കാളികാവ് (മലപ്പുറം): കൂടുതൽ എ പ്ലസില്ലാതെയും ലക്ഷങ്ങള്‍ വാരിയെറിയാതെയും ഡോക്ടറാവാമെന്ന് തെളിയിച്ചിരിക്കുകയാണ് കാളികാവ് പാറശ്ശേരിയിലെ ടാപ്പിങ് തൊഴിലാളിയായ പാലപ്ര ഉമ്മറിെൻറ മകൾ സീനത്ത്. പത്താം ക്ലാസിലും പ്ലസ് ടുവിലും ശരാശരി മാര്‍ക്ക് മാത്രം നേടിയാണ് ഈ മലയോരത്തുകാരി എം.ബി.ബി.എസ് സ്വന്തമാക്കിയത്. അടക്കാകുണ്ട് ക്രസൻറ് ഹൈസ്‌കൂളില്‍നിന്ന് എസ്.എസ്.എല്‍.സി വിജയിച്ചപ്പോൾ എ പ്ലസ് ലഭിച്ചത് അറബിയിലും മലയാളം സെക്കൻഡിലും മാത്രമായിരുന്നു. രണ്ട് വിഷയങ്ങളിൽ എ ഗ്രേഡ് നേടിയപ്പോൾ നാല് ബി പ്ലസും രണ്ട് ബിയുമായിരുന്നു മറ്റു വിഷയങ്ങളിലെ പ്രകടനം. അതിനാൽ സ്‌കൂളുകളിലൊന്നും പ്ലസ് ടുവിന് അഡ്മിഷന്‍ ലഭിച്ചിരുന്നില്ല. പാരലൽ കോളജില്‍ ഹ്യുമാനിറ്റീസിന് ചേരാന്‍ തീരുമാനിച്ചിരിക്കുമ്പോഴാണ് അണ്‍ എയ്ഡഡ് സ്‌കൂളായ കരുവാരകുണ്ട് നജാത്ത് ഹയര്‍സെക്കന്‍ഡറിയില്‍ മാനേജ്മെൻറ് സീറ്റില്‍ സയന്‍സിന് അഡ്മിഷന്‍ ലഭിച്ചത്. പഠനഭാരം കാരണം ഹ്യുമാനിറ്റീസിലേക്ക് മാറാനും ശ്രമം നടത്തി. എന്നാല്‍, അത് നടക്കാത്തതിനാല്‍ സയന്‍സ് ഗ്രൂപ്പിൽ പഠനം തുടരുകയായിരുന്നു. പ്ലസ് ടുവിന് എ പ്ലസ് അറബിയിൽ മാത്രമൊതുങ്ങി. രണ്ട് ബിയും ഒരു സി പ്ലസും േനടി കഷ്ടിച്ചാണ് ജയിച്ചുകയറിയത്. ടി.ടി.സിക്ക് പല കോളജുകളിലും അപേക്ഷ നല്‍കിയെങ്കിലും മാര്‍ക്ക് കുറവായതിനാല്‍ എവിടെയും സീറ്റ് ലഭിച്ചില്ല. അങ്ങനെയിരിക്കെ ബി.എസ്സി അഗ്രികള്‍ച്ചറിനെങ്കിലും സീറ്റ് നേടുകയെന്ന ലക്ഷ്യത്തോടെ മഞ്ചേരിയില്‍ എന്‍ട്രന്‍സ് പരിശീലനത്തിന് ചേർന്നു. പ്ലസ് ടുവിന് കഷ്ടിച്ച് ജയിച്ചതിനാൽ പലരും നിരുത്സാഹപ്പെടുത്തുകയും ഡിഗ്രിക്ക് ചേരാൻ ഉപദേശിക്കുകയും ചെയ്തു. എന്നാല്‍, പിതാവും മാതാവ് ഷഹീദയും മകളുടെ ആഗ്രത്തിനൊപ്പം നിന്നു. എന്‍ട്രന്‍സ് പരീക്ഷയുടെ ഫലം വന്നപ്പോൾ 1810-ാം റാങ്ക് നേടി സീനത്ത് ഏവരെയും അദ്ഭുതപ്പെടുത്തി. സർക്കാർ മെറിറ്റില്‍ കോഴിക്കോട് കെ.എം.സി.ടി മെഡിക്കല്‍ കോളജില്‍ പ്രവേശനം നേടിയ മിടുക്കി ഒന്നാം ക്ലാസോടെ എം.ബി.ബി.എസ് വിജയിക്കുകയും ചെയ്തു. ഇതിെൻറ ആഹ്ലാദം പങ്കുവെക്കുന്ന സഹോദരന്‍ റിയാസിെൻറ ഫേസ്ബുക്ക് പോസ്റ്റ് വൈറലായി. പ്ലസ്ടുവിന് കൂടുതൽ എ പ്ലസിെൻറ തിളക്കമില്ലാത്തതിനാൽ മെഡിക്കല്‍ മോഹം വഴിയിലുപേക്ഷിക്കുന്ന വിദ്യാർഥികൾക്ക് സീനത്തിെൻറ വിജയക്കുതിപ്പ് പ്രേചാദനമാവുകയാണ്. സീനത്ത് കാളികാവ് പഞ്ചായത്തിലെ പൂങ്ങോട്ട് സ്വകാര്യ പ്രാക്ടീസ് തുടങ്ങിക്കഴിഞ്ഞു. പടം- 1. സീനത്ത് പൂങ്ങോെട്ട ക്ലിനിക്കിൽ 2. സീനത്ത് പിതാവ് ഉമ്മറിനും മാതാവ് ശാഹിദക്കുമൊപ്പം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.