കോട്ടക്കൽ: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് എടരിക്കോട് സ്വാഗതമാട്ട് സംഘർഷം. പ്രതിഷേധക്കാരെ പൊലീസ് വിരട്ടിയോടിച്ചു. കനത്ത പൊലീസ് കാവലിൽ ഒരു കിലോമീറ്റർ ദൂരം ഡെപ്യൂട്ടി കലക്ടർ ജെ.ഒ. അരുണും സംഘവും സർവേ പൂർത്തിയാക്കി. ദേശീയപാതയിലെ സ്വാഗതമാട്-പാലച്ചിറമാട് ബൈപാസ് റോഡ് സർവേക്കായി വെള്ളിയാഴ്ച രാവിലെ എേട്ടാടെയാണ് അധികൃതരെത്തിയത്. ഇതോടെ സ്ത്രീകളും കുട്ടികളുമടക്കം പ്രതിഷേധമാരംഭിച്ചു. പരാതികളുമായി ഇവർ അണിനിരന്നു. ദേശീയപാത വീതികൂട്ടണമെന്നും എന്നാൽ, തെറ്റായ അലൈൻമെൻറ് മാറ്റണമെന്നുമായിരുന്നു ആവശ്യം. പ്രതിഷേധം കനത്തതോടെ നടപടികൾ നിർത്തിവെക്കേണ്ട അവസ്ഥയായി. ഇതോടെ പൊലീസ് പ്രതിഷേധക്കാരെ വിരട്ടിയോടിക്കുകയായിരുന്നു. തിരൂർ ഡിവൈ.എസ്.പി ബിജു ഭാസ്കറിെൻറ നേതൃത്വത്തിൽ കൂടുതൽ പൊലീസെത്തി നടപടികൾ പൂർത്തിയാക്കി. ദേശീയപാത സ്വാഗതമാട്ട് നിന്നാരംഭിച്ച് പാലച്ചിറമാട്ട് അവസാനിക്കുന്നതാണ് ബൈപാസ് റോഡ്. വീടുകളും പാടശേഖരവുമായി 4.4 കിലോമീറ്ററാണ് ദൂരം. ഇതിൽ ഒരു കിലോമീറ്റർ നീളം അളന്നുകഴിഞ്ഞു. രണ്ട് ദിവസത്തിനകം ഈ ഭാഗം പൂർത്തിയാക്കുമെന്ന് െഡപ്യൂട്ടി കലക്ടർ ജെ.ഒ. അരുൺ പറഞ്ഞു. ജില്ലയിൽ പാത കടന്നുപോകുന്ന 54.8 കിലോമീറ്ററിൽ ഇതോടെ 21.150 കിലോമീറ്റർ ദൂരം സർവേ പൂർത്തിയായി. ശനിയാഴ്ച രാവിലെ ഏഴിന് നടപടികൾ ആരംഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.