കാളികാവ്: യു.ഡി.എഫ് ബന്ധം പുനഃസ്ഥാപിച്ച് കോണ്‍ഗ്രസും മുസ്ലിം ലീഗും ചേര്‍ന്ന് ഭരിക്കുന്ന കാളികാവ് പഞ്ചായത്തില്‍ പ്രസിഡൻറിെൻറ കാലാവധി പത്തു ദിവസം കൂടി നീട്ടി നൽകുമെന്ന് സൂചന. കഴിഞ്ഞ വര്‍ഷമുണ്ടാക്കിയ ധാരണ പ്രകാരം നിലവിലെ പ്രസിഡൻറ് മുസ്‌ലിം ലീഗിലെ വി.പി. നാസറിെൻറ ഒരു വര്‍ഷത്തെ കാലാവധി സെപ്റ്റംബര്‍ അഞ്ചു വരെയാണ്. ഇതാണ് 15 വരെ നീട്ടാന്‍ യു.ഡി.എഫില്‍ ധാരണയായത്. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മുന്നണിയില്ലാതെയാണ് കോൺഗ്രസും ലീഗും മത്സരിച്ചിരുന്നത്. തുടര്‍ന്ന് സി.പി.എമ്മിന് ലീഗ് സഹായത്തോടെ ഭരണം ലഭിക്കുകയായിരുന്നു. ഈ ഭരണത്തിന് പത്തു മാസം മാത്രമാണ് ആയുസ്സുണ്ടായത്. പല പഞ്ചായത്തുകളിലും ശിഥിലമായ മുന്നണി ബന്ധം പുന-ഃസ്ഥാപിക്കാൻ കോണ്‍ഗ്രസും ലീഗും തീരുമാനിച്ചതോടെ കാളികാവ് പഞ്ചായത്തിലും യു.ഡി.എഫ് സംവിധാനം നിലവില്‍ വന്നു. അതോടെ സി.പി.എം ഭരണസമിതിയെ അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കുകയായിരുന്നു. യു.ഡി.എഫ് ബന്ധം പുനഃസ്ഥാപിച്ചതോടെ ജില്ല തലത്തില്‍ എടുത്ത തീരുമാനപ്രകാരം ആദ്യ ഒരു വര്‍ഷം ലീഗിനും തുടര്‍ന്ന് 26 മാസം കോണ്‍ഗ്രസിനും അവശേഷിക്കുന്ന അവസാന വര്‍ഷം വീണ്ടും ലീഗിനു നല്‍കുവാനാണ് തീരുമാനിച്ചിരുന്നത്. ഇതു പ്രകാരം ആറിന് നിലവിലെ പ്രസിഡൻറിെൻറ കാലാവധി അവസാനിച്ചു. എന്നാല്‍ പഞ്ചായത്ത് മുന്‍കൈയെടുത്ത് സ്ഥാപിച്ച ലൈബ്രറി, കാളികാവ് പഞ്ചായത്തിെൻറ മൊബൈല്‍ ആപ്ലിക്കേഷന്‍ അടക്കമുള്ള ചില പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കാനാണ് കാലാവധി കുറഞ്ഞ ദിവസങ്ങളിലേക്ക് നീട്ടി നല്‍കുന്നതെന്നറിയുന്നു. ഈ മാസം 15 കഴിഞ്ഞാല്‍ കോണ്‍ഗ്രസിലെ മേലേകാളികാവ് വാര്‍ഡ് അഗം കരുവത്തിവല്‍ നജീബ് ബാബു പ്രസിഡൻറ് പദത്തിലെത്തുമെന്നാണറിയുന്നത്. അഞ്ചച്ചവിടി വാര്‍ഡ് അംഗം അസ്മാബിയായിരിക്കും വൈസ് പ്രസിഡൻറ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.