എടക്കുളത്തിെൻറ കലാകാരൻ കെ.എം. ബാവ ഓർമയായി തിരുനാവായ: അരനൂറ്റാണ്ടിലേറെക്കാലം മാപ്പിള ഗാനമേള, മാജിക്, മോണോ ആക്ട് രംഗത്ത് നിറഞ്ഞുനിന്ന് ആയിരങ്ങളുടെ മനം കവർന്ന കെ.എം. ബാവ ഓർമയായി. 1955-95 കാലഘട്ടത്തിൽ കേരളത്തിനകത്തും പുറത്തുമായി അയ്യായിരത്തിലധികം വേദികളെ ധന്യമാക്കിയ കെ.എം. ബാവയുടെ ഗാനമേള അക്കാലത്തെ കല്യാണ സദസ്സുകളിൽ ഒഴിച്ചുകൂടാനാവാത്തതായിരുന്നു. ബാവയുടെ മാജിക്കും മോണോ ആക്ടുമില്ലാത്ത സ്കൂൾ വാർഷികാഘോഷങ്ങളും ഉത്സവങ്ങളും വിരളമായിരുന്നു. 13-ാം വയസ്സിൽ കല്യാണ സദസ്സുകളിൽ പാടിത്തെളിഞ്ഞ ബാവ ആധുനിക സംഗീതോപകരണങ്ങളൊന്നുമില്ലാത്ത അന്ന് സ്വന്തം ഹാർമോണിയവും തബലയുമൊക്കെ ഉപയോഗിച്ചാണ് പരിപാടികൾ നടത്തിയിരുന്നത്. ഒട്ടേറെ ശിഷ്യഗണങ്ങളുള്ള ബാവയുടെ സംഗീതസ്വരം നിലച്ചത് 1995ൽ ഒരു വേദിയിൽ പാടിക്കൊണ്ടിരിക്കെ തളർന്നുവീണതോടെയാണ്. 2001ൽ ദേശീയ യുവജന വാരാഘോഷത്തിെൻറ ഭാഗമായി രാജീവ് ഗാന്ധി മെമോറിയൽ കൾചറൽ സൊസൈറ്റി എടക്കുളം കാദനങ്ങാടിയിൽ ഒരുക്കിയ ചടങ്ങിൽ അദ്ദേഹത്തെ ആദരിച്ചിരുന്നു. സംഗീതസ്വരം നിലച്ചതോടെ കടം വന്ന് വിഷമാവസ്ഥയിലായതിനാൽ എടക്കുളത്തെ ഭൂമി വിറ്റ് എടയൂരിലേക്ക് താമസം മാറ്റി. ചൊവ്വാഴ്ച രാവിലെയായിരുന്നു അന്ത്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.