എടക്കര: പോത്തുകല്‍ ഗ്രാമപഞ്ചായത്ത് ഇടത് അംഗം സ്ഥാനം രാജിെവച്ചു. ഏഴാം വാര്‍ഡായ പോത്തുകല്ലില്‍ നിന്നുള്ള സി.എച്ച്. സുലൈമാന്‍ ഹാജിയാണ് പഞ്ചായത്ത് അംഗത്വം രാജിെവച്ചത്. തിങ്കളാഴ്ച രാവിലെ 11ന് പഞ്ചായത്ത് സെക്രട്ടറി കെ. കൃഷ്ണകുമാറിന് രാജിക്കത്ത് സമര്‍പ്പിച്ചു. പോത്തുകല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കങ്ങളാണ് സി.പി.എം അംഗമായ സുലൈമാന്‍ ഹാജിയുടെ രാജിയിെലത്തിയത്. പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്യാതെയാണ് പ്രസിഡൻറ്, വൈസ് പ്രസിഡൻറ് എന്നിവരെ നിര്‍ണയിച്ചതെന്നാരോപിച്ച് സുലൈമാന്‍ ഹാജി ഫെബ്രുവരി 16ന് പാര്‍ട്ടി പോത്തുകല്‍ ലോക്കല്‍ കമ്മിറ്റി അംഗത്വവും വെളുമ്പിയംപാടം ബ്രാഞ്ച് കമ്മിറ്റി സെക്രട്ടറി സ്ഥാനവും രാജിവെച്ചിരുന്നു. തെൻറ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കിൽ പഞ്ചായത്ത് അംഗത്വം രാജിവെക്കുമെന്ന് അദ്ദേഹം നേരത്തേ നേതൃത്വത്തെ അറിയിച്ചിരുന്നു. വിഷയം ചര്‍ച്ച ചെയ്യാന്‍ പാര്‍ട്ടി ജില്ല നേതൃത്വം മാര്‍ച്ച് 31വരെ സമയം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, 26 ആയിട്ടും നേതൃത്വം തീരുമാനമറിയിക്കാത്തതിനെ തുടര്‍ന്നാണ് രാജി. ഒമ്പത് അംഗങ്ങളുടെ പിന്തുണയോടെ യു.ഡി.എഫാണ് പോത്തുകല്ലില്‍ ഭരണം നടത്തിയിരുന്നത്. ഞെട്ടിക്കുളം വാര്‍ഡിലെ താര അനില്‍ എന്ന കോണ്‍ഗ്രസ് അംഗം മരിച്ചതിെന തുടര്‍ന്ന് ഉപതെരഞ്ഞെടുപ്പ് നടക്കുകയും ഉപതെരഞ്ഞെടുപ്പില്‍ ഇടത് സ്ഥാനാര്‍ഥി രജനി വിജയിക്കുകയും ചെയ്തു. ഇേത തുടര്‍ന്ന് കഴിഞ്ഞ മാസമാണ് യു.ഡി.എഫില്‍നിന്ന് ഭരണം ഇടതിന് ലഭിച്ചത്. ഫെബ്രുവരി 15നാണ് ഇടതുപക്ഷ അംഗമായ സി. സുഭാഷിനെ പ്രസിഡൻറായും വത്സല അരവിന്ദനെ വൈസ് പ്രസിഡൻറായും തെരഞ്ഞെടുത്തത്. പ്രസിഡൻറ് തെരഞ്ഞെടുപ്പില്‍ സുഭാഷിെൻറ പേര് നിര്‍ദേശിച്ച ആളാണ് സുലൈമാന്‍ ഹാജി. എന്നാല്‍, പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്യാതെയാണ് പ്രസിഡൻറിനെയും വൈസ് പ്രസിഡൻറിനെയും തീരുമാനിച്ചതെന്ന് ആരോപിച്ചായിരുന്നു സുലൈമാന്‍ ഹാജി പാര്‍ട്ടി പദവികള്‍ രാജിെവച്ചത്. മൂന്ന് വര്‍ഷം മുമ്പ് കോണ്‍ഗ്രസ് വിട്ട് സി.പി.എമ്മില്‍ ചേര്‍ന്ന അംഗത്തിന് പഞ്ചായത്ത് പ്രസിഡൻറ് സ്ഥാനം നല്‍കുകയും എന്നാൽ, കഴിഞ്ഞ 43 വര്‍ഷമായി പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്ന തന്നെ അവഗണിക്കുകയും ചെയ്തെന്നാണ് സുലൈമാന്‍ ഹാജിയുടെ പ്രധാന പരാതി. ഒരു വിഭാഗം പാര്‍ട്ടി പ്രവര്‍ത്തകര്‍ സുലൈമാന്‍ ഹാജി പഞ്ചായത്ത് പ്രസിഡൻറാകുമെന്ന് കണക്ക് കൂട്ടിയിരുന്നു. നിലവിലെ പ്രസിഡൻറ് സുഭാഷിനെയും വൈസ് പ്രസിഡൻറ് വത്സല അരവിന്ദനെയും മാറ്റി പാര്‍ട്ടിയിലെ മുതിര്‍ന്ന അംഗം ജോസഫ് ജോണിനെ പ്രസിഡൻറ് ആക്കുന്നതടക്കം നിരവധി ആവശ്യങ്ങള്‍ ഹാജി പാര്‍ട്ടി നേതൃത്വത്തിന് മുന്നില്‍ നിരത്തിയിരുന്നു. മുതിർന്ന സി.പി.എം നേതാവ് പാലോളി മുഹമ്മദ് കുട്ടി, ജില്ല സെക്രട്ടറി ഇ.എന്‍. മോഹന്‍ദാസ് തുടങ്ങിയ നേതാക്കള്‍ സുലൈമാന്‍ ഹാജിയെ അനുനയിപ്പിക്കാന്‍ ശ്രമങ്ങള്‍ നടത്തിയെങ്കിലും വിജയിച്ചില്ല. പാര്‍ട്ടിയില്‍നിന്ന് അനുകൂല നടപടികള്‍ ഉണ്ടാവാത്ത സാഹചര്യത്തിലാണ് താന്‍ രാജിവെക്കുന്നതെന്ന് സുലൈമാന്‍ ഹാജി പറഞ്ഞു. എന്നാല്‍, പാര്‍ട്ടി അംഗത്വം ഇദ്ദേഹം രാജിെവച്ചിട്ടില്ല. സുലൈമാന്‍ ഹാജിയുടെ രാജി സ്വീകരിച്ച് തുടര്‍ നടപടികള്‍ക്കായി അയച്ചുകൊടുത്തതായി സെക്രട്ടറി അറിയിച്ചു. ഹാജിയുടെ രാജിെയത്തുടര്‍ന്ന് പോത്തുകല്ലില്‍ വീണ്ടും ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.