എടക്കര: വീടുകള്‍ക്ക് വിള്ളലുണ്ടാവുന്നതിനാൽ ഭീതിയിലായ മൂത്തേടത്തെ 13 കുടുംബങ്ങളുടെ വീടുകള്‍ പി.വി. അന്‍വര്‍ എം.എല്‍.എ സന്ദര്‍ശിച്ചു. മൂത്തേടം ഗ്രാമപഞ്ചായത്തിലെ കല്‍ക്കുളം, താളിപ്പാടം വെട്ടിലങ്ങാടി എന്നിവിടങ്ങളിലെ വീടുകളില്‍ രൂപപ്പെടുന്ന വിള്ളല്‍ അനുദിനം വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. മൂന്ന് മാസമായി തുടരുന്ന വിള്ളല്‍ മൂലം ചുമരുകള്‍ വ്യാപകമായി വിണ്ടുകീറി തകര്‍ന്നുവീഴാവുന്ന അവസ്ഥയിലാണ്. പൂങ്കുഴി അസൈനാര്‍, മാളിയേക്കല്‍ ഒൗസേപ്പ്, ചീനിക്കല്‍ മുഹമ്മദ്, പൂങ്കുഴി ഇസ്മായില്‍, പുത്തന്‍പൊയില്‍ സുപ്രഭ, ആലഞ്ചേരി അന്നമ്മ, പൂങ്കുഴി കുഞ്ഞാലന്‍, പൂങ്കുഴി ആമിന, കല്‍ക്കുളം നീലികാവില്‍ രാജന്‍, മഞ്ഞപ്പെട്ടി സിന്ധു, കാട്ടുരായി കല്യാണി, അടിമപറമ്പില്‍ തങ്കു, കാട്ടുരായി വേലായുധന്‍ എന്നിവരുടെ വീടുകളാണ് തകർച്ച ഭീഷണിയിൽ. വിള്ളല്‍ വീണ വീടുകളില്‍ ദുരിതത്തില്‍ കഴിയുന്ന കുടുംബങ്ങളുടെ അവസ്ഥ മാധ്യമ വാര്‍ത്തകളുടെയും നാട്ടുകാരുടെ നിവേദനത്തിെൻറയും അടിസ്ഥാനത്തില്‍ മനസ്സിലാക്കി ഒരാഴ്ച മുമ്പ് ഇബ്രാഹിം കുഞ്ഞിെൻറ നേതൃത്വത്തില്‍ ഭൂഗർഭവകുപ്പ് അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ചിരുന്നു. ഭൂമിക്കടിയിലെ പ്രതിഭാസമാണിതെന്നും അപകടാവസ്ഥ നിലനില്‍ക്കുന്ന വീടുകളില്‍ നിന്ന് കുടുംബങ്ങള്‍ മാറി താമസിക്കണമെന്നും സംഘം നിര്‍ദേശിച്ചിരുന്നു. സ്ഥലം സന്ദര്‍ശിച്ച പി.വി. അന്‍വര്‍ എം.എല്‍.എ വിഷയത്തില്‍ വേണ്ടത് ചെയ്യുമെന്ന് അറിയിച്ചു. പഞ്ചായത്ത് പ്രസിഡൻറ് സി.ടി. രാധാമണി, വൈസ് പ്രസിഡൻറ് എ.ടി. റെജി, വി.കെ. ഷാനവാസ് എന്നിവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. ചിത്രവിവരണം: മൂത്തേടത്ത് വിള്ളല്‍ രൂപപ്പെട്ട വീടുകള്‍ പി.വി. അന്‍വര്‍ എം.എല്‍.എ സന്ദര്‍ശിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.