കൃഷി പാക്കേജ് 2

വിത്തനശ്ശേരിയിൽ പച്ചക്കറി കൃഷിക്ക് ജലസേചനം നെന്മാറ: പച്ചക്കറി കൃഷിക്ക് സംസ്ഥാന തലത്തിൽ തന്നെ ഖ്യാതിയുള്ള വിത്തനശ്ശേരിയിൽ കർഷകർ പച്ചക്കറി തോട്ടത്തിൽ കൃഷി നടത്തുന്നത് കൃത്രിമ മാർഗങ്ങളിലൂടെ ജലം ശേഖരിച്ച്. ഇതിനായി അടുത്തുള്ള കിണറുകളെയും ജലാശയങ്ങളെയുമാണ് കർഷകർ ആശ്രയിക്കുന്നത്. മോേട്ടാർവെച്ച് ദിവസവും നനക്കുന്നു. മുല്ലക്കൽ ഭാഗത്തെ നൂറോളം കർഷകരാണ് ഒത്തുചേർന്ന് അമ്പതേക്കറോളം ഭാഗത്തെ കൃഷിസ്ഥലത്ത് പച്ചക്കറി കൃഷിയിറക്കിയിരിക്കുന്നത്. മാർച്ച് -ഏപ്രിൽ മാസങ്ങളിൽ അടുത്തുള്ള ചെക്ക്ഡാമിൽ നിന്നും ജലസ്രോതസിൽ നിന്നും ജലം പമ്പു ചെയ്താണ് വിത്തിറക്കി ചെടികൾ വളർത്തുന്നത്. എന്നാൽ, തിരുമുറിയാതെ മഴ പെയ്യേണ്ട സമയത്ത് ജലസേചനം പല കൃഷിക്കാരുടെയും ഒാർമയിലില്ല. ഓണക്കാലമാകുമ്പോഴേക്ക് വിളവെടുപ്പിന് പാകമാകാറുണ്ട്. കാലവർഷത്തി​െൻറ ആധിക്യം മൂലം കൃഷി നശിച്ച മുൻ കാല ചരിത്രമുണ്ടെങ്കിലും മഴക്കുറവ് മൂലം പച്ചക്കറി കൃഷി ഉപേക്ഷിക്കേണ്ട സാഹചര്യമുണ്ടായിട്ടില്ല. വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രമോഷൻ കൗൺസിലി​െൻറയും മറ്റും സഹായത്തോടെ പച്ചക്കറി വിപണനം നടത്തുന്ന ഇവിടത്തെ കർഷകരുടെ കൂട്ടായ്മയായ സ്വാശ്രയ കർഷക സമിതിക്ക് വിത്തനശ്ശേരിയിൽ സ്വന്തമായി വിപണന ശാലയുമുണ്ട്. പാവൽ, പയർ, പച്ചമുളക്, കോവൽ, മത്തൻ ,കുമ്പളം, പടവലം തുടങ്ങി പന്ത്രണ്ടോളം ഇനങ്ങൾ ഇവിടെ കൃഷി ചെയ്യുന്നു. ഉള്ള് തണുപ്പിച്ചൊരു മഴ ഇക്കുറിയും കിട്ടിയില്ല അഗളി: കാലവർഷം ഇക്കുറിയും കനിഞ്ഞില്ല, കരിഞ്ഞുണങ്ങി കിഴക്കനട്ടപ്പാടി. അട്ടപ്പാടിയിൽ മണ്ണു തണുക്കുന്ന മഴയെത്തിയിട്ട് വർഷം രണ്ടായി. കിഴക്കനട്ടപ്പാടിയുടെ പല ഭാഗങ്ങളിലും മരുഭൂമിക്ക് സമമായ അവസ്ഥയാണ്. പടിഞ്ഞാറൻ കുടിയേറ്റ മേഖലയിലെ കർഷകരും കടുത്ത പ്രതിസന്ധിയിലാണ്. പലരും കൃഷിക്കളമൊഴിഞ്ഞു. ആദിവാസി വിഭാഗത്തെയാണ് മഴയുടെ കുറവ് കൂടുതൽ ബാധിച്ചിട്ടുള്ളത്. ഇവരുടെ കൃഷിരീതിയൊക്കെയും കാലവർഷത്തെ ആശ്രയിച്ചുള്ളതാണ്. ചോളം, ചാമ, തിന, റാകി, തുവര, മുതിര തുടങ്ങിയ പരമ്പരാഗതനാണ്യവിളകൾക്കെല്ലാം കാലവർഷം കനിയേണ്ടതുണ്ട്. മഴക്കുറവ് മൂലം ഇവരുടെ പഞ്ചകൃഷി അവസാനിപ്പിച്ചു. തങ്ങൾ കൃഷി ചെയ്ത് ഉണ്ടാക്കുന്ന പോഷകസമൃദ്ധമായ ചെറു ധാന്യങ്ങൾ ഭക്ഷണത്തിനായി അടുത്ത വിളവെടുപ്പുകാലം വരെ സൂക്ഷിച്ചുവെച്ചിരുന്ന ഇവർക്ക് ആ ചിട്ടകളെല്ലാം ഉപേക്ഷിക്കേണ്ടിവന്നു. പോഷകാഹാരക്കുറവ് ഇപ്പോൾ ഭീതിയുളവാക്കുന്ന അളവിൽ ഇവരുടെ സമൂഹത്തെ ബാധിച്ചു കഴിഞ്ഞു. ശിശുമരണങ്ങൾ ആവർത്തിച്ചുകൊണ്ടിരിക്കുന്നു. പ്രധാന വരുമാന മാർഗമായിരുന്ന ആടുമാടുകൾക്ക് ഭൂമി വരണ്ട് ഉണങ്ങിയതോടെ തീറ്റയില്ലാതായി. കുറേയേറെ ചത്തു. ബാക്കിയുള്ളവ പേക്കോലങ്ങളായതോടെ നിസാര വിലക്ക് വിറ്റൊഴിയുവാൻ ആദിവാസികൾ നിർബന്ധിതരായിരിക്കുകയാണ്. കുടിയേറ്റ കർഷകരുടെ കാര്യവും ഏറെ പരിതാപകരമാണ്. കുരുമുളക് തോട്ടങ്ങൾ പലതും ഇക്കുറി ഉണങ്ങി നശിച്ചു. വെള്ളം കൂടുതൽ ആവശ്യമായ വാഴ, പച്ചക്കറി കൃഷികൾ കർഷകർ അവസാനിപ്പിച്ചു. മഴക്കുറവ് വിളവിനെയും നന്നായി ബാധിച്ചിട്ടുണ്ട്. കളശല്യത്തിൽ വലഞ്ഞ് കർഷകർ കുഴല്‍മന്ദം: ഇത്തവണ ജില്ലയിലെ നെല്‍കര്‍ഷകര്‍ ഏറ്റവും കൂടുതല്‍ പ്രതിസന്ധിയിലായത് കളശല്യത്തിലാണ്. ഒന്നാം വിളക്ക് ഭൂരിഭാഗം പാടങ്ങളിലും പൊടിവിതയായിട്ടാണ് കൃഷിയിറക്കിയിട്ടുള്ളത്. പൊടിവിത നടത്തിയ പാടങ്ങളില്‍ കളശല്യം രൂക്ഷമാണ്. പാടങ്ങളില്‍ അവശ്യത്തിന് വെള്ളം കെട്ടിനിര്‍ത്താന്‍ കഴിെഞ്ഞങ്കില്‍ കളശല്യം കുറഞ്ഞേനേ. എന്നാൽ മഴ സജീവമാവാത്തതോടെ അതിനും നിവൃത്തിയില്ലാതെയാണ് കർഷകർ. ഏക്കറിന് 25,000 രൂപ കള നീക്കാന്‍ ചെലവായതായി കര്‍ഷകര്‍ പറയുന്നു. ചില കര്‍ഷകര്‍ കളപറിക്കല്‍ പാതിവഴിയില്‍ ഉപേക്ഷിച്ചു. ജില്ലയില്‍ ഇപ്പോഴും10,000 ഹെക്ടർ സ്ഥലത്ത് നെല്‍കൃഷി വിളയിറക്കാന്‍ കഴിഞ്ഞിട്ടില്ല. സാധാരണ ജില്ലയില്‍ ഒന്നാം വിളക്ക് 42, 000 മുതല്‍ 45,000 വരെ ഹെക്ടര്‍ സ്ഥലത്താണ് നെല്‍കൃഷിയിറക്കാറുള്ളത്. എന്നാല്‍ ഇതുവരെ 32,000 ഹെക്ടര്‍ സ്ഥലത്ത് മാത്രമാണ് വിളയിറക്കിയിട്ടുള്ളത്. കഴിഞ്ഞ രണ്ടാംവിളക്ക് ജില്ലയില്‍ 20,000 ഹെക്ടര്‍ സ്ഥലത്ത് മാത്രമാണ് വിളവ് എടുക്കാന്‍ കഴിഞ്ഞത്. കാലവര്‍ഷം ശക്തിപ്പെടാത്തതും കാർഷികമേഖലയെ കാര്യമായി ബാധിച്ചു. പാടശേഖരങ്ങളില്‍ ഏകീകരിച്ച് വിള ഇറക്കാന്‍ കഴിയാത്തത് വളപ്രയോഗത്തേയും വിളവെടുപ്പിനേയും ബാധിക്കും. ഇപ്പോള്‍ ലഭിക്കുന്ന ചാറ്റല്‍മഴയില്‍ ഉണക്കഭീഷണി ഒഴിവാകും എന്നതുമാത്രമാണുള്ളത്. സാധാരണഗതിയില്‍ ഈ സമയത്ത് പാടങ്ങളിലെ നെല്‍ചെടികള്‍ക്കുള്ളില്‍ പൂട്ടില്‍ വരുന്നതാണ്. എന്നാല്‍ ഇപ്പോഴും ഞാറ്റടി തയാറാക്കിയ പാടങ്ങളില്‍ പറിച്ച് നടീല്‍ നടത്തുന്ന കാഴ്ചയാണുള്ളത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.