ബേപ്പൂർ: കടലിൽ മത്സ്യലഭ്യത കുറഞ്ഞതിനാൽ തൊഴിലാളികളും ബോട്ടുടമകളും വറുതിയിൽ. ബേപ്പൂർ ഫിഷിങ് ഹാർബറിൽനിന്ന് മീൻപിടിത്തത്തിന് കടലിൽ പോകുന്ന ബോട്ടുകളിൽ മിക്കവക്കും ഇന്ധനച്ചെലവ് പോലും ലഭിക്കുന്നില്ല. ഈ സമയത്ത് ബോട്ടുകാർക്ക് വെള്ള കൂന്തൾ, വലിയ വെള്ള നെത്തോലി, കിളിമീൻ, അരക്കണവ (കട്ട്ൽ ഫിഷ് ), അരണ (വെമ്പിളി), നീരാളി(ഒക്ടോപസ്) എന്നിവ സാമാന്യം നല്ല തോതിൽ ലഭിക്കാറുള്ളതാണ്. എന്നാൽ, ഇവയുടെ സാന്നിധ്യം തെല്ലുപോലും കടലിലില്ലെന്നാണ് തൊഴിലാളികൾ പറയുന്നത്. കടലിൽ മത്സ്യത്തിെൻറ ലഭ്യത കുറഞ്ഞു തുടങ്ങിയതോടെ സാമ്പത്തിക പ്രയാസത്തിലായ ഉടമകൾ ബോട്ടുകൾ ഹാർബറിൽ തന്നെ കെട്ടിയിടുകയാണ്. വലിയ ബോട്ടുകളിലെല്ലാം ചൈനയുടെ ഹൈപവർ എൻജിനാണ് ഘടിപ്പിച്ചിട്ടുള്ളത്. അതിനാൽ സാധാരണ എൻജിനുകളേക്കാളും കൂടുതൽ ഇന്ധനം വേണ്ടിവരും. വലയിട്ട് മീൻപിടിക്കുന്ന ബോട്ടുകളും ചൂണ്ടപ്പണിക്കു പോകുന്ന ബോട്ടുകളുമാണ് ബേപ്പൂരിൽ ഏറെയും. ഡീസൽ ചെലവിനനുസരിച്ചുള്ള മീൻപോലും ലഭിക്കാതെ വന്നപ്പോൾ പലതും കനത്ത നഷ്ടത്തിലായി. ബാങ്കുകളിൽ നിന്നും സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും ലക്ഷങ്ങൾ ലോണെടുത്ത് ബോട്ടുകൾ കടലിൽ ഇറക്കിയവർ ഇതോടെ പ്രയാസത്തിലായി.
മാസത്തവണ തിരിച്ചടവ് മുടങ്ങിയതോടെ ബാങ്കുകൾ പലർക്കും നോട്ടീസ് അയച്ചുകഴിഞ്ഞു. മറ്റു തുുറമുഖങ്ങളിലെ ഭൂരിഭാഗം ബോട്ടുകാർക്കും സമാനസ്ഥിതി തന്നെയാണുള്ളത്. ചെറിയ ബോട്ടുകൾക്കാണ് കുറച്ചെങ്കിലും പിടിച്ചുനിൽക്കാനായിരുന്നത്. എന്നാൽ, ആഴക്കടലിൽ മത്സ്യലഭ്യത കുറഞ്ഞതോടെ ഇടത്തരം ബോട്ടുകൾ തീരത്തോടു ചേർന്ന് വല വലിക്കാൻ തുടങ്ങിയത്, നന്നെ ചെറിയ ബോട്ടുകളെയും പ്രതികൂലമായി ബാധിച്ചു തുടങ്ങിയിട്ടുണ്ട്. ഇതുമൂലം ചെറു ബോട്ടുകളും ഇപ്പോൾ മീനില്ലാതെ തിരിച്ചുവരുകയാണ്. മത്സ്യബന്ധനവുമായി ബന്ധപ്പെട്ട അനുബന്ധ മേഖലയിലും തൊഴിലാളികൾക്ക് പണിയില്ലാതായി. ഐസ് ഉൽപാദന കേന്ദ്രങ്ങൾ, പീലിങ് ഷെഡുകൾ, മത്സ്യ സംസ്കരണ വിപണന കേന്ദ്രങ്ങൾ ഉൾപ്പെടെ ബന്ധപ്പെട്ട മറ്റെല്ലാ മേഖലകളിലും തൊഴിലാളികളെ വെട്ടിച്ചുരുക്കി. മത്സ്യമേഖലയിലെ സാമ്പത്തിക പ്രതിസന്ധി ബേപ്പൂർ അങ്ങാടികളിലെ കടകമ്പോളങ്ങളിലും ഇതര മേഖലകളിലും പ്രതിഫലിച്ചു തുടങ്ങി. പരിസരപ്രദേശങ്ങളിലെ വ്യാപാര വാണിജ്യ നിർമാണ തൊഴിൽ മേഖലകളും തളർച്ചയിലാണ്. ഡീസൽ വില ദിനംപ്രതി വർധിച്ചുവരുന്നതും മീൻപിടിത്ത രംഗത്തുള്ളവർക്ക് വലിയ ഭീഷണിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.