കുറ്റിപ്പുറം: ദേശീയപാത വികസനത്തിൽ അലൈൻമെൻറ് മാറ്റം അനിവാര്യമാണെന്ന് തദ്ദേശഭരണസ്ഥാപനങ്ങളിലെ അധ്യക്ഷൻമാരടങ്ങുന്ന സമിതി ആവശ്യപ്പെട്ടതോടെ തിരൂർ താലൂക്കിലെ 3 എ വിജ്ഞാപനം വീണ്ടും ഇറക്കേണ്ടിവരും. അരീത്തോട്, കൊളപ്പുറം, കുറ്റിപ്പുറം എന്നിവിടങ്ങളിലാണ് അലൈൻമെൻറ് മാറ്റത്തിനായി ആവശ്യം ശക്തമായത്. അലൈൻമെൻറ് മാറ്റം വരുന്നതോടെ പുതിയ സർവേയിൽ ഉൾപ്പെടുന്ന നമ്പറുകൾ സഹിതം ദേശീയപാത അതോറിറ്റിയുടെ കേന്ദ്ര ആസ്ഥാനത്ത് നിന്ന് പുതിയ 3 എ വിജ്ഞാപനമെത്തിയാൽ മാത്രമേ സർവേ മാറ്റാനാകൂ. ഇതിന് സാങ്കേതിക തടസ്സങ്ങളേറെയാണ്. തിരൂർ താലൂക്കിലെ 3 എക്ക് ശേഷം 3 ബി, 3 സി വരെയുള്ള നടപടികളുമായി ദേശീയപാത അതോറിറ്റി നടപടികൾ വേഗത്തിലാക്കിയിട്ടുണ്ട്. ഏഴ് പ്രവൃത്തിദിനങ്ങൾക്കുള്ളിൽ പൊന്നാനി താലൂക്കിലെ 3 എ വിജ്ഞാപനം എത്തുമെന്ന് ദേശീയപാത എൽ ആൻഡ് എ ഡെപ്യൂട്ടി കലക്ടർ ഡോ. ജെ.ഒ. അരുൺ 'മാധ്യമ'ത്തോട് പറഞ്ഞു. സാേങ്കതികപിഴവ് പരിഹരിച്ച് രണ്ടാമതയച്ചതിനാലാണ് പൊന്നാനി താലൂക്കിലേത് വൈകിയത്. അലൈൻമെൻറ് മാറ്റിയാൽ പുതിയ 3 എ വിജ്ഞാപന പ്രകാരം ഒരു ദിവസത്തിനുള്ളിൽ സർവേ പൂർത്തിയാക്കാനാകുമെന്നും ഡെപ്യൂട്ടി കലക്ടർ പറഞ്ഞു. അലൈൻമെൻറ് മാറ്റം ദേശീയപാത അതോറിറ്റിയുടെ നിലവിലെ സാഹചര്യപ്രകാരം സാധ്യമല്ലെന്നും സർക്കാർ തലത്തിൽ തീരുമാനമെത്തിയാൽ അക്കാര്യം പരിശോധിക്കുമെന്നും ദേശീയപാത ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.