നടിയെ ആക്രമിച്ച കേസ്: ദിലീപിനെ കുടുക്കിയത് മഞ്ജുവാര്യരും കൂട്ടരും ^മാർട്ടിൻ

നടിയെ ആക്രമിച്ച കേസ്: ദിലീപിനെ കുടുക്കിയത് മഞ്ജുവാര്യരും കൂട്ടരും -മാർട്ടിൻ കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെ കുടുക്കിയത് മുൻ ഭാര്യ മഞ്ജുവാര്യരെന്ന് രണ്ടാം പ്രതി മാർട്ടിൻ ആൻറണി. റിമാൻഡ് കാലാവധി കഴിഞ്ഞ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ഹാജരാക്കിയപ്പോഴാണ് മഞ്ജുവാര്യർ അടക്കമുള്ള സിനിമ പ്രവർത്തകർക്കെതിരെ ഇയാൾ ആരോപണം ഉന്നയിച്ചത്. മഞ്ജുവും സംവിധായകൻ ശ്രീകുമാർ മേനോനും നടനും സംവിധായകനുമായ ലാലും ചേർന്നാണ് ദിലീപിനെ കുടുക്കിയതെന്നായിരുന്നു ആരോപണം. നടി രമ്യ നമ്പീശനും ദിലീപിനെ കുടുക്കാനുള്ള കെണിയിൽ പങ്കാളിയായി. താനുൾപ്പെടെയുള്ള നിരപരാധികളെ ചതിച്ചതിന് പ്രതിഫലമായാണ് മഞ്ജുവാര്യർക്ക് 'ഒടിയൻ' സിനിമയിലെ വേഷവും മുംബൈയിൽ ഫ്ലാറ്റും ലഭിച്ചത്. സത്യസന്ധമായ കാര്യങ്ങളാണ് പറയാനുള്ളതെന്ന അവകാശവാദത്തോടെയാണ് മാർട്ടിൻ സംസാരിച്ചുതുടങ്ങിയത്. കുറേ പറയാനുണ്ടെന്നും കോടതിയിൽ പൂർണ വിശ്വാസമുണ്ടെന്നും പ്രതികരിച്ച അയാൾ, കോടതിയിൽ കാര്യങ്ങളെല്ലാം ബോധിപ്പിച്ചിട്ടുണ്ടെന്നും കൂട്ടിച്ചേർത്തു. ആക്രമിക്കപ്പെട്ട ദിവസം നടി സഞ്ചരിച്ച വാഹനം ഒാടിച്ചിരുന്നത് മാർട്ടിനാണ്. കേസിൽ അറസ്റ്റിലായ ആദ്യ പ്രതിയാണിയാൾ. നടിയുടെ സഞ്ചാരവിവരങ്ങൾ മുഖ്യ പ്രതിയായ പൾസർ സുനിയെ അറിയിച്ചത് ഇയാളാണെന്നായിരുന്നു പ്രോസിക്യൂഷെൻറ ആരോപണം. നടിയുടെ രഹസ്യമൊഴിയിലും മാർട്ടിനെതിരെ പരാമർശമുണ്ട്. കൂടാതെ, സുനിക്ക് ഇയാൾ സംഭവദിവസം നിരവധി സന്ദേശങ്ങൾ അയച്ചതായും പലതവണ വിളിച്ചതായും പൊലീസിെൻറ റിപ്പോർട്ടിലുണ്ട്. െമസേജ് അയക്കാനുപയോഗിച്ച സിംകാർഡ് മാർട്ടിൻ നശിപ്പിച്ചതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവം നടന്നതുമുതൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുകയാണിയാൾ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.