കെട്ടിടനികുതി: കുടിശ്ശിക വരുത്തിയവർക്കെതിരെ പഞ്ചായത്തുകള്‍ നിയമനടപടിയിലേക്ക്

മലപ്പുറം: നൂറുശതമാനം നികുതി പിരിവ് ലക്ഷ്യം കൈവരിക്കുന്നതി​െൻറ ഭാഗമായി ജില്ലയിലെ ഗ്രാമപഞ്ചായത്തുകള്‍ ജപ്തി, പ്രോസിക്യൂഷന്‍ അടക്കമുള്ള നിയമനടപടികൾക്കൊരുങ്ങുന്നു. ഏപ്രില്‍ ഒന്നിന് മുഴുവന്‍ കേസുകളിലും ജപ്തി, പ്രോസിക്യൂഷന്‍ നടപടികള്‍ ആരംഭിക്കാന്‍ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ പഞ്ചായത്ത് സെക്രട്ടറിമാര്‍ക്ക് നിർദേശം നല്‍കി. മൊബൈല്‍ ടവറുകള്‍ക്കെതിരെ പ്രോസിക്യൂഷന്‍ നടപടികള്‍ ആരംഭിച്ചു. പ്രോസിക്യൂഷന്‍ നടപടികളിലേക്ക് കടക്കാതെ മുഴുവന്‍ നികുതിദായകരും മാര്‍ച്ച് 31ന് മുമ്പ് വസ്തുനികുതി കുടിശ്ശിക ഗ്രാമപഞ്ചായത്തുകളില്‍ അടക്കണമെന്ന് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. കുടിശ്ശിക വരുത്തിയവര്‍ക്കെതിരെ ആർ.ആര്‍ ഡിമാൻറ് നോട്ടീസ്, ജപ്തി നടപടികള്‍ എന്നിവ സ്വീകരിച്ചിട്ടും വിജയിക്കാത്ത സാഹചര്യത്തില്‍ കോടതി മുഖേന നികുതി വസൂലാക്കാനുള്ള പ്രോസിക്യൂഷന്‍ നടപടികളിലേക്ക് പഞ്ചായത്തുകള്‍ ഉടൻ കടക്കും. കോടതി നടപടികളിലൂടെ കുടിശ്ശിക അടക്കേണ്ടിവന്നാല്‍ തുക രണ്ടിരട്ടിയായി വര്‍ധിക്കും. ശരാശരി 85.68 ശതമാനം കെട്ടിടനികുതി പിരിച്ചെടുത്ത മലപ്പുറം സംസ്ഥാനത്ത് രണ്ടാം സ്ഥാനത്താണ്. വെട്ടം, ഒഴൂര്‍, തെന്നല, ഇരിമ്പിളിയം, മുതുവല്ലൂര്‍, തൃപ്രങ്ങോട് പഞ്ചായത്തുകള്‍ നൂറുശതമാനം നികുതി പിരിച്ച് നേട്ടം കൈവരിച്ചു. 49 പഞ്ചായത്തുകള്‍ 90 ശതമാനത്തിലധികവും 30 പഞ്ചായത്തുകള്‍ 80 ശതമാനത്തിലധികവും നികുതി പിരിച്ചു. വട്ടംകുളം, കുറുവ, അങ്ങാടിപ്പുറം, എടരിക്കോട്, വള്ളിക്കുന്ന് പഞ്ചായത്തുകള്‍ മാത്രമാണ് 60 ശതമാനത്തിന് താഴെ നില്‍ക്കുന്നത്. നികുതി പിരിവ് ലക്ഷ്യത്തിലെത്തിക്കുന്നതി​െൻറ ഭാഗമായി പഞ്ചായത്ത് ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കി. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ കെ. മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. സീനിയര്‍ സൂപ്രണ്ട് കെ. സദാനന്ദന്‍, പഞ്ചായത്ത് അസി. ഡയറക്ടര്‍ പ്രദീപ്കുമാർ എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.