങ്ങരക്കടുത്ത് മന്തിയിലാണ് അഞ്ച് കുടുംബങ്ങൾക്ക് ആശ്രയ പദ്ധതിയിലുൾപ്പെടുത്തി മൂന്ന് സെൻറ് വീതം ഭൂമി നൽകിയത്. ഭൂമി രജിസ്റ്റർ ചെയ്യാൻ പണമില്ലാത്തതിനാൽ നഷ്ടപ്പെടുമെന്ന ഘട്ടത്തിൽ വെൽഫെയർ പാർട്ടി പ്രവർത്തകർ ഇടപെട്ടാണ് ഉടമസ്ഥരുടെ പേരിൽ രജിസ്റ്റർ ചെയ്തുനൽകിയത്. വീട് നിർമിക്കാൻ ഗ്രാമ പഞ്ചായത്ത് മുഖേന രണ്ടേമുക്കാൽ ലക്ഷം രൂപയും അനുവദിച്ചു. ഈ തുക ചുമരിനും കോൺക്രീറ്റിനും മാത്രമാണ് തികഞ്ഞത്. നാട്ടുകാരുടെ സഹായംകൊണ്ടാണ് രണ്ട് വാതിലുകളും മറ്റു അത്യാവശ്യ സൗകര്യങ്ങളും തരപ്പെടുത്തി മൂന്ന് വീട്ടുകാർ താമസം തുടങ്ങിയത്. കിണറോ കുഴൽകിണറോ ഇല്ലാത്തതിനാൽ ലോറിയിൽ വെള്ളമെത്തിച്ചാണ് കുടുംബങ്ങൾ അത്യാവശ്യ കാര്യങ്ങൾ നിർവഹിക്കുന്നത്.
ഒരാഴ്ച വെള്ളമെത്തിക്കുന്നതിന് മാത്രം 750 രൂപയോളം ചെലവാണെന്ന് ഇവർ പറയുന്നു. കാഴ്ചയില്ലാത്ത കൊന്നക്കൽ കുഞ്ഞുവിെൻറ മകൻ പഠിക്കുന്ന ചേറൂർ യതീംഖാന സ്കൂളിലെ സഹപാഠികളുടെ സഹായത്തിലാണ് വീടുനിർമാണം പൂർത്തിയാക്കിയത്. മകൻ അടുത്തിടെ ഓട്ടോറിക്ഷ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലുമാണ്. ഭർത്താവ് ഉപേക്ഷിച്ചുപോയ സ്ത്രീയും മാനസികവും ശാരീരികവുമായി തളർന്ന 32 വയസ്സുകാരനായ മകനും താമസിക്കുന്നത് ഇവിടെയാണ്. ഈ യുവാവിന് സംസാരിക്കാൻ സാധ്യമല്ല. നാട്ടുകാരുടെ സഹായത്തോടെ ജീവിതം തള്ളിക്കൊണ്ടുപോവുന്ന ഇവരുടെ വീട്ടിലും പ്രാഥമിക സൗകര്യങ്ങളില്ല. വിധവയായ ചാക്കീരി സുബൈദയും താമസിക്കുന്നത് കക്കൂസ് പോലുമില്ലാത്ത വീട്ടിലാണ്. പട്ടികവർഗ വിഭാഗത്തിൽപെട്ട ഭർത്താവുപേക്ഷിച്ച മറ്റൊരു സ്ത്രീ വീട്ടിൽ താമസത്തിനൊരുങ്ങുന്നു. ഇവർ താമസിക്കുന്ന വീടുകളുടെ 500 മീറ്ററിനപ്പുറത്ത് വൈദ്യുതി എത്തുന്നുണ്ട്. ബ്ലോക്ക് പഞ്ചായത്തുമുഖേന അഞ്ച് സെൻറ് ഭൂമി ലഭിച്ചവരുടെ വീട് നിർമാണവും കോളനിക്ക് സമീപത്ത് പുരോഗമിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.