തിരൂരങ്ങാടി: ഓലമേഞ്ഞ് ഷീറ്റ് കെട്ടി താമസിക്കുന്ന സഫിയക്ക് കിട്ടിയത് നീല റേഷൻകാർഡ്. നന്നമ്പ്ര പഞ്ചായത്തിലെ ചെറുമുക്ക് വെസ്റ്റിലെ കുറുപ്പനാത്ത് സഫിയക്കാണ് ഇത്തവണ എ.പി.എൽ വിഭാഗത്തിൽപ്പെട്ട നീല റേഷൻകാർഡ് ലഭിച്ചത്. മുമ്പ് സഫിയയുടെ ഉമ്മ ബിച്ചുവിെൻറ പേരിലുള്ള ബി.പി.എൽ കാർഡായിരുന്നു ഇവരുടേത്. മൂന്ന് പെൺമക്കൾ മാത്രമുള്ള ബിച്ചുവിെൻറ മരണശേഷം മകൾ സഫിയയും ഭർത്താവ് സിദ്ദീഖുമാണ് ഈ വീട്ടിൽ താമസിച്ചു വരുന്നത്. സഫിയയുടെ പേരിലാണ് കാർഡിന് അപേക്ഷ നൽകിയത്. ആകെയുള്ള ഏഴ് സെൻറ് ഭൂമിയിലെ ഓലമേഞ്ഞ വീട്ടിൽ താമസിക്കുന്ന ഇവർക്ക് കിണറോ വൈദ്യുതിയോ ഇല്ല. വീട്ടിൽ കുളിമുറി പോലുമില്ല. സഫിയയും ഭർത്താവ് മത്സ്യക്കച്ചവടക്കാരനായിരുന്ന തിരൂർ സ്വദേശി സിദ്ദീഖും ഇന്ന് നിത്യരോഗികളാണ്. മക്കളില്ലാത്ത ഈ ദമ്പതികൾക്ക് ഉപജീവനത്തിനുപോലും നിത്യവരുമാനമില്ലെന്ന സ്ഥിതിയാണ്. 26 വർഷത്തോളമായി ചെറുമുക്കിലാണ് താമസം. എന്തുകൊണ്ടും മുൻഗണന കാർഡിന് അർഹതയുള്ള ഈ കുടുംബത്തിന് അധികൃതരുടെ അശ്രദ്ധ കാരണമാണ് എ.പി.എൽ കാർഡ് ലഭിച്ചത്. ഇതുസംബന്ധിച്ച് തിരൂരങ്ങാടി താലൂക്ക് സപ്ലൈ ഓഫിസിൽ പരാതി നൽകിയിട്ടുണ്ടെങ്കിലും ഇതുവരെ നടപടിയായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.