നിലമ്പൂർ: ഓട്ടിസം ബാധിച്ച കുട്ടികളുടെ പുനരധിവാസം ലക്ഷ‍്യമാക്കി നിലമ്പൂരിൽ പ്രത‍്യേക കേന്ദ്രം സ്ഥാപിക്കാൻ ആലോചന. ഇതുമായി ബന്ധപ്പെട്ട് പി.വി. അന്‍വർ എം.എല്‍.എയുടെ നേതൃത്വത്തിൽ വിവിധ വകുപ്പ് മേധാവികളുടെയും പഞ്ചായത്ത് പ്രസിഡൻറുമാരുടെയും യോഗം ചേർന്നു. ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് തെറപ്പി അടക്കമുള്ള ചികിത്സ നൽകുന്നതിനുള്ള സൗകര്യങ്ങള്‍ ജില്ലയിൽ കുറവാണെന്നും സ്വകാര്യ കേന്ദ്രങ്ങളില്‍ ചൂഷണം നിലനില്‍ക്കുന്നുണ്ടെന്നും യോഗത്തിൽ പെങ്കടുത്തവര്‍ ചൂണ്ടിക്കാട്ടി. ഓട്ടിസം ബാധിച്ച കുട്ടികള്‍ക്ക് മാതാപിതാക്കളുടെ സാന്നിധ്യത്തില്‍ മാത്രം തെറപ്പി ചികിത്സ നൽകണമെന്ന നിർദേശം പ്രാവര്‍ത്തികമാകുന്നില്ല. ഇത്തരത്തിലുള്ളവരെ പുനരധിവസിപ്പിക്കാനും താൽപര്യമുള്ള മേഖല കണ്ടെത്താനുമായി നിലമ്പൂര്‍ നിയോജകമണ്ഡലത്തില്‍ സ്ഥലം കണ്ടെത്തി പൊതു പങ്കാളിത്തത്തോടെ സൗകര്യമൊരുക്കുകയാണ് ലക്ഷ്യമെന്ന് എം.എല്‍.എ പറഞ്ഞു. സൗകര‍്യപ്രദമായ സ്ഥലം കണ്ടെത്തിയിട്ടുണ്ട്. ഇതുസംബന്ധിച്ച് അന്തിമ തീരുമാനം കൈക്കൊള്ളാൻ ഈ മാസം 30ന് വിപുലമായ യോഗം വിളിച്ചു ചേര്‍ക്കാൻ തീരുമാനിച്ചു. പഞ്ചായത്തു പ്രസിഡൻറുമാര്‍, ഇത്തരം കുട്ടികളുടെ രക്ഷിതാക്കള്‍ എന്നിവരെ ഉള്‍പ്പെടുത്തിയായിരിക്കും യോഗം. ഈ രംഗത്തെ വിദഗ്ധരുടെ സഹായത്തോടെ പദ്ധതി രൂപരേഖയും തയാറാക്കും. വിവിധ പഞ്ചായത്തുപ്രതിനിധികള്‍ക്കു പുറമേ ഈ രംഗത്തു പ്രവര്‍ത്തിക്കുന്ന ഡോ. സി.പി. അബൂബക്കര്‍, ഓട്ടിസം ക്ലബ് സെക്രട്ടറി ഡോ. കെ.പി. റഫീഖലി തുടങ്ങിയവരും വിവിധ സംഘടന പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.