നഞ്ചൻകോട്​^നിലമ്പൂർ റെയിൽവേ: ലോങ്​ മാര്‍ച്ച് ഇന്ന്: അണിനിരക്കാൻ ആയിരങ്ങള്‍

നഞ്ചൻകോട്-നിലമ്പൂർ റെയിൽവേ: ലോങ് മാര്‍ച്ച് ഇന്ന്: അണിനിരക്കാൻ ആയിരങ്ങള്‍ സുല്‍ത്താന്‍ ബത്തേരി: നഞ്ചൻകോട്-നിലമ്പൂർ-വയനാട് റെയിൽപാതക്കായി ആയിരങ്ങള്‍ ചൊവ്വാഴ്ച അണിനിരക്കും. പദ്ധതി അട്ടിമറിക്കരുതെന്നും ഏറ്റെടുത്ത ഡി.പി.ആർ നടപടികൾ പൂർത്തിയാക്കാൻ ഡോ. ഇ. ശ്രീധരനെ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് നീലഗിരി-വയനാട് എന്‍.എച്ച് ആന്‍ഡ് റെയില്‍വേ ആക്ഷന്‍ കമ്മിറ്റി നടത്തുന്ന ലോങ് മാർച്ച് രാവിലെ എട്ടിന് ബത്തേരി ചുങ്കം ബസ് സ്റ്റാന്‍ഡ് പരിസരത്തുനിന്നും ആരംഭിക്കും. വിവിധ രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക-മത സംഘടനകളുടെ പിന്തുണയോടെ നടത്തുന്ന മാർച്ചിൽ രണ്ടായിരത്തോളം പേർ പെങ്കടുക്കും. ബത്തേരി മുതല്‍ കല്‍പറ്റ കലക്ടറേറ്റ് വരെയുള്ള 25 കി.മീറ്റര്‍ ദൂരമാണ് താണ്ടുക. ഐ.സി. ബാലകൃഷ്ണൻ എം.എല്‍.എയുടെ നേതൃത്വത്തിലുള്ള പൗരപ്രമുഖര്‍ ഫ്ലാഗ്ഓഫ് ചെയ്യും. മാര്‍ച്ചി​െൻറ പ്രയാണപാതകളിലുള്‍പ്പെടുന്ന ടൗണുകളില്‍ വ്യാപാരികള്‍ മാര്‍ച്ചിന് സ്വീകരണം നല്‍കും. മാര്‍ച്ച് കൊളഗപ്പാറയില്‍ എത്തുമ്പോള്‍ വ്യാപാരി സംഘടനകള്‍ പ്രഭാത ഭക്ഷണവും, കാക്കവയലിലെത്തുേമ്പാൾ ഉച്ചഭക്ഷണവും നൽകും. രണ്ടുമണിയോടെ കല്‍പറ്റ ടൗണില്‍ എത്തി നഗരം ചുറ്റി സിവിൽ സ്റ്റേഷന്‍ പരിസരത്ത് സംഗമിച്ച് മൂന്ന് മണിയോടെ മാര്‍ച്ച് അവസാനിപ്പിക്കും. തുടര്‍ന്ന് നടക്കുന്ന സമാപനയോഗത്തില്‍ എം.ഐ. ഷാനവാസ് എം.പി, വി. മുരളീധരന്‍ എം.പി, പി.വി. അബ്ദുൽ വഹാബ് എം.പി, ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ, മഞ്ചേരി എം.എല്‍.എ അഡ്വ. എം. ഉമ്മര്‍, വിവിധ മതമേലധ്യക്ഷന്മാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. പദ്ധതി അട്ടിമറിക്കാൻ ശ്രമിക്കുന്ന കണ്ണൂർ ലോബിയുടെ അതിക്രമത്തിനെതിരെയുള്ള വയനാട്ടുകാരുടെ ചെറുത്തുനിൽപ്പാണ് ലോങ് മാർച്ചിലുണ്ടാവുകയെന്ന് ആക്ഷൻ കമ്മിറ്റി അറിയിച്ചു. ഈ റയിൽപാതക്ക് സർക്കാർ ഉന്നയിക്കുന്ന എല്ലാ തടസ്സങ്ങളും സാങ്കേതികം മാത്രമാണ്. ഇത് പരിഹരിക്കാമെന്ന് ഡോ. ഇ. ശ്രീധരൻ അറിയിച്ചിട്ടുള്ളതുമാണ്. