വണ്ടൂര്‍: പ്ലാസ്റ്റിക് ഷീറ്റുകൊണ്ടുള്ള ഷെഡില്‍ ദുരിത ജീവിതം നയിച്ചിരുന്ന കാന്‍സര്‍ രോഗിയായ കുഞ്ഞിരാമനെയും കുടുംബത്തെയും സഹായിക്കാന്‍ നാട്ടുകാരുടെ നേതൃത്വത്തില്‍ സഹായസമിതി രൂപവത്കരിച്ചു. കഴിഞ്ഞ ദിവസം പോരൂരിലെ രാഷട്രീയ, സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുത്താണ് സമിതി രൂപവത്കരിച്ചു പ്രവര്‍ത്തനം തുടങ്ങിയത്. പഞ്ചായത്തംഗം ശങ്കരനാരായണന്‍ ചെയര്‍മാനും കെ.കെ. വിജയരാജന്‍ കണ്‍വീനറും എം. അജയകുമാര്‍ ട്രഷറുമായ 25 അംഗ കമ്മിറ്റി നിലമ്പൂര്‍ കോ ഓപറേറ്റീവ് അര്‍ബന്‍ ബാങ്കിെൻറ ചെറുകോട് ശാഖയില്‍ 02101080000042 നമ്പറില്‍ അക്കൗണ്ടും ആരംഭിച്ചിട്ടുണ്ട്. നാലു വര്‍ഷം മുമ്പുണ്ടായ മഴയിലാണ് ഇവര്‍ തമസിച്ചിരുന്ന വീട് തകര്‍ന്നത്. പിന്നീട് തൊട്ടടുത്ത് പ്ലാസ്റ്റിക് ഷീറ്റ് വലിച്ചു കെട്ടി ഇതിലേക്ക് താമസം മാറിയ കുടുംബത്തിന് ആഘാതമായി കുഞ്ഞിരാമന് അര്‍ബുദം ബാധിച്ചതോടെയാണ് കുടുംബം തീര്‍ത്തും ദുരിതത്തിലായത്. നിത്യരോഗിയായ സഹോദരി കാർത്യായനിയുടെയും ഭാര്യ ജാനകിയമ്മയുടെയും ജീവിതം എണ്‍പത്തിനാലുകാരനായ കുഞ്ഞിരാമെൻറ ചുമലിലായിരുന്നു. ഇവരുടെ ദുരവസ്ഥ പുറംലോകമറിഞ്ഞതോടെയാണ് നാട്ടുകാര്‍ കൈകോര്‍ത്തത്. വീട് യാഥാര്‍ഥ്യമാകുന്നതുവരെ നിലവിലുള്ള ഷെഡ്ഡ് ചോര്‍ച്ചയടച്ച് സുരക്ഷിതമാക്കി നിര്‍ത്താനാണ് തീരുമാനം. വാര്‍ത്ത ശ്രദ്ധയില്‍പെട്ട നാട്ടിലും വിദേശത്തുമുള്ള സഹായമനസ്‌കരായ നിരവധി പേര്‍ സമിതിയെ ബന്ധപ്പെടുന്നുണ്ട്. കുടുംബത്തിന് വീട് വെച്ചുനല്‍കാനും കുഞ്ഞിരാമെൻറയും കുടുംബത്തിെൻറയും ചികില്‍സയുമാണ് പ്രാഥമികമായി ലക്ഷ്യം വെക്കുന്നത്. വണ്ടൂര്‍ കുറ്റിയില്‍ ആശ്രയ സ്പെഷ്ല്‍ സ്‌കൂളിലെ കുട്ടികള്‍ ശേഖരിച്ച വീട്ടുസാധനങ്ങള്‍ ഇവര്‍ക്കെത്തിച്ചു നല്‍കി. വാണിയമ്പലം ഗവ. ഹൈസ്‌കൂളിലെ അധ്യാപകരും വിദ്യാര്‍ഥികളും ഫര്‍ണിച്ചറുകളും വീട്ടു സാധനങ്ങളുമായി കഴിഞ്ഞ ദിവസം ഇവരുടെ കുടിലിലെത്തി. കുവൈത്തില്‍ നിന്ന് സാന്ത്വനം ചാരിറ്റബിള്‍ ട്രസ്റ്റ് പ്രതിനിധി സന്തോഷ് ഇരിഞ്ഞാലക്കുടയും സമിതിയെ ബന്ധപ്പെട്ടിട്ടുണ്ട്്. കുഞ്ഞിരാമന്‍ നായര്‍ക്ക് സഹായ വാഗ്ദാനങ്ങളുമായി പൊലീസ് അസോസിയേഷനും വണ്ടൂര്‍ സ്റ്റേഷനിലെ പൊലീസുകാരും എത്തി. സഹായം നല്‍കാന്‍ താല്‍പര്യമുള്ളവര്‍ 9656923698 നമ്പറില്‍ ബന്ധപ്പെടണമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.