പെരിന്തൽമണ്ണ ജില്ല ആശുപത്രിയെ സര്‍ക്കാര്‍ അവഗണിക്കുന്നു -എം.എൽ.എ പെരിന്തല്‍മണ്ണ: ആശുപത്രികളിൽ ജീവനക്കാരെ നിയമിക്കുന്നതിലും ഇടത് സർക്കാർ രാഷ്ട്രീയം കലര്‍ത്തുന്നതായി മഞ്ഞളാംകുഴി അലി എം.എൽ.എ. പെരിന്തൽമണ്ണ ജില്ല ആശുപത്രിയിൽ സ്ത്രീ-ശിശു ബ്ലോക്കിൽ ഒ.പികളുടെ കെട്ടിടത്തിലെ പ്രവർത്തനം വിലയിരുത്താനെത്തിയതായിരുന്നു എം.എൽ.എ. നിയമസഭ സ്പീക്കറുടെ മണ്ഡലത്തിൽ ഉദ്ഘാടനം പോലും കഴിയാത്ത സ്ത്രീ-ശിശു ആശുപത്രിയിലേക്ക് വിവിധ മെഡിക്കല്‍ തസ്തികകളിയായി 85 പേരെ നിയമിക്കാൻ കഴിഞ്ഞ മന്ത്രിസഭ തീരുമാനമെടുത്തു. എന്നാല്‍, ഉദ്ഘാടനം കഴിഞ്ഞ് മുഴുവന്‍ ഭൗതിക സൗകര്യങ്ങളും ഒരുക്കിയ പെരിന്തല്‍മണ്ണ ജില്ല ആശുപത്രിയിലെ സ്ത്രീ-ശിശു ബ്ലോക്കിൽ ഒരാളെ പോലും നിയമിക്കാൻ സർക്കാർ തയാറായില്ല. പൊന്നാനിയില്‍ 26 ഡോക്ടര്‍മാരും അനുബന്ധ പാരാമെഡിക്കല്‍, ഓഫിസ് ജീവനക്കാരും ഉൾപ്പെടെയാണ് 85 തസ്തിക സൃഷ്ടിച്ചിരിക്കുന്നത്. നിയമസഭക്കകത്ത് രേഖാമൂലം പലതവണ സര്‍ക്കാറിനോട് പെരിന്തൽമണ്ണയിൽ ജീവക്കാരെ അനുവദിക്കാൻ ആവശ്യപ്പെട്ടതാണ്. ഒരു നടപടിയും ഉണ്ടായില്ല. ഈ സാഹചര്യത്തിലാണ് സാധ്യമായ മറ്റു വഴികളിലൂടെയെല്ലാം ജീവക്കാരെ സംഘടിപ്പിച്ച് പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചത്. ജില്ല ആശുപത്രിയിലെ നിലവിലെ രണ്ട് ഡോക്ടര്‍മാരെ മാറ്റി നിയമിച്ചും നാഷനല്‍ റൂറല്‍ ഹെല്‍ത്ത് മിഷന്‍, ഹോസ്പിറ്റല്‍ മാനേജ്മെൻറ് കമ്മിറ്റി, ജില്ല മെഡിക്കല്‍ ഓഫിസ് എന്നിവിടങ്ങളില്‍നിന്നായി ഏഴ് സ്റ്റാഫ് നഴ്‌സുമാരെ അധികമായി നിയമിച്ചുമാണ് ബ്ലോക്ക് തുറന്നത്. ദിനംപ്രതി ആയിരക്കണക്കിന് രോഗികളെത്തുന്ന പെരിന്തല്‍മണ്ണ ജില്ല ആശുപത്രിയുടെ പകുതി പോലും രോഗികളെത്താത്ത പൊന്നാനിയില്‍ വാരിക്കോരി ജീവനക്കാരെ അനുവദിക്കുകയും പെരിന്തല്‍മണ്ണയെ പൂര്‍ണമായും തഴയപ്പെടുകയും ചെയ്ത നടപടി പാവപ്പെട്ട രോഗികളോട് കാണിക്കുന്ന കടുത്ത അനീതിയാണെന്നും എം.എൽ.എ കുറ്റപ്പെടുത്തി. ലീഗ് മണ്ഡലം പ്രസിഡൻറ് എ.കെ. മുസ്തഫ, ഡോ. എ. ഷാജി, ആര്‍.എം.ഒ ഡോ. മുരളി, നഴ്‌സിങ് സൂപ്രണ്ടുമാരായ സീതാലക്ഷ്മി, മേരി ഏലിയാസ്, കൊളക്കാടന്‍ അസീസ് എന്നിവരും എം.എൽ.എയെ അനുഗമിച്ചു pmna m3 വിവിധ ഒ.പികളുടെ പ്രവര്‍ത്തനം ആരംഭിച്ച പെരിന്തല്‍മണ്ണ ജില്ല ആശുപത്രിയിലെ സ്ത്രീ-ശിശു ബ്ലോക്കിൽ ഒ.പികളുടെ കെട്ടിടത്തിലെ പ്രവർത്തനം വിലയിരുത്താൻ മഞ്ഞളാംകുഴി അലി എം.എല്‍.എ സന്ദര്‍ശിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.