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുമായും കർണാടക ചീഫ് സെക്രട്ടറിയുമായും വനംവകുപ്പ് മേധാവികളുമായും ചർച്ച നടത്തിയ ഡോ. ഇ. ശ്രീധരന് ഇതുസംബന്ധിച്ച് ഉറപ്പും ലഭിച്ചിട്ടുണ്ട്. പരിസ്ഥിതി അനുമതി ലഭിക്കാൻ അപേക്ഷ നൽകാൻ കർണാടക സർക്കാർ കേരള സർക്കാറിനോട് ആവശ്യപ്പെട്ടിട്ടുമുണ്ട്. എന്നാൽ, സംസ്ഥാന സർക്കാർ കണ്ണടച്ച് ഇരുട്ടാക്കുകയും തെറ്റിദ്ധാരണ പരത്തുകയുമാണ്. പദ്ധതിക്ക് അനുകൂലമായ ഉദ്യോഗസ്ഥർ പോലും കണ്ണൂർ ലോബിയുടെ സ്വാധീനത്തിനുമുമ്പിൽ നിസ്സഹായരായി നിൽക്കുകയാണ്. ഡി.പി.ആർ തയാറാക്കാൻ അനുവദിച്ച പണം ഉടൻ ഡി.എം.ആർ.സിക്ക് നൽകി പദ്ധതി നടത്തിപ്പിൽ ഡി.എം.ആർ.സിക്ക് സ്വാതന്ത്ര്യം നൽകണം. കർണാടക, കേന്ദ്ര സർക്കാറുകളുടെ ബന്ധപ്പെട്ട വകുപ്പുകളിൽനിന്ന് അനുമതി ലഭ്യമാക്കാനുള്ള ചുമതല കേരള സർക്കാർ ഡി.എം.ആർ.സിയെ ഏൽപ്പിക്കണം. കേന്ദ്രം കേരളത്തിന് അനുവദിച്ച ഏറ്റവും പ്രധാനപ്പെട്ട വികസനപദ്ധതി ഒരു ലോബിക്കു മുമ്പിൽ അടിയറ വെക്കാൻ അനുവദിക്കിെല്ലന്ന ശക്തമായ സന്ദേശമാണ് ലോങ് മാർച്ചിൽ വയനാട് ജനത നൽകുകയെന്നും ഭാരവാഹികൾ അറിയിച്ചു. പിന്തുണയുമായി നിരവധി സംഘടനകൾ നിരവധി സംഘടനകൾ ലോങ് മാർച്ചിന് പിന്തുണ പ്രഖ്യാപിച്ചു. കോണ്‍ഗ്രസ്, മുസ്‌ലിം ലീഗ്, ബി.ജെ.പി, കേരള കോണ്‍ഗ്രസ് (ജേക്കബ്), കേരള കോണ്‍ഗ്രസ് (പി.സി. തോമസ്), ആർ.എസ്.പി ലെനിനിസ്റ്റ് തുടങ്ങിയ രാഷ്ട്രീയ പാര്‍ട്ടികളും യുവജന സംഘടനകളും പിന്തുണ അറിയിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി, പ്രൈവറ്റ് ബസ് ഓപറേറ്റേഴ്വ് അസോസിയേഷന്‍, ഫ്രീഡം ടു മൂവ്, വൈ.എം.സി.എ, എസ്.വൈ.എസ്, ക്രിസ്ത്യൻ കൾചറൽ അസോസിയേഷൻ, ജനകീയവേദി, ലോയേഴ്സ് ഫോറം, കൽപറ്റ ബാർ അസോസിയേഷൻ, സൗഹൃദ സാംസ്കാരികവേദി, എക്‌സ്സര്‍വിസ് മെന്‍ ലീഗ്, വയനാട് ചേംബര്‍ ഓഫ് േകാമേഴ്‌സ്, മൈസൂരു മലയാളി സമാജം, ജിഞ്ചര്‍ ഫാര്‍മേഴ്‌സ് അസോസിയേഷന്‍, റിയല്‍ എസ്റ്റേറ്റ് അസോസിയേഷന്‍ തുടങ്ങിയ സംഘടനകളും മാര്‍ച്ചിന് പിന്തുണ പ്രഖ്യാപിച്ചു. തെരുവുനായ്ക്കൾ കാളക്കുട്ടനെ കൊന്നു തരുവണ: തെരുവുനായ്ക്കൾ കാളക്കുട്ടനെ ആക്രമിച്ചു കൊന്നു. വെള്ളമുണ്ട പഞ്ചായത്തിലെ തരുവണ കൊടക്കാട് പാലം വളവിൽ റോഡ് അരികിൽ കെട്ടിയിട്ട കാളക്കുട്ടനെയാണ് തെരുവുനായ്ക്കൾ തിങ്കളാഴ്ച പുലർച്ച ആക്രമിച്ച് കൊന്നത്. കാലിക്കച്ചവടക്കാരനായ അണിയാപ്രവൻ അന്ത്രു വിൽപനക്കായി വാങ്ങിയ കാളയായിരുന്നു. പ്രദേശത്ത് കഴിഞ്ഞ ദിവസങ്ങളിൽ തെരുവുനായ്ക്കളുടെ ശല്യം വളർത്തുമൃഗങ്ങൾക്ക് ഭീഷണിയായിരിക്കുകയാണ്. തെരുവുനായ ശല്യത്തിന് പരിഹാരം കാണാൻ അടിയന്തര നടപടിയുണ്ടാകണമെന്നാണ് പ്രദേശത്തുകാരുടെ ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.